സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മപരിപാടിയിൽ ചുരം ബദൽ റോഡായി ആനക്കാംപൊയിൽ– കള്ളാടി– മേപ്പാടി തുരങ്കപാത പരിഗണനയിലുണ്ട്. തിരുവമ്പാടി പഞ്ചായത്തിലെ ആനക്കാംപൊയിൽ– മറിപ്പുഴ വഴി കോടഞ്ചേരി പഞ്ചായത്തിലെ സ്വർഗംകുന്നിലെ മല തുരന്ന് വയനാട് മേപ്പാടി പഞ്ചായത്തിലെ കള്ളാടിയിലെത്തുന്ന പദ്ധതിയാണിത്. ഇതിൽ സ്വർഗംകുന്ന് മുതൽ കള്ളാടി വരെയാണ് തുരങ്കപാത. ഏഴ് കിലോമീറ്ററാണ് തുരങ്കത്തിന്റെ നീളം. കിഫ്ബി ഫണ്ട് ഉപയോഗിച്ച് തുരങ്കപാത നിർമ്മിക്കാനാണ് സർക്കാർ തീരുമാനം.
1000 കോടി രൂപയെങ്കിലും ചെലവു പ്രതീക്ഷിക്കുന്നു. ഒരു കിലോമീറ്റർ ദൂരം തുരങ്കം നിർമിക്കാൻ 125 കോടി രൂപയാകുമെന്നാണ് കണക്കു കൂട്ടുന്നത്. 2014ൽ തുരങ്കപാതയ്ക്ക് പൊതുമരാമത്ത് വകുപ്പ് സാധ്യതാ പഠനം നടത്തിയിരുന്നു. തുരങ്കപാത നിർമിക്കാൻ അനുയോജ്യമാണ് പ്രദേശം എന്ന് കണ്ടെത്തിയതോടെയാണ് തുടർ പദ്ധതികൾ രൂപപ്പെട്ടത്.
advertisement
2016ൽ ജോർജ് എം. തോമസ് എംഎൽഎയുടെ നേതൃത്വത്തിൽ ഈ ആവശ്യവുമായി മുഖ്യമന്ത്രിയെ സമീപിക്കുകയും ഇ. ശ്രീധരനുമായി ചർച്ച നടത്തുകയും ചെയ്തിരുന്നു. 2017ലെ സംസ്ഥാന ബജറ്റിൽ വിശദമായ പ്രൊജക്ട് റിപ്പോർട്ട് തയാറാക്കാൻ 20 കോടി രൂപ വകയിരുത്തി. തുടർന്ന് തുരങ്കപാതയുടെ വിശദ പഠന റിപ്പോർട്ട് തയാറാക്കലും നിർമ്മാണവും സർക്കാർ കൊങ്കൺ റെയിൽവേ കോർപറേഷനെ ഏൽപിച്ചു.
കൊങ്കൺ റെയിൽവേ പ്രാഥമിക പരിശോധന നടത്തി പാതയുടെ അലൈൻമെന്റുകൾ തയാറാക്കി. വയനാട് മേപ്പാടി ഭാഗത്തും ചൂരൽമല ഭാഗത്തും അവസാനിക്കുന്ന രീതിയിൽ നാല് അലൈൻമെന്റുകളാണ് തയാറാക്കിയത്. മേപ്പാടി കള്ളാടി ഭാഗത്ത് അവസാനിക്കുന്ന രീതിയിലുള്ള അലൈൻമെന്റ് പൊതുമരാമത്ത് വകുപ്പ് അംഗീകരിച്ചു. പരമാവധി വനം ഒഴിവാക്കിയുള്ള അലൈൻമെന്റാണ് ഇപ്പോൾ തിരഞ്ഞെടുത്തിരിക്കുന്നത്. പ്രകൃതിക്ഷോഭങ്ങൾ ഉണ്ടായിട്ടുള്ള സ്ഥലങ്ങളും ഒഴിവാക്കിയിട്ടുണ്ട്. ഇനി വിശദപഠന റിപ്പോർട്ടും (ഡിപിആർ) ഡീറ്റെയ്‌ൽഡ് പ്രൊജക്ട് റിപ്പോർട്ടും തയാറാക്കി കൊങ്കൺ റെയിൽവേ സർക്കാരിനു സമർപ്പിക്കും.
ഇതിനു സാമ്പത്തിക അനുമതി ലഭിച്ചാൽ പദ്ധതിയുടെ നിർമ്മാണം ആരംഭിക്കാനാണിപ്പോഴത്തെ തീരുമാനം. പരിസ്ഥിതിക്ക് ദോഷമില്ലാത്ത രീതിയിൽ തന്നെ പദ്ധതി നടപ്പാക്കാൻ കഴിയുമെന്ന് സാമൂഹിക പ്രവർത്തകനായ ബിനു തോമസ് പറഞ്ഞു.