മോണ്ട്സി തടാകത്തിനരികില്‍ തന്റെ സുഹൃത്തിനെ ഇറക്കി വാഹനം റിവേഴ്സ് പാര്‍ക്ക് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു ഈ സംഭവം നടന്നത്. ഭാഗ്യവശാല്‍, 31 കാരനായ ഡ്രൈവര്‍ നിസാര പരിക്കുകളോടെ സുരക്ഷിതമായി കരയിലേക്ക് നീന്തി രക്ഷപ്പെട്ടു. തടാകത്തില്‍ 50 അടി താഴ്ചയിലേക്ക് മുങ്ങിയ വാഹനത്തെ കരയ്‌ക്കെത്തിക്കുവാന്‍ പ്രദേശത്തെ അഗ്‌നിശമന സേനാംഗങ്ങള്‍ക്ക് മൂന്ന് മണിക്കൂര്‍ സമയമെടുത്തതായി ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ടോറസ് ട്രക്ക്, ക്രെയിന്‍ എന്നിവ ഉള്‍പ്പെടെ ഉപയോഗപ്പെടുത്തിയായിരുന്നു അഗ്‌നിശമന സേനാംഗങ്ങള്‍ വാഹനം പുറത്ത് എടുത്തത്.
advertisement
ഓസ്ട്രിയന്‍ വിപണിയില്‍ 160,000 പൗണ്ട് (ഏകദേശം 1.64 കോടി ഇന്ത്യന്‍ രൂപ) വില വരുന്ന ലംബോര്‍ഗിനി ഹുറകാന്‍ (Lamborghini Huracán) എന്ന ആഢംബര കാറാണ് മോണ്ട്സിയിലെ തടാകത്തില്‍ പതിച്ചത്. ലംബോര്‍ഗിനി ഹുറകാന്, 3.4 സെക്കന്റ് കൊണ്ട് പൂജ്യത്തില്‍ നിന്ന് നൂറ് കി.മീ വേഗതയും 10.1 സെക്കന്റ് കൊണ്ട് 200 കി.മീ വേഗത കൈവരിക്കാനും സാധിക്കും. ലംബോര്‍ഗിനി ഹുറകാന്റെ ഏറ്റവും കൂടിയ വേഗത മണിക്കൂറില്‍ 320 കി.മീ ആണ്.
പ്രാദേശിക ആശുപത്രിയില്‍ എത്തിച്ച വാഹനത്തിന്റെ ഡ്രൈവര്‍ക്ക് നിസാരമായ പരിക്കുകളെയുള്ളൂ. ഡ്രൈവര്‍ ബ്രേക്കിന് പകരം ആക്സിലറേറ്റര്‍ മാറി ഉപയോഗിച്ചതാവാം അപകടത്തിന് കരണമായതെന്നാണ് സംഭവത്തെക്കുറിച്ചുള്ള പോലീസിന്റെ പ്രാഥമിക വിലയിരുത്തല്‍. തടാകത്തില്‍ നിന്ന് പുറത്തെടുക്കുന്ന കാറിന്റെ ചിത്രം ലോക്കല്‍ പോലീസ് ട്വിറ്ററില്‍ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. കാറിന്റെ ഉടമ, ജെയിംസ് ബോണ്ടിൽ ഡാനിയല്‍ ക്രെയ്ഗിന്റെ പകരക്കാരനാകാനുള്ള ഒരു ഓഡിഷന്‍ നടത്തിയതായിരിക്കാമെന്നാണ് ചിത്രത്തോടൊപ്പം പ്രാദേശിക ഭാഷയില്‍ സരസമായി പോലീസ് കുറിച്ചിരിക്കുന്നത്.
കുറച്ച് മാസങ്ങള്‍ക്ക് മുമ്പ്, യുഎസിൽ, 19 വയസ്സുള്ള ഒരു കൗമാരക്കാരി തന്റെ വില കൂടിയ കാറ് ചരിത്രപരമായ പ്രാധാന്യമുള്ള ഒരു വീട്ടിലേക്ക് ഇടിച്ച് കയറ്റിരുന്നു. 16-ാമത് യുഎസ് പ്രസിഡന്റ് എബ്രഹാം ലിങ്കന്റെ മസാച്യുസെറ്റ്സിലെ ഹിംഗ്ഹാമിലുള്ള ചരിത്ര പ്രാധാന്യമുള്ള വീട്ടിലേക്കായിരുന്നു ആ കൗമാരക്കാരി തന്റെ കാറുമായി ഇടിച്ചുകയറിയത്. വാഹനത്തിന് മുന്നില്‍ ഒരു അണ്ണാന്‍ ചാടിയപ്പോള്‍ അതിനെ ഇടിക്കാതിരിക്കാനായിരുന്നു അവർ വാഹനം വെട്ടിച്ചത്. നിയന്ത്രണം വിട്ട വാഹനം, എബ്രഹാം ലിങ്കന്റെ വീടിന് മുന്‍ഭാഗത്തേക്ക് ഇടിച്ച് കയറി. ഭാഗ്യത്തിന് വീടിനുള്ളിലുണ്ടായിരുന്നവര്‍ക്കും ഡ്രൈവര്‍ക്കും പരിക്കുകള്‍ സംഭവിച്ചില്ല.