കൊച്ചിയിലെ മുളവുകാട് ദ്വീപിൽ 1912 ജൂലൈ 4-ന് ജനിച്ച ദാക്ഷായണി വേലായുധൻ, വിപ്ലവകരമായ നിലപാടുകളിലൂടെയാണ് ശ്രദ്ധേയയായത്. അക്കാലത്ത് താഴ്ന്ന ജാതിയിപ്പെട്ട പെൺകുട്ടികൾക്ക് നിശ്ചയിച്ചിരുന്ന പേരുകൾ ഉപേക്ഷിച്ച് അവർ സ്വന്തം പേരിലൂടെ തന്നെ വിപ്ലവത്തിന് തുടക്കമിട്ടു. തൊട്ടുകൂടായ്മ രൂക്ഷമായിരുന്ന കാലഘട്ടത്തിൽ അതിനെ ശക്തമായി എതിർത്ത ദാക്ഷായണി, ജാതിനിയമങ്ങളെ ലംഘിച്ച് മേൽവസ്ത്രം ധരിച്ച് സ്കൂളിൽ പോയ ആദ്യ ദളിത് പെൺകുട്ടികളിൽ ഒരാളായിരുന്നു. കേരളത്തിലെ ആദ്യ പട്ടികജാതി ബിരുദധാരി കൂടിയായ അവർ എറണാകുളം മഹാരാജാസ് കോളേജിൽ നിന്നാണ് ബിരുദം നേടിയത്. 1935 മുതൽ 1945 വരെ സർക്കാർ ഹൈസ്കൂളുകളിൽ അധ്യാപികയായി സേവനമനുഷ്ഠിച്ചു.
advertisement
1940-ൽ മഹാത്മാഗാന്ധിയുടെയും കസ്തൂർബാ ഗാന്ധിയുടെയും സാന്നിധ്യത്തിൽ ആർ. വേലായുധനെ ദാക്ഷായണി വിവാഹം ചെയ്തു. 1945-ൽ കൊച്ചി നിയമസഭയിൽ അംഗമായ ദാക്ഷായണി, 1946-ൽ (34-ാം വയസ്സിൽ) ഇന്ത്യൻ ഭരണഘടനാ നിർമ്മാണ സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 15 വനിതകളിൽ ഏക ദളിത് വനിത എന്ന നിലയിൽ രാജ്യചരിത്രത്തിൽ ഇടംനേടി. ഡോ. ബി.ആർ. അംബേദ്കറുടെ സഹപ്രവർത്തകയായിരുന്ന അവർ, അയിത്തം നിയമപരമായി നിരോധിക്കാനും, നിർബന്ധിത വേല ഇല്ലാതാക്കുന്നതിനും വേണ്ടി സഭയിൽ ശക്തമായി ശബ്ദമുയർത്തിയിരുന്നു.
ഈ ധീര വനിത 66-ാം വയസ്സിൽ 1978 ജൂലൈ 20-ന് അന്തരിച്ചു. തിരുവനന്തപുരം നഗരസഭയുടെ നേതൃത്വത്തിൽ നിർമ്മാണം പൂർത്തിയാക്കിയ ദാക്ഷായണി വേലായുധൻ മെമ്മോറിയൽ ഷീ സ്പെയ്‌സ്, മൂന്ന് നിലകളിലായി 12,600 ചതുരശ്രയടി വിസ്തീർണ്ണത്തിലാണ് ഒരുക്കിയിട്ടുള്ളത്. വനിതകൾക്കായി ശീതികരിച്ചതും അല്ലാത്തതുമായ മുറികൾ ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. വൈദ്യുതി ആവശ്യങ്ങൾക്കായി സോളാർ പാനലുകൾ സ്ഥാപിച്ചിട്ടുള്ള ഈ കെട്ടിടത്തിൽ ആവശ്യമായ വാഹന പാർക്കിംഗ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.

