രാമനഗരമായ അയോധ്യയിൽ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനായാണ് പദ്ധതി ആരംഭിച്ചത്. രാജ്യത്തിന്റെ എല്ലാ കോണുകളിൽ നിന്നും വരുന്ന ഭക്തർക്ക് അയോധ്യാ നഗരം ദർശിക്കാമെന്ന് ടൂറിസം വകുപ്പിന്റെ ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു. അയോധ്യയിലെ സരയൂ ഗസ്റ്റ് ഹൗസിൽ നിന്നാണ് ഈ സേവനം ആരംഭിച്ചത്. വിനോദസഞ്ചാരികൾക്കും ഭക്തജനങ്ങൾക്കും ഏഴോ എട്ടോ മിനിറ്റ് വിമാനത്തിൽ അയോധ്യ നഗരത്തിന്റെയും സരയുവിന്റെയും ആകാശ കാഴ്ച നൽകുന്നു. ഇതിനായി ഒരാൾക്ക് 3,000 രൂപയാണ് ഫീസ് നിശ്ചയിച്ചിരിക്കുന്നത്. നിലവിൽ ഈ സേവനം 15 ദിവസത്തേക്കാണ് ക്രമീകരിച്ചിട്ടുള്ളത്. എങ്കിലും പിന്നീട് ഇത് നീട്ടുകയും ആളുകളുടെ എണ്ണം കൂടുന്നതിനനുസരിച്ച് ഹെലികോപ്റ്റർ സവാരികളുടെ എണ്ണം വർദ്ധിപ്പിക്കുകയും ചെയ്യുമെന്ന് അധികൃതർ അറിയിച്ചു.
advertisement
അയോധ്യയിലെയ്ക്കുള്ള മികച്ച കണക്റ്റിവിറ്റിക്കും അയോധ്യയെ ടൂറിസവുമായി ബന്ധിപ്പിക്കുന്നതിനും യുപി സർക്കാർ വിവിധ പദ്ധതികൾ ആരംഭിച്ചിട്ടുണ്ട് എന്ന് ഉത്തർപ്രദേശ് ടൂറിസം മന്ത്രി ജയ്വീർ സിംഗ് പറഞ്ഞു. സംസ്ഥാനത്ത് മാത്രമല്ല രാജ്യത്തിന്റെ എല്ലാ കോണുകളിൽ നിന്നും അയോധ്യയിലെ ശ്രീരാമ നഗരം ദർശിക്കാനെത്തുന്ന ഭക്തരുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇത് കണക്കിലെടുത്ത് അയോധ്യയിൽ ആകാശ ദർശനത്തിനുള്ള സൗകര്യമാണ് ഇപ്പോൾ ലഭ്യമാക്കിയിരിക്കുന്നത്. ക്ഷേത്രനിർമ്മാണ പ്രവർത്തനങ്ങളുടെ ആകാശ ദൃശ്യവും കാണാനാകും. നിലവിൽ ട്രയൽ എന്ന നിലയ്ക്ക് 15 ദിവസത്തേക്കാണ് സർവീസ് നടത്തുക. എന്നാൽ പിന്നീട് ഇത് നീട്ടിയേക്കും.
ഇതോടൊപ്പം ഉത്തർപ്രദേശിലെ മറ്റ് തീർത്ഥാടന കേന്ദ്രങ്ങളിലും ആകാശ ദർശനത്തിനുള്ള സൗകര്യം ഉടൻ ലഭ്യമാക്കുമെന്നാണ് വിവരം. നിലവിൽ ഗോവർദ്ധനിലും അയോധ്യയിലും ഈ സൗകര്യം ആരംഭിച്ചിട്ടുണ്ട്. വരുന്ന കുംഭമേളയിൽ പ്രയാഗ്‌രാജിലും ഭക്തർക്ക് ഹെലികോപ്റ്റർ ദർശന സൗകര്യം ഉണ്ടായിരിക്കും. ഉത്തർപ്രദേശ് ടൂറിസം വകുപ്പ് ക്ഷേത്രങ്ങളെയാകെ ബന്ധിപ്പിച്ച് വിപുലമായ ടൂറിസം പദ്ധതികളാണ് തയാറാക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. അതിപ്രശസ്തങ്ങളായ ഒട്ടേറെ ക്ഷേത്രങ്ങൾ ഉള്ള സംസ്ഥാനമാണ് ഉത്തർപ്രദേശ്. അയോധ്യയിലെ പുതിയ രാമക്ഷേത്രം ഉദ്‌ഘാടനം ചെയ്യുന്നതോടെ അയോദ്ധ്യ കേന്ദ്രമാക്കി വിവിധ തീർത്ഥാടന ടൂറിസം പദ്ധതികൾ ആലോചനയിലാണ്.
Also read-താഴ്വരയിൽ മഞ്ഞ വിപ്ലവം; കടുക് കൃഷിയിൽ നേട്ടം കൊയ്ത് കശ്മീർ
ഇതിനിടെ ശ്രീലങ്കയിലെ രാവണന്റെ ജന്മസ്ഥലത്തെ കൂടെ ബന്ധിപ്പിച്ചുള്ള ടൂറിസം പദ്ധതിയുമായി ശ്രീലങ്കൻ സർക്കാരും സമീപിച്ചിട്ടുണ്ട്. ഇത് പ്രാവർത്തികമായാൽ ഇരു രാജ്യങ്ങളുടെയും ടൂറിസം മേഖലയ്ക്ക് വലിയ നേട്ടമാകുമെന്നാണ് ഈ രംഗത്തെ വിദഗ്ധരുടെ അഭിപ്രായം. അടുത്ത വർഷം ആദ്യത്തോടെ രാമക്ഷേത്രത്തിന്റെ നിർമ്മാണ പ്രവർത്തികൾ പൂർത്തിയാകുമെന്നാണ് കരുതുന്നത്. അതിനോടനുബന്ധിച്ച് ടൂറിസം പാക്കേജുകളും പ്രഖ്യാപിക്കാനാണ് യോഗി സർക്കാരിന്റെ നീക്കം.