ടീനേജ് പ്രായക്കാർ കഥാപാത്രങ്ങളായി മാറുന്ന കണ്ണൂരിലെ
ലഹരി പദാർത്ഥ സംഭവം; ഇരയായ ആ പെൺകുട്ടിയുടെ മാത്രം കദന കഥയായി പറഞ്ഞ് തീർക്കേണ്ടതല്ലത്. ആ പ്രായത്തിൽ ലഹരി മാഫിയ പ്രവർത്തനത്തിൽ പങ്കാളികളായി മാറിയ എല്ലാ കുട്ടികളും ഇതിന്റെ ഇരകളാണ്.
സഹപഠനത്തിന്റെ പരിധിയിൽ നല്ലതും കെട്ടതുമൊക്കെ ഉണ്ടാകും. സഹപാഠിയിൽ നിന്നും ചിലതൊന്നും പഠിക്കരുത്. അവർ ശീലിക്കുന്ന അരുതാത്ത പാഠങ്ങൾ തിരുത്താനും ശ്രമിക്കണം. ഈ പിള്ളേരാരും തന്നെ കെണിയിൽ പെട്ടപ്പോൾ തന്നെ വിശ്വസിക്കാവുന്ന മുതിർന്നവരോട് തുറന്ന് പറഞ്ഞില്ല. ലഹരി മാഫിയ ചൂഷണം ചെയ്യുന്ന സാഹചര്യം ഇതാണ്. ഉപയോഗിക്കുന്ന കുട്ടികൾ ഒരു ഘട്ടം വരെ ഇതൊക്കെ തികച്ചും നോർമലായ ശീലങ്ങളെന്ന് വിശ്വസിക്കുന്നു. അങ്ങനെ അവരെ വിശ്വസിപ്പിക്കുന്നു. കൊച്ചിയിലെ വ്ലോഗ്ഗെർ സംഭവം അതിന്റെ സാക്ഷ്യമാണ്.
advertisement
പലപ്പോഴും ലഹരി ആസ്വദിക്കലിന് അപ്പുറത്തേക്കുള്ള ക്രൂരതകൾ ഉണ്ടാകുമ്പോഴാണ് തുറന്ന് പറയാൻ പലരും നിർബന്ധിതരാകുന്നത്. ലഹരിയുടെ പിടിയിൽപ്പെടുന്ന ആൺ കുട്ടികൾ അക്രമ സ്വഭാവങ്ങളിലേക്ക് പോകാം. സത്യത്തിൽ ഇവരും ആരുടെയൊക്കെയോ ഇരകൾ തന്നെയാണ്.
Also Read: കണ്ണൂരിൽ 11 പെൺകുട്ടികളെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ച ഒന്‍പതാം ക്ലാസുകാരൻ അറസ്റ്റിൽ
ആൺ-പെൺ വ്യത്യാസമില്ലാതെ എല്ലാ കുട്ടികളെയും ലക്ഷ്യമാക്കി ക്രിയാത്മകമായ കർമ്മ പദ്ധതി വേണം. നേരത്തെ തിരിച്ചറിയാനും ഇടപെടാനുമുള്ള വിദ്യാർത്ഥി സൗഹൃദ പദ്ധതികൾ ശക്തമാക്കണം. ഇപ്പോഴുള്ള പദ്ധതികൾ കുട്ടികളിലേക്ക് വേണ്ട രീതിയിൽ എത്തുന്നുവോയെന്ന് സംശയമാണ്. പുതു ലഹരിയുടെ തള്ളിക്കയറ്റ കാലത്ത് ഒരു ഓഡിറ്റ് ആവശ്യമാണ്.
(സംസ്ഥാനത്തെ മുതിർന്ന മാനസികാരോഗ്യ വിദഗ്ദ്ധനും എഴുത്തുകാരനും സാമൂഹ്യനിരീക്ഷകനുമാണ് ലേഖകൻ)