സ്റ്റാച്യൂ ഓഫ് യൂണിറ്റി എന്ന് പേരിട്ട ഈ പ്രതിമ ലോകത്തിലെ ഏറ്റവും വലിയ പ്രതിമയാണ്. 182 മീറ്റർ ഉയരമുള്ള പ്രതിമയെ 5 മില്ലീമീറ്ററിലേക്ക് ചുരുക്കിയിരിക്കുയാണ് തൃശൂർ മണ്ണുത്തി വെറ്റിനറി കോളേജിലെ പിജി വിദ്യാർഥിയായ വി എസ് സ്വാതിഷ്.
പെൻസിൽ മുനമ്പിൽ നിർമ്മിച്ച ഈ ശിൽപം കാണണമെങ്കിൽ ലെൻസിന്റെ സഹായം വേണം. ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടിയിരിക്കുകയാണ് പട്ടേലിന്റെ ഈ കുഞ്ഞൻ പ്രതിമ. സ്വാതിഷ് ഇത്തരത്തിൽ നൂറിലധികം ശിൽപങ്ങളാണ് നേരത്തെ നിർമ്മിച്ചിട്ടുള്ളത്. പെൻസിലും, ക്രയോണുകളും, ചോക്കുകളും, ടൂത്ത് പിക്കുകൾ പോലും സ്വാതിഷിന്റെ ശിൽപങ്ങൾക്ക് വഴിമാറി.
advertisement
പെൻസിൽ മുനമ്പിൽ കുത്തബ് മിനാറും ഈഫൽടവറും ചോക്കിന്മുനയിൽ ചാർലി ചാപ്ലിനും ഏണസ്റ്റോ ചെ ഗുവേരയും ഉൾപ്പെടെ ഈ നിർമ്മിതികളിൽ ഉൾപ്പെടും. സംസ്ഥാനത്തുടനീളം നിരവധി പ്രദർശനങ്ങൾ നടത്തിയിട്ടുണ്ട്.
മൈക്രോ ആർട്ട് എന്ന് പേരുള്ള ഈ കലാരൂപം മലയാളികളെ സംബന്ധിച്ച് അത്ര പരിചിതമായ ഒന്നല്ല. ഒരു ശിൽപത്തിന്റെ നിർമ്മാണത്തിന് ശ്രദ്ധയും സൂക്ഷ്മതയും ക്ഷമയും സമയവുമെല്ലാം ഒരുപോലെ വിനിയോഗിക്കണം. ചില ശിൽപങ്ങൾ പൂർത്തീകരിക്കാൻ മണിക്കൂറുകളെന്നല്ല ദിവസങ്ങൾ തന്നെ വേണ്ടി വരും. മൈക്രോ ആർട്ട് ആസ്വദിക്കാൻ സൂക്ഷമമായ നിരീക്ഷണപാടവം കൂടിവേണം.
പട്ടേൽ പ്രതിമാനിർമ്മാണത്തിന് അഞ്ച് മണിക്കൂറെടുത്തുവെന്ന് സ്വാതിഷ് പറയുന്നു. സർജിക്കൽ ബ്ലേഡ് ഉപയോഗിച്ചാണ് ശിൽപനിർമ്മാണം പൂർത്തിയാക്കിയത്. വെറ്റർനറി ഗൈനക്കോളജി വിദ്യാർഥിയായ സ്വാതിഷ് ഒഴിവുസമയങ്ങളിലാണ് മൈക്രോ ആർട്ടിൽ ഏർപ്പെടുന്നത്. ചിത്രകലയിലും ഏറെ തൽപരനാണ് ഈ ആമ്പല്ലൂർക്കാരൻ. വാലിപ്പറമ്പിൽ സോമസുന്ദരൻ, പുഷ്പവല്ലി ദമ്പതികളുടെ മകനാണ് സ്വാതിഷ്.