അച്ചടി രാമായണത്തിന്റെ ചരിത്രം തന്നെ വിദ്യാരംഭവുമായി കെട്ടുപിണഞ്ഞുകിടക്കുകയാണ്. ചന്ദനത്തിരിയുടെ മണമാണ് ആലപ്പുഴയിലെ വിദ്യാരംഭം പുസ്തകക്കടയുടെ അകത്തളങ്ങൾക്ക്. നഗരം പരിഷ്‌കാരത്തിന്റെ പിറകെ പായുമ്പോഴും പഴയ ഒരു വടവൃക്ഷം പോലെ മുല്ലക്കൽ തെരുവിന്റെ അവസാന ഭാഗത്തായി അത് പന്തൽ വിരിച്ചിരിക്കുന്നു.
ചിത്രങ്ങളായും, കഥാപുസ്തകങ്ങളായും വിദ്യാരംഭത്തിന്റെ അകത്തളങ്ങളിൽ നിന്ന് ഐതിഹ്യങ്ങൾ പിറവിയെടുക്കാൻ തുടങ്ങിയത് 1919ൽ ആണ്. തെറ്റില്ലാത്ത അച്ചടി എന്നതായിരുന്നു വിദ്യാരംഭത്തിൻ്റെ ട്രേഡ്മാർക്ക് അക്ഷരാഭ്യാസം പോലുമില്ലാതിരുന്ന നാരായണൻ ചെട്ടിയാരുടെ കൈകളിലുടെ വീടുകളിൽ നിന്ന് വീടുകളിലേക്ക് എത്തിയ രാമായണങ്ങളുടെ എണ്ണമെടുക്കുക അസാധ്യം.
advertisement
Also read: Ramayana Masam 2020 | എഴുത്തച്ഛനെഴുതിയ അദ്ധ്യാത്മരാമായണം കിളിപ്പാട്ടിന് ആലപ്പുഴയിലെന്തു കാര്യം?
ഓച്ചിറ മഹാദേവ ക്ഷേത്രത്തിലെ ആൽത്തറയിൽ തുടങ്ങിയതാണ് ചെട്ടിയാരുടെ പുസ്തക പുസ്തകവിൽപന. തലച്ചുമടായി എഴുത്തച്ഛന്റെ രാമായണവും പേറി അവിടെ എത്രയോ തവണ വന്നു പോയി. നാരായണൻ ചെട്ടിയാർക്കു പിന്നാലെ ചെല്ലപ്പൻ ചെട്ടിയാർ. ഇപ്പോൾ പുസ്തക വിൽപ്പനയുടെ മൂന്നാം തലമുറയാണ് ഒപ്പമുള്ളത്.
പഴയ കല്ലച്ച് മുതലുള്ള പ്രിൻറിംഗ് യന്ത്രങ്ങളൊക്കെ കടന്നു പോയ കാലത്തിന്റെ ശേഷിപ്പുകളായി ഇന്നുമുണ്ട്. ആദ്യകാലത്ത് വരികൾ നിരത്തിയടിച്ച് നക്ഷത്ര ചിഹ്നം ഉപയോഗിച്ച് വേർതിരിച്ചായിരുന്നു പ്രസിദ്ധീരണം. എൺപതുകളിലാണ് വരികൾ തിരിച്ച് അടിക്കാൻ തുടങ്ങിയത്. അന്നത്തെ ഫോണ്ടുകളൊക്കെ മാറിപ്പോയി.
ഇപ്പോൾ ആലപ്പുഴയിൽ പഴയതുപോലെ പ്രിൻറിംഗ് ഇല്ല. പുസ്തകങ്ങൾ ശിവകാശിയിൽ നിന്ന് അച്ചടിച്ച് എത്തിക്കുകയാണെന്ന് ഈ തലമുറയിലെ നടത്തിപ്പുകാരനായ എൻ.സി. രാജേന്ദ്രൻ പറയുന്നു. ഇന്നും അദ്ധ്യാത്മരാമായണത്തോടു മലയാളത്തിൽ ചേർന്നു നിൽക്കുന്ന പേരാണ് വിദ്യാരംഭം.