ആർട്ടിക്കിൾ 370 റദ്ദാക്കി നാല് വർഷത്തിന് ശേഷമാണ് സർക്കാർ നടത്തിയ ഈ നീക്കത്തിന്റെ ഭരണഘടനാ സാധുത സുപ്രീം കോടതിയിൽ ഒരു കൂട്ടം ഹർജിക്കാർ ചോദ്യം ചെയ്തത്. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, സഞ്ജീവ് ഖന്ന, ബി.ആർ. ഗവായ്, സൂര്യകാന്ത് എന്നിവരടങ്ങിയ ഭരണഘടന ബെഞ്ചാണ് വാദം കേൾക്കുന്നത്.
“വാദം ആരംഭിക്കുന്നതിന് മുമ്പ്, എനിക്ക് ഒരു കാര്യം പറയാനുണ്ട്. ജമ്മു കശ്മീർ ഇന്ത്യയുടെ ഭാഗമാണ് എന്ന വസ്തുത ചോദ്യം ചെയ്യാനാവാത്തതാണ്. അത് ഇനിയും ചോദ്യം ചെയ്യപ്പെടാതെ തുടരും. ആരും അതിൽ തർക്കിക്കുന്നില്ല, ആരും തർക്കിച്ചിട്ടുമില്ല. ജമ്മു കശ്മീർ ഇന്ത്യൻ യൂണിയന്റെ ഒരു യൂണിറ്റാണ്”, കപിൽ സിബൽ പറഞ്ഞു.
advertisement
എന്താണ് ആർട്ടിക്കിൾ 370?
ജമ്മു കശ്മീരിന് സ്വയംഭരണാവകാശവും സംസ്ഥാനത്തെ ജനങ്ങൾക്കായി നിയമങ്ങൾ രൂപീകരിക്കാനുള്ള അനുമതിയും നൽകിയിരുന്ന നിയമം ആയിരുന്നു ആർട്ടിക്കിൾ 370. പൗരത്വം, വസ്തുവിന് മേലുള്ള ഉടമസ്ഥാവകാശം, മൗലികാവകാശം തുടങ്ങിയ വിഷയങ്ങളെ സംബന്ധിച്ച് ജമ്മു കശ്മീർ ജനത മറ്റു ഇന്ത്യക്കാരെ പോലെയായിരുന്നില്ല. 1952 നവംബർ 17 നാണ് ജമ്മു കശ്മീരിലെ ഒരു ഇന്ത്യൻ സംസ്ഥാനമായി പ്രഖ്യാപിച്ചത്. ഈ മുൻ നാട്ടുരാജ്യത്തിന് പ്രത്യേക ഭരണഘടന പദവിയും സംസ്ഥാന പതാകയും സ്വയംഭരണാവകാശവും ആർട്ടിക്കിൾ 370 വഴി നൽകി. 2019 ഓഗസ്റ്റ് 5 നാണ് ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ് രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കാൻ കേന്ദ്രം തീരുമാനിച്ചത്.
കേന്ദ്രസർക്കാരിന്റെ നിലപാടെന്ത്?
ചരിത്രപരമായ ഒരു ചുവടുവെയ്പായിരുന്നു ആർട്ടിക്കിൾ 370 റദ്ദാക്കിയത് എന്ന് കേന്ദ്രസർക്കാർ പറയുന്നു. ഈ നടപടിയെ കേന്ദ്രം സുപ്രീംകോടതിയിലും ന്യായീകരിച്ചിരുന്നു. ഇതിലൂടെ കശ്മീരിൽ വികസനവും, പുരോഗതിയും, സുരക്ഷയും, സ്ഥിരതയുമെല്ലാം കൈവന്നുവെന്നും ആർട്ടിക്കിൾ 370 നിലവിലുണ്ടായിരുന്നപ്പോൾ ഇതായിരുന്നില്ല അവസ്ഥയെന്നും കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു. ഈ മേഖലയിൽ സമാധാനവും സമൃദ്ധിയും പുരോഗതിയും ഉറപ്പാക്കുക എന്ന കേന്ദ്രസർക്കാരിന്റെ ഉറച്ച തീരുമാനം കാരണമാണ് ഇത് സാധ്യമായത് എന്നും കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറഞ്ഞിരുന്നു.