പണ്ട് മങ്ങാട്ട് കുടുംബക്കാർ ആരാധിച്ചുപോന്ന സർപ്പദൈവങ്ങളെ തൃശൂരിലെ പ്രശസ്തമായ പാമ്പുംമേക്കാട്ട് മനയിലെ തന്ത്രിമാരുടെ നിർദ്ദേശപ്രകാരം ഈ കാവിൽ ആവാഹിച്ചു പ്രതിഷ്ഠിച്ചു എന്നാണ് ഐതിഹ്യം. കൃഷ്ണശിലയിൽ പണിത മനോഹരമായ ശ്രീകോവിലിൽ വാഴുന്ന ഈ സർപ്പദേവതകൾ ഭക്തരുടെ സർപ്പദോഷങ്ങൾ അകറ്റി ഐശ്വര്യം നൽകുന്നവരാണെന്ന് വിശ്വസിക്കപ്പെടുന്നു. ശ്രീ നാഗരാജാ ക്ഷേത്ര ട്രസ്റ്റാണ് നിലവിൽ ഈ ക്ഷേത്രത്തിൻ്റെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നത്.
നിത്യവും രാവിലെ 6.30-ന് നടതുറക്കുന്ന ക്ഷേത്രത്തിൽ അഭിഷേകങ്ങൾക്കും മഞ്ഞൾ മുഴുക്കാപ്പിനും ശേഷം നടക്കുന്ന ദീപാരാധന അതീവ ഭക്തിനിർഭരമാണ്. കാര്യതടസ്സങ്ങൾ മാറുന്നതിനും ആഗ്രഹസാഫല്യത്തിനുമായി മേൽശാന്തി ജപിച്ചുനൽകുന്ന 'ചരടുജപ പൂജ' ഇവിടുത്തെ പ്രധാന വഴിപാടുകളിൽ ഒന്നാണ്.
advertisement
ഞായറാഴ്ചകളിലും ആയില്യം നാളുകളിലും നടക്കുന്ന പാൽപ്പായസ പൊങ്കാലയും എട്ടു മൺകലങ്ങളിൽ അർപ്പിക്കുന്ന അഷ്ടനാഗ പൊങ്കാലയും മംഗല്യതടസ്സം മാറുന്നതിനും സന്താനഭാഗ്യത്തിനും വിശേഷപ്പെട്ടതാണ്. മഞ്ഞൾപ്പറ, കഞ്ഞി വഴിപാട്, തുലാഭാരം തുടങ്ങിയവയ്ക്കും ഇവിടെ സൗകര്യമുണ്ട്.
മകരമാസത്തിലെ ആയില്യം മഹോത്സവമാണ് ക്ഷേത്രത്തിലെ പ്രധാന ആഘോഷം. പുലർച്ചെ മുതൽ ഉച്ചയ്ക്ക് 11.30 വരെയാണ് ദർശന സമയം. സർപ്പദോഷ പരിഹാരങ്ങൾക്കും മാനസിക ശാന്തിക്കും അനുഗ്രഹപ്രദായകമായ പള്ളിപ്പുറത്തുകാവിലെ ദർശനം ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്നാണ് വിശ്വാസം.
