ദേശീയ വിദ്യാഭ്യാസ നയം (NEP) നടപ്പാക്കുന്നതിന്റെ ഭാഗമായുള്ള പി.എം. ശ്രീ (PM SHRI) പദ്ധതിക്കെതിരെ സി.പി.ഐ. (CPI) ഉയർത്തുന്ന വിമർശനങ്ങളെ വെള്ളാപ്പള്ളി പൂർണ്ണമായും തള്ളിക്കളഞ്ഞു. "സി.പി.ഐ ഇതിന് മുമ്പ് പറഞ്ഞ വല്ല കാര്യവും പറഞ്ഞിടത്ത് നിന്നോ? എല്ലാത്തിനും ഒടുവിൽ പിണറായിയുടെ അടുത്ത് പത്തി താഴും. നാടോടുമ്പോൾ നടുവേ ഓടണം" അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി സംസാരിച്ചാൽ സി.പി.ഐയുടെ പ്രശ്‌നങ്ങളെല്ലാം അവിടെ തീരുമെന്നും അദ്ദേഹം വ്യക്തമാക്കി.
കേന്ദ്ര സർക്കാരിന്റെ കോടിക്കണക്കിന് രൂപ കേരളത്തിന് കിട്ടേണ്ടത് വാങ്ങിച്ചെടുത്തേ പറ്റൂ എന്നും അതിന് നയ രൂപീകരണം ആവശ്യമാണെന്നും പറഞ്ഞു. "ആദർശം പറഞ്ഞ് നശിപ്പിക്കാതെ അവസരത്തിനൊത്ത് ഉയരണം. സി.പി.ഐ.എം.-ബി.ജെ.പി. അന്തർധാരയെന്നല്ല, പ്രായോഗിക ബുദ്ധി എന്നാണ് ഇതിനെ പറയേണ്ടതെന്നും" അദ്ദേഹം അഭിപ്രായപ്പെട്ടു. മറ്റ് സംസ്ഥാനങ്ങൾ ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കുമ്പോൾ കേരളവും അത് നടപ്പാക്കണം. സി.പി.ഐ. 'കാവിവൽക്കരണം' എന്ന് പറഞ്ഞ് എതിർക്കുന്നതിൽ അർത്ഥമില്ലെന്നും അദ്ദേഹം പറഞ്ഞു.
advertisement
കൂടാതെ, ശബരിമല സ്വർണ്ണക്കൊള്ള വിവാദത്തിൽ പ്രതികരിച്ച വെള്ളാപ്പള്ളി, ദേവസ്വം ബോർഡ് പിരിച്ചുവിടണമെന്നും അല്ലെങ്കിൽ എല്ലാ ക്ഷേത്രങ്ങളെയും ഒറ്റ ബോർഡിന് കീഴിലാക്കണമെന്നും ആവശ്യപ്പെട്ടു. ദേവസ്വം ബോർഡിന്റെ മറവിൽ നടക്കുന്ന അഴിമതിക്ക് സർക്കാരിനെ മാത്രം പഴിച്ചിട്ട് കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
