ഫെബ്രുവരി 23 മുതൽ മാർച്ച് 4 വരെ നീണ്ടുനിൽക്കുന്ന ഉത്സവത്തിൽ ഭക്തർക്ക് സുഗമമായ ദർശനവും പൊങ്കാല സമർപ്പണവും ഉറപ്പാക്കാൻ വിപുലമായ സജ്ജീകരണങ്ങളാണ് ഇക്കുറി ഒരുക്കിയിരിക്കുന്നത്. പൊങ്കാല ദിവസം ചന്ദ്രഗ്രഹണം വരുന്നതിനാൽ ദർശന സമയത്തിൽ നാല് മണിക്കൂർ കുറവുണ്ടാകും എന്നത് ഭക്തർ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
തിരക്ക് നിയന്ത്രിക്കുന്നതിനും വെയിൽ ഏൽക്കാതെ വരി നിൽക്കുന്നതിനുമായി അവിട്ടം തിരുനാൽ ലൈബ്രറി മുതൽ നടപ്പന്തൽ സൗകര്യം ഒരുക്കിയിട്ടുണ്ട്. സുരക്ഷയ്ക്കായി വനിതാ പോലീസിൻ്റെ പ്രത്യേക സേവനവും ക്ഷേത്ര പരിസരത്ത് ജില്ലാ ഭരണകൂടത്തിൻ്റെ മുഴുവൻ സമയ കൺട്രോൾ റൂമും പ്രവർത്തിക്കും.
advertisement
യാത്രാസൗകര്യത്തിനായി കെ.എസ്.ആർ.ടി.സി. 700 പ്രത്യേക ബസ്സുകളും ബജറ്റ് ടൂറിസത്തിൻ്റെ ഭാഗമായി 250 ബസ്സുകളും സർവീസ് നടത്തും. കുടിവെള്ള ലഭ്യതയ്ക്കായി വാട്ടർ അതോറിറ്റി 1600 താൽക്കാലിക കണക്ഷനുകളും ഷവറിംഗ് പോയിൻ്റുകളും സ്ഥാപിക്കും. പൊങ്കാലയുടെ തലേദിവസം വൈകുന്നേരം 6 മണി മുതൽ പിറ്റേന്ന് വൈകുന്നേരം 6 മണി വരെ നഗരത്തിൽ മദ്യനിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.
ആരോഗ്യ സംരക്ഷണത്തിനായി പീഡിയാട്രീഷ്യൻ ഉൾപ്പെടുന്ന പ്രത്യേക മെഡിക്കൽ ടീമും ആംബുലൻസ് സേവനവും ലഭ്യമായിരിക്കും. അന്നദാനം നടത്തുന്നവർക്ക് ഇത്തവണ രജിസ്ട്രേഷൻ നിർബന്ധമാക്കിയിട്ടുണ്ട്. കൂടാതെ ക്ഷേത്ര പരിസരത്തെ കടകളിൽ ഭക്ഷ്യസുരക്ഷാ വിഭാഗത്തിൻ്റെ കർശന പരിശോധന ഉണ്ടാകുമെന്നും ഗുണനിലവാരമില്ലാത്ത സാധനങ്ങൾ വിൽക്കുന്നതിനെതിരെ നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.
ശുചിത്വ പരിപാലനത്തിനായി ആയിരക്കണക്കിന് തൊഴിലാളികളെയും ഹരിതകർമ്മ സേനാംഗങ്ങളെയും നഗരസഭ നിയോഗിച്ചിട്ടുണ്ട്.
