ചില സംസ്ഥാനങ്ങളിൽ ഇ- മൊബിലിറ്റി വലിയ തോതിൽ വളർന്നതായും കണക്കുകൾ സൂചിപ്പിക്കുന്നു. ഇലക്ട്രോണിക് കാറുകളുടെ രജിസ്ട്രേഷന്റെ കാര്യത്തിൽ മഹാരാഷ്ട്രയാണ് ഏറ്റവും മുന്നിൽ (26,000). ഡൽഹിയും കർണാടകയും (15,000 വീതം) തൊട്ടുപിന്നിലുണ്ട്. ഇ-ബൈക്ക് രജിസ്ട്രേഷന്റെ കാര്യത്തിലും, 2.6 ലക്ഷം രജിസ്‌ട്രേഷനുമായി മഹാരാഷ്ട്ര തന്നെയാണ് മുന്നിൽ. 2.2 ലക്ഷം ഇ-ബൈക്ക് രജിസ്ട്രേഷനുകളുമായി കർണാടകയും 1.5 ലക്ഷം ഇ-ബൈക്ക് രജിസ്ട്രേഷനുകളുമായി തമിഴ്‌നാടും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിലുണ്ട്. രാജ്യത്ത് ഈ വർഷം ആദ്യത്തെ എട്ടു മാസത്തെ ഇവി വിൽപനയും, ഇതേ കാലയളവിൽ 2022 ലെ ഇവി വിൽപനയും ഏതാണ്ട് സമാനമാണ് എന്നും കണക്കുകൾ സൂചിപ്പിക്കുന്നു.
advertisement
ലഡാക്ക്, ചണ്ഡീഗഡ്, ഛത്തീസ്ഗഡ്, അസം, ഉത്തർപ്രദേശ് എന്നിവിടങ്ങളിലെ ഇലക്ട്രിക് ത്രീ-വീലറുകളുടെ എണ്ണത്തിൽ 2023-ൽ 80 ശതമാനം വർധനവ് ഉണ്ടായി. ഗോവയിലും ഈ വർഷം ഏറ്റവും ഉയർന്ന ഇലക്ട്രിക് ഇരുചക്രവാഹന വിൽപനയാണ് രേഖപ്പെടുത്തിയത്. കേരളം, ഡൽഹി, ഗോവ എന്നിവിടങ്ങളിൽ, 2023-ൽ ഇലക്ട്രിക് ഫോർ വീലർ വിൽപനയിൽ 4 ശതമാനം വർധനവുണ്ടായി. ഇത് ഒരു മാറ്റത്തിന്റെ തുടക്കത്തെയാണ് സൂചിപ്പിക്കുന്നതെന്ന് വിദഗ്ധർ പറയുന്നു. 2030-ഓടെ, ഇന്ത്യയിൽ ഏകദേശം 7 ദശലക്ഷം ഇലക്ട്രിക് വാഹനങ്ങൾ നിരത്തിലിറങ്ങുമെന്ന് ക്ലൈമറ്റ് ട്രൻസ് ആൻഡ് ക്ലൈമറ്റ് ഡോട്ട് ഡയറക്ടർ ആരതി ഖോസ്‌ല ഇക്കണോമിക് ടൈംസിനോട് പറഞ്ഞു.
ഈ വർഷം നിരവധി ഇലക്ട്രിക് സ്‌കൂട്ടറുകള്‍ പുറത്തിറക്കിക്കൊണ്ട് ഇന്ത്യ ഇലക്ട്രിക് വാഹന വിപണിയിൽ വലിയ കുതിച്ചുചാട്ടം തന്നെയാണ് നടത്തിയിരിക്കുന്നത്. പാരിസ്ഥിതിക അവബോധവും സർക്കാരിന്റെ പ്രോത്സാഹനവുമാണ് ഇന്ത്യയിലെ ഇലക്ട്രിക് വാഹന (ഇവി) വിപണി അതിവേഗം വളരാന്‍ സഹായിക്കുന്ന രണ്ട് കാരണങ്ങൾ. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ പെട്രോള്‍, ഡീസല്‍ ഉപയോഗം പൂര്‍ണമായും കുറയ്ക്കണമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി ആവശ്യപ്പെട്ടിരുന്നു. ജനങ്ങള്‍ പൂര്‍ണമായും ഇലക്ട്രിക് വാഹനങ്ങളിലേക്കോ ഫ്‌ളക്‌സ് എഞ്ചിനുകളിൽ പ്രവര്‍ത്തിക്കുന്ന വാഹനങ്ങളിലേക്കോ മാറുന്നതിലൂടെ ഈ ലക്ഷ്യം നേടാനാകുമെന്നും വായു മലിനീകരണം ഉണ്ടാകില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.