ജനുവരി 16 ബുധനാഴ്ച വൈകിട്ടോടെ പെരിങ്ങര വേങ്ങൽ ഇരുകരപാടത്ത് ഇലചുരുട്ടിപ്പുഴുവിന് കീടനാശിനി തളിച്ചവർക്കാണ് അസ്വസ്ഥത അനുഭവപ്പെടുകയും പിറ്റേദിവസം ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തത്. വ്യാഴാഴ്ച രാവിലെ സനൽകുമാറിനെയാണ് ആദ്യം ആശുപത്രിയിൽ എത്തിച്ചത്. ചങ്ങനാശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും നില വഷളായതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ എത്തിക്കുകയുമായിരുന്നു. എന്നാൽ ശനിയാഴ്ച രാവിലെയോടെ മരണം സംഭവിക്കുകയായിരുന്നു. വെള്ളിയാഴ്ച രാവിലെ അസ്വസ്ഥത അനുഭവപ്പെട്ട മത്തായിയെ ചങ്ങനാശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വൈകിട്ടോടെ മരിച്ചു. മറ്റ് മൂന്നുപേരും ചങ്ങനാശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
advertisement
Also Read: വീട്ടമ്മയുടെ മുഖത്ത് ആസിഡ് ഒഴിച്ചയാളെ വിഷം ഉള്ളില്‍ച്ചെന്ന് മരിച്ച നിലയില്‍ കണ്ടെത്തി
ക്യൂനാൽഫോസ്, സൈപെർ മെത്രി എന്നീ രാസവസ്തുക്കൾ അടങ്ങിയ വിരാട് എന്ന കീടനാശിനിയാണ് ഇവർ തളിച്ചത്. നിരോധിത കീടനാശിനികളുടെ പട്ടികയിൽ വരുന്നതല്ലെങ്കിലും ഇത് നേർപ്പിക്കുന്നതിന്‍റെ അനുപാതം സംബന്ധിച്ച് കർഷകർക്ക് വേണ്ടത്ര ധാരണയില്ലാത്തതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് ആക്ഷേപം. അളവിൽ കൂടുതൽ മരുന്ന് ചേർത്ത് ഉപയോഗിച്ചാൽ അപകടമുണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് വിദഗ്ദ്ധർ പറയുന്നു. ഇരുകര പാടശേഖരം ഉൾപ്പെടുന്ന പെരിങ്ങരയിൽ മൂന്നുമാസമായി കൃഷി ഓഫീസർ ഇല്ലെന്ന ആക്ഷേപവുമുണ്ട്.

