നഗരത്തിൻ്റെ അടിസ്ഥാന സൗകര്യങ്ങൾ ഓരോ മുതിർന്ന പൗരനും ആശങ്കയില്ലാതെ ഉപയോഗിക്കാൻ കഴിയുന്ന തരത്തിൽ മാറ്റാനാണ് നയത്തിൽ പ്രധാനമായും ശുപാർശ ചെയ്യുന്നത്. നടപ്പാതകൾ, വെളിച്ച സംവിധാനങ്ങൾ, സൈനേജുകൾ, ടോയ്‌ലറ്റുകൾ, ഗതാഗത സംവിധാനങ്ങൾ എന്നിവ വൃദ്ധ സൗഹൃദമാണോയെന്ന് കണ്ടെത്താൻ 'ഏജ്-ഫ്രണ്ട്ലി അർബൻ ഓഡിറ്റുകൾ' നടത്തും. പുതിയ പൊതു അടിസ്ഥാന സൗകര്യങ്ങളിലും ഭവന നിർമ്മാണത്തിലും എല്ലാവർക്കും എളുപ്പത്തിൽ ഉപയോഗിക്കാവുന്ന 'യൂണിവേഴ്സൽ ഡിസൈൻ സ്റ്റാൻഡേർഡുകൾ' നിർബന്ധമാക്കും.
വീട്ടിൽ ഒറ്റയ്ക്ക് താമസിക്കുന്നവരുടെ സുരക്ഷ ഉറപ്പാക്കാൻ ഫാൾ ഡിറ്റക്ഷൻ സെൻസറുകൾ, ഗ്രാബ് ബാറുകൾ, ടെലികെയർ സിസ്റ്റങ്ങൾ എന്നിവ ഉൾപ്പെടുത്തിക്കൊണ്ടുള്ള സ്മാർട്ട്-ഹോം പരിഷ്‌കാരങ്ങൾ പ്രോത്സാഹിപ്പിക്കും. ഒറ്റയ്ക്ക് കഴിയുന്നവരെ കമ്യൂണിറ്റി ലിവിംഗ് സിസ്റ്റത്തിലേക്ക് കൊണ്ടുവരാനും നടപടിയെടുക്കും. മുതിർന്ന പൗരന്മാരുടെ സാമൂഹിക പങ്കാളിത്തം ഉറപ്പാക്കാനും നയം ലക്ഷ്യമിടുന്നു. നിലവിലെ പരിപാടികൾ കേവലം 'ഇവൻ്റ്-അധിഷ്ഠിതം' ആകാതെ തുടർച്ചയായി നടപ്പിലാക്കും. പുതിയ അറിവുകൾ നേടാനായി ലൈഫ് ലോംഗ് ലേണിംഗ് സെൻ്ററുകൾ, ഹോബി ക്ലബ്ബുകൾ, തലമുറകൾ ഒരുമിച്ചിടപഴകുന്ന ഇൻ്റർജനറേഷനൽ ഹബ്ബുകൾ എന്നിവ സ്ഥാപിക്കും.
advertisement
മുതിർന്ന പൗരന്മാരെ കേന്ദ്രീകരിച്ചുള്ള സാംസ്കാരിക മേളകൾ, കായിക മത്സരങ്ങൾ, വാർഡ് തല ഒത്തുചേരലുകൾ, വിനോദയാത്രകൾ എന്നിവയും സംഘടിപ്പിക്കും. ഭരണപരമായ തീരുമാനമെടുക്കുന്നതിൽ അവരുടെ പ്രാതിനിധ്യം ഉറപ്പാക്കാൻ മുതിർന്ന പൗരന്മാരെ വാർഡ് കമ്മിറ്റികളിലും ആസൂത്രണ ബോർഡുകളിലും ഉൾപ്പെടുത്തും. ക്ഷേമം ഉറപ്പാക്കുന്നതിനായി ശക്തമായ ഒരു സംവിധാനം ഒരുക്കാനും കരട് നയത്തിൽ നിർദ്ദേശങ്ങളുണ്ട്.
മുതിർന്ന പൗരന്മാർക്ക് അവരുടെ പ്രശ്നങ്ങൾ ഉന്നയിക്കാനും കൗൺസിലിംഗ്, നിയമസഹായം, മെഡിക്കോ-ലീഗൽ പിന്തുണ എന്നിവ നൽകാനുമായി ഒരു പ്രത്യേക 'സീനിയർ സിറ്റിസൺസ് സെൻ്റർ' സ്ഥാപിക്കും. ക്ഷേമ പ്രവർത്തനങ്ങൾക്കായി കോർപ്പറേഷൻ്റെ സ്വന്തം ഫണ്ട്, സ്പോൺസർഷിപ്പ്, സി.എസ്.ആർ. (CSR) ഫണ്ടുകൾ എന്നിവ ഉപയോഗിച്ച് ഒരു 'മുതിർന്ന പൗരന്മാരുടെ ഫണ്ട്' രൂപീകരിക്കും. ക്ഷേമ പെൻഷനുകളും പദ്ധതികളും കൃത്യമായി നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഒരു പ്രത്യേക സെൽ സ്ഥാപിക്കും. സമൂഹത്തിന് വേണ്ടി പ്രവർത്തിക്കാനായി മുതിർന്ന പൗരന്മാരെ ഉൾപ്പെടുത്തി ഒരു 'സീനിയർ വോളണ്ടിയർ കോർപ്‌സ്' രൂപീകരിക്കാനും ശുപാർശയുണ്ട്.
പാലിയേറ്റീവ് കെയറിനപ്പുറമുള്ള ദീർഘകാല പരിചരണ മാതൃകകൾ ശക്തിപ്പെടുത്തുന്നതിനും നയം പ്രാധാന്യം നൽകുന്നു. കൗൺസിലിൽ വെച്ച ശേഷം പൊതുജനാഭിപ്രായം കൂടി തേടിയ ശേഷമാകും ഈ കരട് നയം അന്തിമമാക്കുക. തിരുവനന്തപുരത്തിൻ്റെ ഈ പുതിയ കാൽവെപ്പ് മറ്റ് നഗരങ്ങൾക്കും മാതൃകയാകുമെന്നാണ് പ്രതീക്ഷ.