ഈ കള്ളപ്പണം വെളുപ്പിക്കൽ കേസുകളിൽ ഏകദേശം 18 ശതമാനവും പശ്ചിമേഷ്യൻ രാജ്യങ്ങളുമായി നടത്തിയ ഇടപാടുകളാണെന്നും ഇഡി കണ്ടെത്തിയിട്ടുണ്ട്. ഇതിൽ ദുബായ് മുൻപന്തിയിൽ തന്നെയുണ്ട്. ഈ കേസുകളിൽ അന്വേഷണം ശക്തമാക്കണമെന്ന് ധനമന്ത്രാലയവും ഇഡിയോട് ആവശ്യപ്പെട്ടിരുന്നു.
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ED) ഈ അവലോകന പ്രക്രിയയിൽ ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. ഇന്ത്യയിൽ, കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾ, കണ്ടുകെട്ടൽ, തീവ്രവാദത്തിന് സാമ്പത്തിക സഹായം നൽകുന്നവരെക്കുറിച്ചുള്ള അന്വേഷണങ്ങൾ എന്നീ കാര്യങ്ങളെല്ലാം ഇഡിയുടെ മേൽനോട്ടത്തിലാണ് നടക്കുന്നത്. ഇഡിയുടെ പ്രവർത്തനങ്ങളെല്ലാം കൃത്യമാണോ എന്നും തങ്ങളുടെ നിർദേശങ്ങൾക്ക് അനുസരിച്ചാണോ എന്നും പരിശോധിച്ചതിനു ശേഷം മാത്രമേ ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്‌സ് ഇത്തരം കാര്യങ്ങൾ അവലോകനം ചെയ്യൂ. എഫ്‌എടിഎഫ് അവലോകനം കണക്കിലെടുത്ത്, ഇഡി മേധാവി സഞ്ജയ് കുമാർ മിശ്രയുടെ കാലാവധി 2023 ഒക്ടോബർ 15 വരെ നീട്ടണം എന്ന ആവശ്യവുമായി കേന്ദ്രം സുപ്രീം കോടതിയെ സമീപിച്ചിരുന്നു. സെപ്റ്റംബർ 15 വരെ, ഇഡി മേധാവിയായി സഞ്ജയ് കുമാർ മിശ്രക്ക് തുടരാനാകുമെന്നാണ് സുപ്രീം കോടതി വിധിച്ചത്.
advertisement
രാജ്യത്തുടനീളമുള്ള കള്ളപ്പണം വെളുപ്പിക്കൽ കേസുകളിലെ അന്വേഷണങ്ങൾക്ക് മേൽനോട്ടം വഹിച്ചത് സഞ്ജയ് കുമാർ മിശ്രയാണ്. ഇത്തരം ഒരു നിർണായക ഘട്ടത്തിൽ, രാജ്യത്തുടനീളമുള്ള കള്ളപ്പണം വെളുപ്പിക്കൽ കേസുകളിലെ അന്വേഷണങ്ങൾക്ക് മേൽനോട്ടം വഹിച്ച, അന്വേഷണ ഏജൻസിയുടെ നടപടിക്രമങ്ങൾ, പ്രവർത്തനങ്ങൾ എന്നിവയെക്കുറിച്ചെല്ലാം നന്നായി അറിയാവുന്ന ഒരു വ്യക്തി ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ് എന്നും കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചിരുന്നു. ഇഡിയെ കൂടാതെ കേന്ദ്ര ഏജൻസികൾ, ബാങ്കുകൾ, സെബി പോലുള്ള റെഗുലേറ്റർമാർ, മറ്റ് ചില സ്ഥാപനങ്ങൾ, എന്നിവയും ഈ പ്രക്രിയയിൽ നിർണായ പങ്ക് വഹിച്ചിട്ടുണ്ട്.
എന്താണ് എഫ്‌എടിഎഫ് അവലോകനം (FATF REVIEW)? എന്തുകൊണ്ടാണ് ഇന്ത്യ ഇതിന് പ്രാധാന്യം നൽകുന്നത് ?
കള്ളപ്പണം വെളുപ്പിക്കുകയും ഭീകരര്‍ക്കു സാമ്പത്തിക സഹായം ലഭ്യമാക്കുകയും ചെയ്യുന്നതു തടയാന്‍ രൂപീകരിക്കപ്പെട്ട ഒരു രാജ്യാന്തര സംഘടനയാണ് എഫ്എടിഎഫ്. പാരീസിൽ ആണ് സംഘടനയുടെ ആസ്ഥാനം സ്ഥിതി ചെയ്യുന്നത്. കള്ളപ്പണം വെളുപ്പിക്കലിന് എതിരെ ശക്തമായ നടപടികൾ സ്വീകരിക്കുന്നതിനായി 1989 ജൂലൈയിൽ പാരീസിൽ ചേർന്ന ജി-7 ഉച്ചകോടിയാണ് എഫ്എടിഎഫിന് രൂപം നൽകിയത്. ഒരു അന്തർ-സർക്കാർ സ്ഥാപനമാണ് എഫ്‌എടിഎഫ്. ഇന്ത്യയുൾപ്പെടെയുള്ള പല രാജ്യങ്ങളും ഈ സംഘടനയുടെ മാനദണ്ഡങ്ങൾ നടപ്പിലാക്കാൻ പ്രതിജ്ഞാബദ്ധരാണ്. ഓരോ 10 വർഷത്തിലും 40 അംഗ രാജ്യങ്ങളിൽ നിന്നുള്ള വിലയിരുത്തൽ ടീമാണ് എഫ്‌എടിഎഫ് അവലോകനം നടത്തുന്നത്.
കള്ളപ്പണം വെളുപ്പിക്കലും തീവ്രവാദത്തിന് ധനസഹായം നൽകുന്നതും അടക്കമുള്ള കാര്യങ്ങളിൽ ഒരു രാജ്യത്തിന്റെ പ്രതിരോധ സംവിധാനം എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് മനസിലാക്കാൻ എഫ്‌എടിഎഫ് അവലോകനം സഹായിക്കും. നിലവിലുള്ള സംവിധാനങ്ങൾ ഫലപ്രദമാണോ അല്ലയോ എന്ന് പരിശോധിക്കുകയും ചെയ്യും. കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദത്തിനുള്ള ധനസഹായം, അന്താരാഷ്ട്ര സൈബർ തട്ടിപ്പുകൾ തുടങ്ങിയവയെക്കുറിച്ചുള്ള അന്വേഷണത്തിലും ഈ അവലോകനം നിർണായകമാകും. തീവ്രവാദത്തിന് ധനസഹായം നൽകുന്ന സംഭവങ്ങൾ, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയവയുമായി ബന്ധപ്പെട്ട് നടത്തേണ്ട നിയമനിർമാണങ്ങൾ, നിയന്ത്രണങ്ങൾ എന്നിവയും ഈ അവലോകനത്തിൽ ഉൾപ്പെടുന്നു.