കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ച കടലാമസംരക്ഷണകേന്ദ്രം ലഭിക്കുകയാണെങ്കിൽ കേരളത്തിന് രണ്ടുതരത്തിൽ നേട്ടമാകുമെന്ന് ഈ രംഗത്തെ വിദഗ്ധർ പറയുന്നു. 2019 മുതൽ കടലാമകളെ സംരക്ഷിക്കുന്നില്ല എന്നതിന്റെ പേരിൽ കേരളത്തിൽ നിന്നുള്ള ചെമ്മീനിന് അമേരിക്ക വിലക്കേർപ്പെടുത്തിയിട്ടുണ്ട്. കേന്ദ്രം വരുന്നതോടെ ചെമ്മീൻ കയറ്റുമതിയിൽ അമേരിക്ക ഉൾപ്പെടെയുള്ള വികസിതരാജ്യങ്ങൾ കാണിക്കുന്ന വിമുഖത മാറും. ഇത് കേരളത്തിലേക്കു കൂടുതൽ വിദേശനാണ്യമെത്തിക്കുമെന്നതാണ് പ്രധാന നേട്ടം.
അമേരിക്കയുടെ വിലക്ക്
യുഎസ് പബ്ലിക് ലോ 101-162 ലെ സെക്ഷൻ 609 പ്രകാരം, കടലാമകളെ ബാധിക്കാത്ത രീതിയിൽ ചെമ്മീൻ പിടിക്കുന്ന രാജ്യങ്ങൾക്ക് മാത്രമേ അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യാൻ അനുമതിയുള്ളൂ. ഇന്ത്യയിലെ ട്രോളറുകളിൽ അമേരിക്കൻ മാനദണ്ഡങ്ങൾ (US NOAA) പാലിച്ചുള്ള ടെഡ് വല (Turtle Excluder Device) ഉപയോഗിക്കാത്തതിനാലാണ് ഈ വിലക്ക്. എന്നാൽ, ഇത്തരം വലകളിലൂടെ മത്സ്യങ്ങളും രക്ഷപ്പെടുമെന്ന് വാദിച്ച് മത്സ്യത്തൊഴിലാളികൾ എതിർത്തിരുന്നു. കൊച്ചിയിലെ സെൻട്രൽ മറൈൻ ഇൻസ്റ്റിറ്റ്യൂട്ട് പുതിയതരം ടെഡ് വികസിപ്പിച്ചെടുത്തിട്ടുണ്ട്. അതോടെ ഈ പ്രശ്നത്തിന് പരിഹാരമാകും. ഒപ്പം അബദ്ധത്തിൽ പരിക്ക് പറ്റുന്ന കടലാമകളെ സംരക്ഷിക്കാനും കേന്ദ്രത്തിലൂടെ കഴിയും.
advertisement
സാമ്പത്തിക നഷ്ടം
അമേരിക്കൻ നിരോധനം മൂലം ഇന്ത്യയ്ക്ക് പ്രതിവർഷം ഏകദേശം 4500 കോടി രൂപയുടെ (550 മില്യൺ ഡോളർ)നഷ്ടം സംഭവിക്കുന്നതായി കണക്കാക്കപ്പെടുന്നു. TED ഉപയോഗിക്കുന്നത് വഴി ആമകൾ വലയിൽ കുടുങ്ങുന്നത് 97% വരെ കുറയ്ക്കാൻ സാധിക്കും. അതേസമയം, ചെമ്മീൻ ലഭ്യതയിൽ വെറും 2% കുറവ് മാത്രമേ ഉണ്ടാകൂ.
കടലാമ സംരക്ഷണത്തിന്റെ പ്രാധാന്യം
ലോകത്ത് ഏഴിനം കടലാമകളെയാണ് കണ്ടെത്തിയത്. ലെതർബാക്ക്, ലേഗർ ഹെഡ്, ഹോക്സ് ബിൽ, ഒലിവ് റിഡ്ലി, ഗ്രീൻ, ഫ്ലാറ്റ് ബാക്ക്, കെംപ്സ് എന്നിവയാണവ. ഇതിൽ ഒലിവ് റിഡ്ലിയാണ് കേരളതീരത്ത് കൂടുതലായെത്തുന്നത്. ജെല്ലിഫിഷുകളുടെയും കളകളുടെയും വർധനയുണ്ടാകാതെ കടലിൽ പരിസ്ഥിതി സന്തുലനമുണ്ടാക്കാൻ കടലാമ അനിവാര്യമാണ്. കാലാവസ്ഥാവ്യതിയാനം ഉൾപ്പെടെയുള്ളവ പഠിക്കാനും മറ്റു ഗവേഷണങ്ങൾക്കും കടലാമകളെ ഉപയോഗപ്പെടുത്തുന്നുണ്ട്. നിലവിൽ കടലാമകൾ സംരക്ഷണപ്പട്ടികയിലാണ്.
ടൂറിസം സാധ്യത
സംരക്ഷണകേന്ദ്രം കാണാനും ആമകളെ കാണാനുമായി ടൂറിസ്റ്റുകളെത്തുമെന്നതാണ് രണ്ടാമത്തെ നേട്ടം. രാജ്യത്ത് കടലാമസംരക്ഷണം ഏറ്റവും നന്നായി നടക്കുന്നത് ഒഡീഷയിലാണ്. അവിടെ ഗഹിർമാതാ ഉൾപ്പെടെയുള്ള തീരത്ത് അഞ്ചുലക്ഷത്തോളം ആമകളാണ് സീസണിൽ മുട്ടയിടാനെത്തുന്നത്. ഈ മനോഹരദൃശ്യം കാണാൻ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വിദേശികളെത്തുന്നത് സംസ്ഥാനത്തിനു വലിയ നേട്ടമാണുണ്ടാക്കുന്നത്.
അരിബാഡ
ആയിരക്കണക്കിന് പെൺ ആമകൾ മുട്ടയിടാനായി ഒരേ കടൽത്തീരത്തേക്ക് കൂട്ടമായി എത്തുന്ന പ്രതിഭാസത്തെയാണ് 'അരിബാഡ' എന്ന് വിളിക്കുന്നത്. സ്പാനിഷ് ഭാഷയിൽ ഇതിനർത്ഥം 'വരവ്' എന്നാണ്. അഞ്ചു മുതൽ ഏഴ് ദിവസം വരെ നീണ്ടുനിൽക്കുന്ന ഈ പ്രതിഭാസം കാണാൻ ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികളും ഫോട്ടോഗ്രാഫർമാരും ഒഡീഷയിലെത്താറുണ്ട്.
ഗഹിർമാതാ മറൈൻ സാങ്ച്വറി
ഒഡീഷ സർക്കാർ 1979ൽ ഗഹിർമാത മറൈൻ സാങ്ച്വറി സ്ഥാപിച്ചു. നവംബർ മുതൽ മെയ് വരെ മത്സ്യബന്ധന നിരോധനം ഏർപ്പെടുത്താറുണ്ട്. കൂടാതെ, ആമകൾക്ക് വലയിൽ നിന്ന് രക്ഷപ്പെടാൻ സഹായിക്കുന്ന ടെഡ് നിർബന്ധമാക്കിയിട്ടുണ്ട്. പ്രാദേശിക മത്സ്യത്തൊഴിലാളികൾക്ക് ഇവയെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവൽക്കരണവും നൽകുന്നു.
Summary: Among the projects announced for Kerala in the Union Budget presented by Finance Minister Nirmala Sitharaman on Sunday, one is a Sea Turtle Conservation Center. Although trolls and memes are circulating- suggesting that Kerala asked for a High-Speed Railway line but received turtle protection instead- the proposal for a conservation center is not as trivial as it seems.
