TRENDING:

'പെന്‍സില്‍ കട്ടര്‍ മോഷണം മുതല്‍ ബുള്ളിയിംഗ് വരെ'; യുപിയിലെ പിങ്ക് ബോക്സിൽ വിദ്യാർത്ഥികളുടെ പരാതികൾ ഇങ്ങനെ

Last Updated:

സ്‌കൂള്‍ ബസില്‍ വെച്ചുള്ള ഭീഷണിപ്പെടുത്തല്‍, ക്ലാസ്‌റൂമിലെ തര്‍ക്കം, ഹോംവര്‍ക്ക് ചെയ്യാത്തതിന് അധ്യാപിക ശിക്ഷിച്ചത് എന്ന് തുടങ്ങിയ പരാതികളാണ് പോലീസിന് ലഭിച്ചത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ച് ഐക്യമുറപ്പാക്കാന്‍ ഉത്തര്‍പ്രദേശിലെ ഹര്‍ദോയ് ജില്ലയിലെ പോലീസ് ആരംഭിച്ച ഒരു നൂതന ആശയമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് പരാതി അറിയിക്കാനായി പ്രദേശത്തെ എല്ലാ സ്‌കൂളിലും പോലീസ് പിങ്ക് ബോക്‌സുകള്‍ എന്നറിയപ്പെടുന്ന പരാതിപ്പെട്ടി സ്ഥാപിച്ചിരിക്കുകയാണ്. മറ്റുള്ളവരില്‍ നിന്ന് നേരിടുന്ന ഭീഷണിപ്പെടുത്തല്‍, അധിക്ഷേപം, ക്ലാസ് റൂമിലെ തര്‍ക്കങ്ങള്‍, മോഷണം തുടങ്ങി ലൈംഗികചൂഷണം വരെയുള്ള എല്ലാ പരാതികളും വിദ്യാര്‍ത്ഥികള്‍ക്ക് ഈ പരാതിപ്പെട്ടിയിലൂടെ പോലീസിനെ എഴുതിയറിയിക്കാം.
(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
advertisement

എല്ലാ ചൊവ്വാഴ്ചയും പോലീസ് സ്‌കൂളിലെത്തി പരാതിപ്പെട്ടികളില്‍ നിന്ന് ലഭിച്ച പരാതികള്‍ വായിച്ച് അവയ്ക്ക് തർക്കപരിഹാരം കാണും. നവംബറില്‍ മാത്രം 12 പരാതികളാണ് പോലീസിന് ലഭിച്ചത്. സ്‌കൂള്‍ ബസില്‍ വെച്ചുള്ള ഭീഷണിപ്പെടുത്തല്‍, ക്ലാസ്‌റൂമിലെ തര്‍ക്കം, ഹോംവര്‍ക്ക് ചെയ്യാത്തതിന് അധ്യാപിക ശിക്ഷിച്ചത് എന്ന് തുടങ്ങിയ പരാതികളാണ് പോലീസിന് ലഭിച്ചത്. തന്റെ പെന്‍സില്‍ കട്ടര്‍ ആരോ മോഷ്ടിച്ചുവെന്നായിരുന്നു ഇക്കൂട്ടത്തിലെ ഒരു വിദ്യാര്‍ത്ഥിയുടെ പരാതി. വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള അടിപിടിയെപ്പറ്റിയും മോശം പദപ്രയോഗത്തെപ്പറ്റിയുമുള്ള പരാതികള്‍ വരെ പിങ്ക് ബോക്‌സില്‍ എത്തിയെന്ന് പോലീസ് പറഞ്ഞു.

advertisement

"പോലീസ് സൂപ്രണ്ടിന്റെ ഉത്തരവ് പ്രകാരം സ്ഥാപിച്ച പിങ്ക് ബോക്‌സുകളില്‍ നിന്ന് നവംബര്‍ മാസത്തില്‍ 12 പരാതികളാണ് ലഭിച്ചത്. ഈ പരാതികള്‍ക്ക് പരിഹാരം കണ്ടുകഴിഞ്ഞു," ഹര്‍ദോയ് പോലീസ് എക്‌സിലെഴുതിയ കുറിപ്പില്‍ വ്യക്തമാക്കി.

പരാതികള്‍ നല്‍കിയ വിദ്യാര്‍ത്ഥികളെ കണ്ടെത്തി അവരുമായി സംസാരിച്ചാണ് പ്രശ്‌നങ്ങള്‍ പരിഹരിച്ചത്. വിദ്യാര്‍ത്ഥികളുടെ പ്രശ്‌നങ്ങള്‍ക്ക് സമാധാനപരമായി പരിഹാരം കാണാന്‍ സാധിച്ചുവെന്നും പോലീസ് വ്യക്തമാക്കി. ഈ രീതി കുട്ടികള്‍ക്ക് തങ്ങള്‍ സുരക്ഷിതരാണെന്ന ബോധമുണ്ടാക്കുമെന്നും സ്‌കൂളുകളിലെ സൗഹാര്‍ദ്ദ അന്തരീക്ഷം മെച്ചപ്പെടുത്തുമെന്നും പോലീസ് പറഞ്ഞു.

advertisement

ഹര്‍ദോയ് പോലീസ് ആവിഷ്‌കരിച്ച ഈ പിങ്ക് ബോക്‌സുകള്‍ സോഷ്യല്‍ മീഡിയയിലും ചര്‍ച്ചയ്ക്ക് തിരികൊളുത്തി. നിരവധി പേരാണ് ഈ നൂതനാശയത്തെ ഏറ്റെടുത്ത് രംഗത്തെത്തിയത്. വളരെ മികച്ചൊരു ആശയമാണിതെന്നും കൃത്യമായി ഈ സംവിധാനം മുന്നോട്ട് കൊണ്ടുപോകണമെന്നും ഒരാള്‍ കമന്റ് ചെയ്തു.

"വളരെ നല്ലൊരു ആശയം. തങ്ങളുടെ പരാതി കേള്‍ക്കാനും പരിഹരിക്കാനും ആളുണ്ട് എന്ന ബോധം കുട്ടികളിലുണ്ടാകാന്‍ ഈ രീതി സഹായിക്കും," മറ്റൊരാള്‍ കമന്റ് ചെയ്തു.

"മികച്ച പദ്ധതിയാണിത്. ഒരു ചെറിയ നിര്‍ദേശം മുന്നോട്ടുവെയ്ക്കാന്‍ ആഗ്രഹിക്കുന്നു. തര്‍ക്കങ്ങള്‍ പരിഹരിക്കുകയും വിദ്യാര്‍ത്ഥികളുടെ നിര്‍ദേശങ്ങള്‍ അംഗീകരിക്കുകയും ചെയ്യുന്ന രീതിയിലുള്ള ഇന്‍സ്റ്റഗ്രാം റീലുകള്‍ നിര്‍മിക്കുന്നത് നല്ലതാണ്. അതിലൂടെ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ബോധവല്‍ക്കരണം എളുപ്പത്തില്‍ സാധ്യമാകും. കാരണം ഭൂരിഭാഗം വിദ്യാര്‍ത്ഥികളും ഇന്‍സ്റ്റഗ്രാം ഉപയോഗിക്കുന്നവരാണ്," എന്ന് ഒരാള്‍ കമന്റ് ചെയ്തു.

advertisement

"20 വയസുള്ളവരുടെ പരാതി സ്വീകരിക്കുമോ? എന്റെ സേഫ്റ്റി പിന്‍ നഷ്ടപ്പെട്ടു. കണ്ടെത്താന്‍ സൂചനകള്‍ നല്‍കാന്‍ ഞാന്‍ തയ്യാറാണ്," എന്നൊരാള്‍ തമാശരൂപേണ കമന്റ് ചെയ്തു.

Summary: Complaint galore inside the pink box installed by police in Uttar Pradesh schools

മലയാളം വാർത്തകൾ/ വാർത്ത/Life/
'പെന്‍സില്‍ കട്ടര്‍ മോഷണം മുതല്‍ ബുള്ളിയിംഗ് വരെ'; യുപിയിലെ പിങ്ക് ബോക്സിൽ വിദ്യാർത്ഥികളുടെ പരാതികൾ ഇങ്ങനെ
Open in App
Home
Video
Impact Shorts
Web Stories