ഏതാനും ആഴ്ചകളായി ഏഴു കാട്ടാനകളാണ് മൂന്നാറിനു സമീപമുള്ള കന്നിമല, പെരിയവര, കന്നിമല ടോപ്പ് എന്നിവിടങ്ങളിലെ തേയിലത്തോട്ടങ്ങളിലൂടെ മേഞ്ഞു നടക്കുന്നതെന്ന് സമീപവാസികൾ പറയുന്നു. ഇടയ്ക്കിടെ മൂന്നാറിന്റെ സ്വന്തമായ പടയപ്പയെന്ന കാട്ടാനയും ഈ പ്രദേശങ്ങളിലെത്താറുണ്ട്. വീടിനു പുറത്തുപോലും ഇറങ്ങാനാകാത്ത സ്ഥിതിയിലാണ് ഇവിടത്തെ തേയില തൊഴിലാളികൾ. തോട്ടം തൊഴിലാളികളുടെ ലയങ്ങള്‍ക്കു സമീപമെത്തുന്ന കാട്ടാനകള്‍ തൊഴിലാളികള്‍ വച്ചുപിടിപ്പിച്ചിരിക്കുന്ന വാഴകളും പച്ചക്കറികളും അകത്താക്കി മടങ്ങുകയാണ് പതിവ്. പകലും രാത്രിയിലും കാട്ടാനകളുടെ സാന്നിധ്യമുള്ളതിനാല്‍ വീടിനു പുറത്തിറങ്ങാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ് അവർ. മലയില്‍ ബേക്കറിയും കടകളും കാട്ടാന തകര്‍ത്തിരുന്നു. അന്നു വീടിനുള്ളിലെ സ്ലാബിനടിയില്‍ കയറി ഒളിച്ചാണ് അന്നു കടയ്ക്കുള്ളിലുണ്ടായിരുന്ന വീട്ടമ്മ കാട്ടാനയില്‍ നിന്ന് രക്ഷപെട്ടത്.
advertisement
കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു മറയൂര്‍ പള്ളനാട് വീടിന്റെ മേല്‍ക്കൂര തകര്‍ത്ത് കാട്ടുപോത്ത് അകത്തു വീണ സംഭവമുണ്ടായത്. 2017 ഓഗസ്റ്റില്‍ അടിമാലി ടൗണിനു സമീപം നൂറാംകര ആദിവാസി കുടിയില്‍ ആള്‍ത്താമസമില്ലാത്ത പഴകിയ വീടിന്റെ കോണ്‍ക്രീറ്റ് മേല്‍ക്കൂര തകര്‍ന്നു വീണ് കാട്ടാന ചരിഞ്ഞിരുന്നു. ശല്യക്കാരായ കാട്ടാനകളെ പിടികൂടി ഉള്‍ക്കാടുകളില്‍ കൊണ്ടു പോയി വിടണമെന്നാണ് പ്രദേശവാസികളുടെ ആവശ്യമെങ്കിലും ഇതു പ്രായോഗികമല്ലെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു.
