30-ാമത് ഐ.എഫ്.എഫ്.കെ.യിൽ ലൈഫ് ടൈം അച്ചീവ്മെൻ്റെ അവാർഡ് ജേതാവ് അബ്ദെർറഹ്‌മാൻ സിസ്സാക്കോ മൂന്നാം ദിവസം ടാഗോർ തിയറ്ററിൽ എക്സിബിഷൻ്റെ ഉദ്ഘാടനം നിർവഹിച്ചു.
തിരുവനന്തപുരം നഗരിയെ വരിനിൽക്കാൻ ശീലിപ്പിച്ച, അർദ്ധരാത്രികളിലും സംവാദങ്ങളിൽ ഏർപ്പെടാൻ പഠിപ്പിച്ച, അന്യഭാഷകളോട് പ്രണയത്തിലാവാൻ പ്രേരിപ്പിച്ച, അപരിചിത മുഖങ്ങളോടു പുഞ്ചിരിക്കാൻ ഉത്സാഹിപ്പിച്ച, ഡിസംബറിനെ കൂടുതൽ മനോഹരമാക്കാൻ സഹായിച്ച ഐ.എഫ്.എഫ്.കെ.യുടെ 30 വർഷങ്ങളാണ് ഐ.എഫ്.എഫ്.കെ. എക്സ്പീരിയൻസിയ അടയാളപ്പെടുത്തുന്നത്.
1994-ൽ കോഴിക്കോട് ആദ്യമായി തിരികൊളുത്തിയ സിനിമാ പ്രണയത്തിൻ്റെ വെളിച്ചം ഇന്നും അതേ ശോഭയിൽ പ്രതിഫലിക്കുന്നു. വിശ്വ വിഖ്യാത സിനിമകളും, ആദ്യ ചലച്ചിത്രോത്സവത്തിൻ്റെ പ്രദർശന ചിത്രങ്ങളും, ലോകം വാഴ്ത്തിയ സംവിധായകരുടെ റെട്രോസ്പെക്റ്റീവുകളും, കഴിഞ്ഞ 29 വർഷങ്ങളിലെ ഐ.എഫ്.എഫ്.കെ. കിറ്റുകളും ഡെലിഗേറ്റ് ഐഡി കാർഡുകളും സിനിമ മാത്രം നിറഞ്ഞുനിന്ന ഒട്ടേറെ ഫ്രെയിമുകളും ആരാധകർക്കു മുന്നിൽ പ്രദർശിപ്പിക്കുന്നു.
advertisement
ബാറ്റിൽഷിപ്പ് പൊട്ടംകിൻ, സിറ്റി ലൈറ്റ്സ്, റാഷമോൺ, എലക്ട്ര മൈ ലവ്, കാഞ്ചനസീത ഉൾപ്പെടെയുള്ള ക്ലാസിക്കുകളുടെ പോസ്റ്ററുകൾ സിനിമയുടെ ഇന്നലെകളിലേക്ക് വെളിച്ചം വീശുന്നു. ഗോദാർദ്, ഫ്രാൻസിസ്‌കോ റോസി, യൂസഫ് ഷഹീൻ, മൃണാൾ സെൻ, സയിദ് മിർസ, എംടി, പി എൻ മേനോൻ, ശാരദ ഉൾപ്പെടെയുള്ളവർ ഉള്ള ഒറ്റ ഫ്രെയിം പ്രദർശനത്തിലെ മുഖ്യ ആകർഷണമാണ്.
