ഇപ്പോഴിതാ 17 ഡോക്ടര്‍മാര്‍ കിണഞ്ഞുപരിശ്രമിച്ചിട്ടും കണ്ടെത്താതിരുന്ന അപൂര്‍വരോഗം എഐയുടെ സഹായത്തോടെ കണ്ടെത്തിയിരിക്കുന്നതാണ് ശ്രദ്ധ നേടുന്നത്. നാല് വയസ്സുകാരനായ കുട്ടിയുടെ രോഗാവസ്ഥയാണ് ചാറ്റിജിപിടിയുടെ സഹായത്തോടെ കുട്ടിയുടെ അമ്മ കണ്ടെത്തിയത്. കുട്ടിയുടെ അപൂര്‍വ രോഗാവസ്ഥ തിരിച്ചറിയാന്‍ കുടുംബത്തെ സഹായിക്കുക മാത്രമല്ല, മറിച്ച് കുട്ടിക്ക് ആവശ്യമായ അടിയന്തര ചികിത്സ അവര്‍ക്ക് ലഭ്യമാക്കാനും ചാറ്റ് ജിപിടി സഹായിച്ചുവെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
യുഎസ് സ്വദേശിയും നാലുവയസ്സുകാരനുമായ അലക്‌സിനാണ് അപൂര്‍വ രോഗാവസ്ഥ കണ്ടെത്താന്‍ എഐ സഹായവുമായി എത്തിയത്. അലക്‌സിന്റെ അമ്മ കോട്‌നി മൂന്ന് വര്‍ഷത്തോളമാണ് രോഗം കണ്ടെത്താന്‍ പരിശ്രമിച്ചത്. ഇതിനിടെ 17 ഡോക്ടർമാരുടെ സഹായം തേടി. എന്നാൽ അവർക്കൊന്നും കുട്ടിയുടെ യഥാർത്ഥ രോഗകാരണം കണ്ടെത്താൻ കഴിഞ്ഞില്ല. കോവിഡ് 19 വ്യാപനകാലത്താണ് അലക്‌സില്‍ അസാധാരണമായ ചില ലക്ഷങ്ങള്‍ കോട്‌നി ശ്രദ്ധിച്ചു തുടങ്ങിയത്. സ്ഥിരമായ പല്ലുവേദന, വളര്‍ച്ചാ മുരടിപ്പ്, ശരീരം ബാലന്‍സ് ചെയ്യാന്‍ കഴിയാഴ്ക തുടങ്ങിയ പ്രശ്‌നങ്ങളാണ് അവർ കണ്ടത്. നിരവധി ഡോക്ടര്‍മാരുമായി കോട്‌നി മകന്റെ രോഗവിവരം പങ്കുവെച്ചു. തുടര്‍ന്നാണ് എഐയുടെ സഹായം തേടാന്‍ തീരുമാനിച്ചത്. അലക്‌സിന്റെ എംആര്‍ഐ സ്‌കാന്‍ റിസള്‍ട്ടും രോഗലക്ഷണങ്ങളും മറ്റും അവര്‍ ചാറ്റ്ജിപിടിയില്‍ നല്‍കി. നിമിഷങ്ങള്‍ക്കുള്ളില്‍ ചാറ്റ് ജിപിടി അലക്‌സിന്റെ രോഗം കണ്ടെത്തി. സുഷ്മനാനാഡിയെ ബാധിക്കുന്ന അപൂര്‍വ ന്യൂറോളജിക്കല്‍ അസുഖമായ ടെതേര്‍ഡ് കോര്‍ഡ് സിന്‍ഡ്രോമാണ് അലക്സിനെ ബാധിച്ചതെന്ന് ചാറ്റ്ജിപിടി കണ്ടെത്തി നല്‍കി.
advertisement
തുടര്‍ന്നും എഐ കോട്‌നിയെ സഹായിച്ചു. സമാനമായ ലക്ഷങ്ങളുള്ള കുട്ടികളുടെ മാതാപിതാക്കള്‍ക്കായുള്ള ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ ചേരാന്‍ എഐ കോട്‌നിയോട് നിര്‍ദേശിച്ചു. അത് അവര്‍ അനുസരിക്കുകയും ചാറ്റ്ജിപിടിയുടെ നിര്‍ദേശം ശരി വയ്ക്കുകയും ചെയ്തു.
ഇതിന് ശേഷം ഇവര്‍ പുതിയൊരു ന്യൂറോ സര്‍ജനെ സമീപിച്ചു. അദ്ദേഹം ചാറ്റ്ജിപിടി കണ്ടെത്തി നല്‍കിയ രോഗനിര്‍ണയം സ്ഥിരീകരിച്ചു. തുടര്‍ന്ന് അലക്‌സിന് നട്ടെല്ലിന് ശസ്ത്രക്രിയ നടത്തി. ഇപ്പോള്‍ അലക്‌സ് ആരോഗ്യം വീണ്ടെടുത്ത് വരികയാണ്.
അലക്‌സിന്റെ അനുഭവം വൈറലായതോടെ മെഡിക്കല്‍ രംഗത്തെ രോഗനിര്‍ണയം നടത്താന്‍ എഐയ്ക്കുള്ള കഴിവിനെ സംബന്ധിച്ച് വ്യാപകമായ ചര്‍ച്ചകള്‍ നടന്നു. എഐയെ പുകഴ്ത്തി നിരവധിപേര്‍ രംഗത്തെത്തി. എന്നാല്‍, ചാറ്റ്ജിപിടി പോലെയുള്ള സൗകര്യങ്ങള്‍ ഡോക്ടര്‍മാര്‍ക്ക് പകരമായി ഉപയോഗിക്കരുതെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
എഐ സംവിധാനങ്ങള്‍ ഇപ്പോഴും വികസിച്ചുകൊണ്ടിരിക്കുന്ന കാര്യമാണെന്നും തെറ്റായ വിവരങ്ങള്‍ സൃഷ്ടിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നും അത് നാശത്തിന് കാരണമാകുമെന്നും അവര്‍ അഭിപ്രായപ്പെട്ടു.
Summary: Where doctors failed, ChatGPT successfully identified the chronic ailment of a four-year-old