പ്രധാന പ്രതിഷ്ഠയായ ഭദ്രകാളിക്ക് പുറമെ ശ്രീകൃഷ്ണൻ, ശിവൻ, നാഗരാജാവ്, നാഗയക്ഷി, നാഗകന്യക എന്നീ ഉപദേവന്മാരുടെ സാന്നിധ്യവും ഈ ക്ഷേത്രത്തെ കൂടുതൽ പവിത്രമാക്കുന്നു. നന്ദിയോട് ദേശത്തിൻ്റെ കാവൽദൈവമായ ആലംപാറ അമ്മയുടെ അനുഗ്രഹം തേടി ദൂരദേശങ്ങളിൽ നിന്നുപോലും നിരവധി ഭക്തരാണ് നിത്യേന ക്ഷേത്രത്തിലെത്തുന്നത്.
എസ്.എൻ.ഡി.പി. നന്ദി നഗർ ശാഖയുടെ ഭരണത്തിന് കീഴിലാണ് ഈ ക്ഷേത്രം നിലകൊള്ളുന്നത്. ക്ഷേത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട വാർഷിക ആഘോഷമായ ക്ഷേത്ര ഉത്സവം 10 ദിവസങ്ങളിലായാണ് നടക്കുന്നത്. തൃക്കൊടിയേറ്റിന് ശേഷം ദേവിയെ കാപ്പുകെട്ടി കുടിയിരുത്തുന്നതോടെ ചടങ്ങുകൾക്ക് തുടക്കമാകും. ഉത്സവനാളുകളിൽ ക്ഷേത്രമുറ്റത്ത് ഭദ്രകാളിയുടെ ചരിത്രം വിളിച്ചോതുന്ന തോറ്റംപാട്ടുകൾ ആലപിക്കുന്നു. ഇതിൽ ദേവിയുടെ തൃക്കല്യാണം വർണ്ണിക്കുന്ന 'മാലപ്പുറം പാട്ട്' പാടുമ്പോൾ നടത്തുന്ന മാലവയ്പ്പ് ചടങ്ങ് ഏറെ പ്രസിദ്ധമാണ്. കൂടാതെ, ദേവി പാലകനെ ഉയിർത്തെഴുന്നേൽപ്പിക്കുന്ന സങ്കല്പത്തിലുള്ള ചടങ്ങുകളും ഉത്സവത്തിന് മാറ്റുകൂട്ടുന്നു.
advertisement
പത്ത് ദിവസം നീണ്ടുനിൽക്കുന്ന ആഘോഷങ്ങൾ അനിഴം നക്ഷത്രത്തിൽ പള്ളിവേട്ടയോടും തിരുആറാട്ടോടും കൂടി സമാപിക്കും. മഹോത്സവത്തിൻ്റെ അവസാന ദിനങ്ങളിൽ നടക്കുന്ന പൊങ്കാലയും വില്ലിൽ തൂക്കവുമാണ് നാടിൻ്റെ നാനാഭാഗങ്ങളിൽ നിന്നുള്ള ജനങ്ങളെ ആകർഷിക്കുന്ന പ്രധാന ചടങ്ങുകൾ. ആയുരാരോഗ്യ സൗഖ്യത്തിനായി ആയിരക്കണക്കിന് സ്ത്രീകളാണ് ക്ഷേത്രത്തിൽ പൊങ്കാല അർപ്പിക്കുന്നത്.
ഗരുഡൻ തൂക്കത്തിൻ്റെ വകഭേദമായ വില്ലിൽ തൂക്കം കുട്ടികളുടെ സംരക്ഷണത്തിനും ദമ്പതികൾക്ക് പുത്രലാഭത്തിനുമായി നടത്തുന്ന സവിശേഷമായ ഒരു വഴിപാടാണ്. കുത്തിയോട്ടം, താലപ്പൊലി ഘോഷയാത്ര, പൂത്തിരിമേളം എന്നിവ ഉത്സവത്തിന് വർണ്ണാഭമായ പരിസമാപ്തി കുറിക്കുന്നു.
