നഗരഭരണവുമായി ബന്ധപ്പെട്ട കേരള കോൺഗ്രസ് എടുത്ത പല നിലപാടുകളിലും നിയമപരമായും രാഷ്ട്രീയമായും ബിനു എടുത്ത വിരുദ്ധ നിലപാടുകൾ നേരത്തെ ചർച്ചയായിരുന്നു. ഇതിന് പുറമെയാണ് കേരള കോൺഗ്രസ് അംഗവും ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ ബൈജു കൊല്ലംപറമ്പിലുമായി ഉണ്ടായ തമ്മിലടി. ഇതെല്ലാം ചേർത്തുള്ള പകരം വീട്ടലാണ് ഇപ്പോൾ നടക്കുന്നത് എന്ന് ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ നിയമസഭാ ഉപതെരഞ്ഞെടുപ്പ് സമയത്താണ് ബിജെപി നിയോജകമണ്ഡലം പ്രസിഡണ്ട് ആയിരുന്ന ബിനു പുളിക്കകണ്ടം പാർട്ടി വിട്ട് സിപിഎമ്മിൽ എത്തുന്നത്. സിപിഎം സംസ്ഥാന നേതാക്കൾ ഇടപെട്ടായിരുന്നു പാലയിൽ സ്വാധീനം ഏറെയുള്ള ബിനുവിനെ സിപിഎമ്മിൽ എത്തിച്ചത്. ബിജെപിയിലും ഇത് വലിയ തർക്കങ്ങൾക്ക് കാരണമായിരുന്നു. താരതമ്യേന ശക്തിയില്ലാത്ത പാലായിൽ ബിജെപി അംഗമായി നഗരസഭയിലേക്ക് ബിനു പുളിക്കണ്ടം തെരഞ്ഞെടുക്കപ്പെട്ടതും സിപിഎം ശ്രദ്ധിച്ചിരുന്നു. ഇതോടെയാണ് ബിജെപിക്കുള്ളിൽ ഉണ്ടായ രാഷ്ട്രീയ പോര് മുതലെടുത്ത് ബിനുവിനെ സിപിഎമ്മിൽ എത്തിച്ചത്.
advertisement
2021 മാർച്ച് 31നാണ് രാഷ്ട്രീയ കേന്ദ്രങ്ങളെ ആകെ ഞെട്ടിച്ചുകൊണ്ട് സിപിഎം അംഗം ബിനു പുളിക്കകണ്ടവും കേരള കോൺഗ്രസ് എം അംഗവും ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ ബൈജു കൊല്ലംപറമ്പിലും നഗരസഭാ ഹാളിൽ വച്ച് തമ്മിലടിച്ചത്. ജോസ് കെ മാണി തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായി നിൽക്കുന്ന സമയത്ത് ആയിരുന്നു ഈ തമ്മിലടി നടന്നത്. മാധ്യമങ്ങൾ അടക്കം വലിയ വാർത്തയായി ഈ സംഭവം ചർച്ചയായിരുന്നു. അന്നുമുതൽ കേരള കോൺഗ്രസ് എം അംഗങ്ങൾക്ക് കണ്ണിലെ കരടായി ബിനു മാറിയിരുന്നു. പിന്നീട് നഗരസഭ കൗൺസിൽ എടുത്ത പല തീരുമാനങ്ങൾക്കും എതിരെ ബിനു രംഗത്ത് വന്നു.
നഗരത്തിലെ തീയേറ്ററിലെ നികുതിയുമായി ബന്ധപ്പെട്ട ബിനുവിന്റെ പരാതിയും ഏറെ ചർച്ചയായിരുന്നു. തീയറ്റർ നികുതിവെട്ടിപ്പ് നടത്തുന്നു എന്ന് ചൂണ്ടിക്കാട്ടി ബിനു നൽകിയ പരാതിയിൽ വിജിലൻസ് റെയ്ഡ് അടക്കം നഗരസഭാ കാര്യാലയത്തിൽ നടന്നിരുന്നു. ഇക്കാര്യത്തിലും ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബൈജു കൊല്ലംപറമ്പിലുമായി തർക്കം ഉണ്ടായിരുന്നു. തുടർന്ന് ജില്ലയിലെ മുതിർന്ന നേതാക്കൾ ഇടപെട്ടാണ് പാലായിൽ താൽക്കാലിക വെടിനിർത്തൽ കൊണ്ടുവന്നത്.
സിപിഎമ്മിനുള്ളിലെ ആഭ്യന്തര കലഹവും ബിനുവിനെ ഉന്നം വയ്ക്കുന്നതാണ്. നഗരസഭ ചെയർമാനായി ഏറെ അനുഭവ പരിചയമുള്ള ബിനുവിനെ മാറ്റിനിർത്താനുള്ള നീക്കം കേരള കോൺഗ്രസ് എം നടത്തുമ്പോൾ സിപിഎമ്മിൽ നിന്നും അതിന് പിന്തുണയുണ്ടായെന്നാണ് സൂചന.
പാലായിൽ ഏറെ ജന പിന്തുണയുള്ള നേതാവ് കൂടിയാണ് ബിനു പുളിക്കകണ്ടം. ഏതു പാർട്ടിയിൽ നിന്നാലും സാധാരണക്കാരായ നിരവധി പേരുടെ വോട്ടുകൾ സമാഹരിക്കാൻ ബിനുവിന് സാധിച്ചിരുന്നു. ഇതുവരെ ഇല്ലാത്ത നിലയിൽ 7 ഇടത് അംഗങ്ങൾ നഗരസഭയിൽ വിജയിച്ചതും കഴിഞ്ഞ തെരഞ്ഞെടുപ്പിലാണ്. നേരത്തെ കെ കരുണാകരനോടൊപ്പം നിന്ന് ബിനു പിന്നീട് ഡിഐസി രൂപീകരിച്ചപ്പോൾ അവിടേക്ക് മാറി. പിന്നീട് എൻസിപിയിലും അതിനുശേഷം ബിജെപിയിലും എത്തി പ്രവർത്തിക്കുമ്പോഴും പ്രാദേശികമായി വ്യക്തിപ്രഭാവം കൊണ്ട് ശക്തി തെളിയിക്കാൻ ബിനുവിന് കഴിഞ്ഞിരുന്നു. ഇതോടെയാണ് എതിരാളികൾ ആയുധം എടുത്തത്.