എറണാകുളത്ത് നിന്ന് ബെംഗളൂരുവിലേക്ക് വെറും ഒമ്പത് മണിക്കൂറിനുള്ളിൽ യാത്രക്കാരെ കൊണ്ട് എത്താൻ സാധിക്കും എന്നാണ് റിപ്പോര്‍ട്ടുകൾ. എന്നാൽ, ട്രെയിനിന്റെ റൂട്ട്, സമയം എന്നിവയെ കുറിച്ച് റെയിൽവേ അധികൃതർ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനമൊന്നും നടത്തിയിട്ടില്ല. ഇതുകൂടാതെ, ഏതൊക്കെ സ്റ്റേഷനിലാണ് ഈ ട്രെയിൻ നിർത്തുക എന്നും നിലവിൽ വ്യക്തമല്ല. എന്നാൽ വരും ദിവസങ്ങളിൽ ഇതു സംബന്ധിച്ച വിവരങ്ങളും ലഭ്യമാകുമെന്നാണ് കരുതുന്നത്. നിലവിൽ രണ്ട് വന്ദേ ഭാരത് ട്രെയിനുകളാണ് കേരളത്തിൽ ഓടുന്നത്. ഒന്ന് തിരുവനന്തപുരത്ത് നിന്ന് കാസർഗോഡേക്കും മറ്റൊന്ന് തിരുവനന്തപുരത്ത് നിന്ന് മംഗലാപുരത്തേക്കും. കോട്ടയം വഴിയാണ് ഒരു ട്രെയിന്‍. മറ്റൊന്ന് ആലപ്പുഴ വഴിയും.
advertisement
കഴിഞ്ഞ മാസം തന്നെ പത്ത് പുതിയ വന്ദേ ഭാരത് ട്രെയിനുകൾ രാജ്യത്തുടനീളം ആരംഭിച്ചിരുന്നു. ഡെറാഡൂൺ-ലക്‌നൗ, പട്‌ന-ലക്‌നൗ, റാഞ്ചി-വാരണാസി ഉൾപ്പെടെ 10 റൂട്ടുകൾ ഇതിൽ ഉൾപ്പെടുന്നു. അതേസമയം, കഴിഞ്ഞ വർഷം ഡിസംബർ അവസാനവാരം അയോധ്യയിൽ നിന്ന് 6 വന്ദേ ഭാരത് ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്തിരുന്നു. ശ്രീ മാതാ വൈഷ്‌ണോ ദേവി കത്ര ന്യൂ ഡൽഹി, അമൃത്‌സർ മുതൽ ഡൽഹി, കോയമ്പത്തൂർ-ബെംഗളൂരു, മംഗലാപുരം-മഡ്ഗാവ്, ജൽന-മുംബൈ എന്നീ റൂട്ടുകളിലെ വന്ദേഭാരത് ട്രെയിനുകളും ഇതിൽ ഉൾപ്പെടുന്നു.
കേരളത്തിലേക്ക് അനുവദിച്ച വന്ദേഭാരത് സർവീസുകൾ ലാഭകരമാണെന്നാണ് റിപ്പോർട്ട്. മിക്ക യാത്രകളിലും മുഴുവന്‍ സീറ്റുകളില്‍ യാത്രക്കാരുണ്ട്. ഈ സാഹചര്യത്തിലാണ് മൂന്നാമത്തെ ട്രെയിന്‍ അനുവദിക്കുന്നത്. കേരളത്തിന് ആദ്യമായി വന്ദേഭാരത് അനുവദിച്ചത് കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്‌ളാഗ് ഓഫ് ചെയ്യാനെത്തിയിരുന്നു.