എന്നാൽ കാലക്രമേണ ആ കേന്ദ്രബിന്ദു കൊച്ചിയിലേക്ക് മാറിയെങ്കിലും, ഇന്ന് ദുൽഖർ സൽമാൻ, ടോവിനോ തോമസ്, പൃഥ്വിരാജ്, നിവിൻ പോളി, ബേസിൽ ജോസഫ് തുടങ്ങി മലയാളത്തിലെ മുൻനിര താരങ്ങളുടെ ബിഗ് ബജറ്റ് ചിത്രങ്ങൾ മുതൽ പരീക്ഷണാത്മകമായ ചെറിയ സിനിമകൾ വരെ തലസ്ഥാന നഗരി തങ്ങളുടെ ലൊക്കേഷനായി തിരഞ്ഞെടുക്കുകയാണ്.
ഒരു സിനിമയ്ക്ക് ആവശ്യമായ എല്ലാ ചേരുവകളും ഒരിടത്ത് തന്നെ ലഭിക്കുന്നു എന്നതാണ് സംവിധായകരെ വീണ്ടും തിരുവനന്തപുരത്തേക്ക് ആകർഷിക്കുന്ന പ്രധാന ഘടകം. ഒരു സിനിമാ നിർമ്മാതാവിനെയോ സംവിധായകനെയോ സംബന്ധിച്ച് തിരുവനന്തപുരം എന്നത് വെറുമൊരു നഗരമല്ല, മറിച്ച് ദൃശ്യസമ്പന്നമായ ഒരു 'കംപ്ലീറ്റ് പാക്കേജ്' തന്നെയാണ്.
advertisement
വീതിയേറിയതും വൃത്തിയുള്ളതുമായ നഗരവീഥികളും ആധുനികമായ നഗരകാഴ്ചകളും ഒരു വശത്തുള്ളപ്പോൾ തന്നെ, പച്ചപ്പാർന്ന കുന്നിൻചെരിവുകളും ഹിൽ സ്റ്റേഷനുകളും തൊട്ടടുത്ത് ലഭ്യമാണ്. അതിമനോഹരമായ ബീച്ചുകൾ, കായലുകൾ, നദികൾ എന്നിവയുടെ സ്വാഭാവിക സൗന്ദര്യം ക്യാമറയിലാക്കാൻ അധികം ദൂരം സഞ്ചരിക്കേണ്ടി വരുന്നില്ല എന്നതും വലിയൊരു അനുഗ്രഹമാണ്.
കൂടാതെ, വിഴിഞ്ഞം തുറമുഖം, അന്താരാഷ്ട്ര വിമാനത്താവളം, റെയിൽവേ സ്റ്റേഷനുകൾ, ഹൈവേകൾ എന്നിങ്ങനെ സിനിമയിലെ ആക്ഷൻ രംഗങ്ങൾക്കോ യാത്രകൾക്കോ പശ്ചാത്തലമാക്കാൻ പറ്റിയ വൈവിധ്യമാർന്ന സംവിധാനങ്ങൾ ഈ നഗരത്തിലുണ്ട്. സിനിമയുടെ ചിത്രീകരണത്തിന് മാത്രമല്ലാ, അത് പൂർത്തിയാക്കാൻ ആവശ്യമായ മികച്ച ഇക്കോസിസ്റ്റവും തലസ്ഥാന നഗരിക്ക് സ്വന്തമാണ്.
ചിത്രാഞ്ജലി സ്റ്റുഡിയോ പോലുള്ള അടിസ്ഥാന സൗകര്യങ്ങളും വളർന്നുവരുന്ന സാമ്പത്തിക ശേഷിയും സിനിമയ്ക്ക് ആവശ്യമായ വലിയ പിന്തുണയാണ് നൽകുന്നത്. മെട്രോ റെയിൽ എന്ന സ്വപ്നം കൂടി യാഥാർത്ഥ്യമാകുന്നതോടെ നഗരത്തിൻ്റെ മുഖച്ഛായ തന്നെ മാറും. സർക്കാരിൻ്റെ ഇച്ഛാശക്തിക്കൊപ്പം സിനിമാ പ്രവർത്തകരുടെ താൽപ്പര്യം കൂടി ചേരുമ്പോൾ, തിരുവനന്തപുരം വെറുമൊരു ഷൂട്ടിംഗ് ലൊക്കേഷൻ എന്നതിലുപരി തെക്കേ ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സിനിമാ വ്യവസായ കേന്ദ്രമായി മാറുമെന്ന കാര്യത്തിൽ സംശയമില്ല.
