മത്സ്യബന്ധന ബോട്ടുകൾ മുതൽ ഗവേഷണ യാനങ്ങൾ വരെയുള്ളവയ്ക്ക് ഡോക്കിംഗിനും അറ്റകുറ്റപ്പണികൾക്കും ഈ സംവിധാനം പ്രയോജനകരമാകും.
ഫിഷറി സർവേ ഓഫ് ഇന്ത്യ (എഫ്.എസ്.ഐ) 1.78 കോടി രൂപ ചെലവിൽ നിർമ്മിച്ച ഈ സംവിധാനം 250 ടൺ വരെ ഭാരമുള്ള യാനങ്ങൾ സുരക്ഷിതമായി കരയ്ക്ക് കയറ്റാനും നീറ്റിലിറക്കാനും കഴിയുന്ന രീതിയിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ശേഷിയുടെ കാര്യത്തിൽ രാജ്യത്ത് സർക്കാർ ഉടമസ്ഥതയിൽ സ്ഥാപിക്കപ്പെടുന്ന ഏറ്റവും വലിയ കപ്പൽ ക്രാഡിൽ സംവിധാനമാണിത്.
സുസ്ഥിരത ലക്ഷ്യമിട്ടുള്ള ഇന്ത്യുടെ ബ്ലൂ ഇക്കോണമി വികസനയാത്രയിൽ നാഴികക്കല്ലാണ് ഈ അത്യാധുനിക സൗകര്യമെന്ന് കേന്ദ്ര മന്ത്രി ജോർജ് കുര്യൻ പറഞ്ഞു. മത്സ്യത്തൊഴിലാളികൾക്കും വിവിധ സർക്കാർ ഏജൻസികൾക്കും സമുദ്ര മേഖലയിലെ മറ്റ് പങ്കാളികൾക്കും ഈ സംവിധാനം ഏറെ പ്രയോജനകരമാകും- മന്ത്രി പറഞ്ഞു.
advertisement
മത്സ്യത്തൊഴിലാളികളുടെ കടൽ സുരക്ഷ ഉറപ്പാക്കുന്നതിനും തത്സമയ ആശയവിനിമയത്തിനുമായി ഐഎസ്ആർഒയുമായി ചേർന്ന് മത്സ്യബന്ധനയാനങ്ങളിൽ ട്രാൻസ്പോണ്ടറുകൾ സ്ഥാപിച്ചുവരികയാണ്. കൂടാതെ, മത്സ്യലഭ്യതയെ കുറിച്ചുള്ള വിവരങ്ങൾ ട്രാൻസ്പോണ്ടറുകളിലൂടെ മത്സ്യത്തൊഴിലാളികൾക്ക് ലഭ്യമാക്കും- മന്ത്രി പറഞ്ഞു.
പ്രധാനമന്ത്രി മത്സ്യ സമ്പാദന യോജന (പി.എം.എം.എസ്.വൈ) വിഭാവനം ചെയ്യുന്ന ആഴക്കടൽ യാനങ്ങളുടെ നവീകരണത്തിന് ഈ സ്ലിപ്പ്‌വേ ക്രാഡിൽ നിർണായകമാണെന്ന് എഫ്.എസ്.ഐ ഡയറക്ടർ ജനറൽ ഡോ. ശ്രീനാഥ് കെ.ആർ പറഞ്ഞു. ആധുനികവും നൂതനവുമായ യാനങ്ങളിൽ നിക്ഷേപം നടത്താൻ മത്സ്യത്തൊഴിലാളികളെ പ്രോത്സാഹിപ്പിക്കുന്ന വേളയിൽ, അവക്ക് ലോകോത്തര നിലവാരത്തിലുള്ള അറ്റകുറ്റപ്പണി സൗകര്യങ്ങൾ നൽകേണ്ടത് അത്യാവശ്യമാണ്. യാനങ്ങളുടെ കാര്യക്ഷമത കൂട്ടുകയും കടലിൽ മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുകയും ചെയ്യുന്നതിന് ഈ സംവിധാനം കരുത്താകും.