നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ തങ്ങള്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അമ്മയുടെ ഭാരവാഹികള്‍ തയാറായില്ലെന്ന് വുമണ്‍ ഇന്‍ കളക്ടീവ് ആരോപിച്ചു. കുറ്റാരാപിതനായ നടനെ സംഘടനയിലേക്ക് തിരിച്ചെടുത്തതിന് പിന്നിലെ കാരണം എന്താണെന്ന് വ്യക്തമാകുന്നില്ലെന്നും നടിമാര്‍ പറഞ്ഞു.
രാജിക്കത്ത് തയാറാക്കി വച്ച് ഇടവേള ബാബുവിനെ വിളിച്ചപ്പോഴാണ് നിങ്ങള്‍ക്ക് പറയാനുള്ളത് കേള്‍ക്കാമെന്ന് അറിയിച്ചത്. അതനുസരിച്ചാണ് ചര്‍ച്ചയ്ക്ക് പോയതെന്ന് പാര്‍വതി വ്യക്തമാക്കി. അവര്‍ ഞങ്ങളെ കേള്‍ക്കുമെന്നും തെറ്റായ തീരുമാനം തിരുത്തുമെന്നും പ്രതീക്ഷിച്ചു. എന്നാല്‍ അവിടെ ചെന്നപ്പോള്‍ ആരോപണങ്ങള്‍ കൊണ്ട് മൂടുകയായിരുന്നു. പീഡിപ്പിക്കപ്പെട്ട നടിയുടെ ഒരു വോയ്സ് നോട്ട് അവരെ കേള്‍പ്പിച്ചതോടെ അവരെല്ലാം നിശബ്ദരായെന്നും പാര്‍വതി പറഞ്ഞു.
advertisement
ഇരയ്ക്കൊപ്പം നില്‍ക്കാന്‍ വ്യക്തിപരമായി തയാറാണെന്നും എന്നാല്‍ ജനറല്‍ ബോഡി തീരുമാനം താനെങ്ങനെ തിരുത്തുമെന്നുമാണ് അമ്മയുടെ പ്രസിഡന്റ് ചോദിച്ചതെന്ന് പത്മപ്രിയ പറഞ്ഞു. നടിയെ തിരിച്ചെടുക്കണമെന്ന ആവശ്യമുന്നയിച്ചപ്പോള്‍ അവള്‍ അപേക്ഷിച്ചാല്‍ എക്സിക്യൂട്ടിവ് പരിഗണിക്കാമെന്നും പിന്നീട് ജനറല്‍ ബോഡിയില്‍ വോട്ടിനിട്ട് തീരുമാനിക്കാമെന്നുമായിരുന്നു പ്രതികരണം.
ആക്രമിക്കപ്പെട്ട നടിയെ ബാബുരാജ് ചൂടുവെള്ളത്തില്‍ വീണ പൂച്ചെയെന്ന് വിശേഷിപ്പിച്ചെന്ന് പാര്‍വതി ആരോപിച്ചു. ഓഗസ്റ്റ് 7 ലെ മീറ്റിങ്ങിനിടെ നടന്ന പ്രസ് മീറ്റില്‍ ഒന്നും സംസാരിക്കരുതെന്ന് പറഞ്ഞിരുന്നു. ഒരു തീരുമാനം അന്നുണ്ടാകുമെന്ന ഉറച്ച വിശ്വാസത്തില്‍ മൗനം പാലിച്ചു. പക്ഷേ മാധ്യമങ്ങള്‍ പോയതോടെ അവരുടെ ഭാവം മാറി.
നിയമവശങ്ങള്‍ നോക്കണമെന്നും 30 ദിവസം വേണമെന്നും പറഞ്ഞു. ഞങ്ങള്‍ സമ്മതിക്കാത്തതു കൊണ്ട് അത് പത്ത് ദിവസമാക്കി. എന്നാല്‍ അവര്‍ വഞ്ചിക്കുകയായിരുന്നെന്നും പാര്‍വതി ആരോപിച്ചു.
ഞങ്ങള്‍ ഇപ്പോള്‍ ഇത് സംസാരിക്കുന്നത് നാളെ വരുന്നവര്‍ക്ക് സുരക്ഷിതരായ ഇടമൊരുക്കാനാണെന്ന് രേവതി വ്യക്തമാക്കി. 17 വയസായ ഒരു പെണ്‍കുട്ടി എന്റെ വാതിലില്‍ വന്ന് 'ചേച്ചി എന്നെ രക്ഷിക്കണം' എന്നു പറഞ്ഞ ഒരു സംഭവമുണ്ട് ഇനിയാര്‍ക്കും ആ അനുഭവമുണ്ടാകരുതെന്നും രേവതി പറഞ്ഞു.
രേവതി, പത്മപ്രിയ, പാര്‍വതി, ബീന പോള്‍, അഞ്ജലി മേനോന്‍, അര്‍ച്ചന പത്മിനി, റിമ ക്ലല്ലിങ്കല്‍ ദീദീ ദാമോദരന്‍, സജിത മഠത്തില്‍ തുടങ്ങിയവരാണ് വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തത്.
