തിരുവനന്തപുരത്തെ ടെക്നോപാർക്ക് ഫേസ് IV-ലെ പള്ളിപ്പുറത്ത് 15 ഏക്കറിലായാണ് ഈ അഭിമാന പദ്ധതി യാഥാർത്ഥ്യമാവുന്നത്. 240 കോടിയിലധികം രൂപ ചെലവഴിച്ചാണ് 'കെ-സ്‌പേസ്' എന്നറിയപ്പെടുന്ന കേരള സ്‌പേസ് പാർക്ക് നിർമ്മിക്കുന്നത്. ബഹിരാകാശ സാങ്കേതികവിദ്യയുടെയും എയറോസ്പേസ് സംരംഭങ്ങളുടെയും ഒരു വലിയ കേന്ദ്രമായി തിരുവനന്തപുരത്തെ മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന സർക്കാർ ഈ പദ്ധതിക്ക് രൂപം നൽകിയിട്ടുള്ളത്. ഇന്ത്യൻ സ്‌പേസ് റിസർച്ച് ഓർഗനൈസേഷൻ്റെ (ISRO) പ്രധാന സ്ഥാപനങ്ങളായ വി.എസ്.എസ്.സി. (VSSC), എൽ.പി.എസ്.സി. (LPSC) എന്നിവയുടെ സാമീപ്യം സ്പേസ് പാർക്കിന് ഒരു മുതൽക്കൂട്ടാണ്.
advertisement
ഇത്, ബഹിരാകാശ സാങ്കേതികവിദ്യയിലും എയറോസ്പേസ് വ്യവസായത്തിലും പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പുകൾക്കും നിലവിലുള്ള കമ്പനികൾക്കും അനുയോജ്യമായ ഒരു ആവാസവ്യവസ്ഥ ഒരുക്കാൻ സഹായിക്കും. പുതിയ ഗവേഷണങ്ങൾക്കും വികസനത്തിനും ഈ പാർക്ക് ഉത്തേജകമാകും. അതോടൊപ്പം, ശാസ്ത്ര സാങ്കേതിക മേഖലകളിൽ മികച്ച വിദ്യാഭ്യാസം നേടുന്ന യുവാക്കൾക്ക് ഉന്നത നിലവാരമുള്ള തൊഴിലവസരങ്ങൾ നൽകാനും 'കെ-സ്‌പേസ്' വഴിയൊരുക്കും. തലസ്ഥാന നഗരിയെ രാജ്യത്തെ ബഹിരാകാശ സാങ്കേതികവിദ്യാ ഹബ്ബാക്കി മാറ്റുന്നതിനുള്ള നിർണായക ചുവടുവെപ്പാണ് ഈ സ്പേസ് പാർക്ക്. നിലവിൽ വിഴിഞ്ഞം തുറമുഖം ഉൾപ്പെടെ അന്താരാഷ്ട്ര ശ്രദ്ധയെ ആകർഷിക്കുന്ന ഒട്ടേറെ ഇടങ്ങൾ തിരുവനന്തപുരത്തുണ്ട്. ഈ നിരയിലേക്കാണ് കെ സ്പേസ് എത്തുന്നത്.