ആരെയാണ് വിശ്വസിക്കേണ്ടത്? ആരെയാണ് പ്രണയിക്കേണ്ടത്? ഇന്നിന്റെ വലിയൊരു പ്രശ്നമാണത്. പരസ്പര വിശ്വാസത്തിന്റെയും പ്രണയത്തിന്റേയും പേരിൽ തമ്മിൽ കൈമാറുന്നതെല്ലാം വീഡിയോകളായും സ്ക്രീൻ ഷോട്ടുകളായും സമൂഹ മാധ്യമങ്ങളിൽ പാറി നടക്കുന്നു.അതെല്ലാം ആഘോഷിക്കപ്പെടുന്നു. ന്യായാന്യായങ്ങൾ ചർച്ച ചെയ്യപ്പെടുന്നു. ഭൂരിഭാഗവും സ്ത്രീകളെ വിചാരണ ചെയ്യും. അവൾക്കെന്തിന്റെ കേടാണ്, അവൾക്കത് തന്നെ വേണം തുടങ്ങി എണ്ണിയാലൊടുങ്ങാത്ത വിമർശനങ്ങൾ അവൾ മാത്രം നേരിടേണ്ടി വരും. അവൾക്കൊപ്പമുള്ള അവൻ മിക്കപ്പോഴും സേഫ് സോണിലായിരിക്കും. ചില സൗഹൃദക്കൂട്ടുകളിൽ അവനൊരു വീരപരിവേഷം ലഭിക്കുകയും ചെയ്യുന്നുണ്ട്.
advertisement
കഴിഞ്ഞ ദിവസവും കണ്ടു അത്തരമൊരു വാർത്ത. ഏറ്റവുമധികം ചർച്ച നടന്നതായി കണ്ടത് ആ സ്ത്രീയുടെ പ്രായമാണ്. ആ അറുപതുകാരിക്ക് എന്തിന്റെ കേടാണ് എന്നതാണ് എല്ലാ ചർച്ചയുടേയും പൊതു സ്വഭാവം. എനിക്ക് ഒറ്റ ചോദ്യമേ ചോദിക്കാനുള്ളു. അറുപത് വയസുകാരിക്ക് പ്രണയിക്കാൻ, കാമിക്കാൻ പാടില്ല എന്ന് പറയാൻ നമുക്ക് എന്താണ് അവകാശം ? രണ്ടു പേർ തമ്മിലുള്ള സ്വകാര്യത വൈറലാക്കുന്നവർക്കെതിരെയാണ് സംസാരിക്കേണ്ടത്. അവരെയാണ് ചോദ്യം ചെയ്യേണ്ടത്.പെണ്ണിന് മേൽ ഉയരുന്ന ചോദ്യങ്ങളിൽ നിന്ന് ആണുങ്ങൾ ഒരു കാരണവശാലും രക്ഷപ്പെടരുത്.
പഴയ ഇല -മുള്ള് സിദ്ധാന്തമൊക്കെ കൈവിടേണ്ട കാലം കഴിഞ്ഞു. ഏതു ബന്ധത്തിലും പരസ്പര ബഹുമാനവും വിശ്വാസവും പുലർത്തുന്നവരെ മാത്രം കൂടെ കൂട്ടുക. മാനം മര്യാദയ്ക്ക് പ്രണയിക്കാനും കാമിക്കാനുമൊക്കെ അറിയില്ലെങ്കിൽ, പറ്റില്ലെങ്കിൽ ആ പണിക്ക് പോകാതിരിക്കുക. പറ്റില്ല എന്നു തോന്നിയാൽ പരസ്പര ധാരണയോടെ ബന്ധം അവസാനിപ്പിക്കുക. പ്രായമോ, വിഹിതമാണോ അവിഹിതമാണോ എന്ന ചർച്ചകളോ എന്നതൊന്നുമല്ല രണ്ടു പേർ തമ്മിലുള്ള ബന്ധത്തെ നിർവചിക്കുന്നത്. അത് നിർവചിക്കുന്നത് അവരുടെ മനസാണ്.
പ്രണയിക്കാം, കല്യാണം കഴിക്കാം എന്നൊക്കെ കള്ളം പറഞ്ഞ് ശാരീരിക ബന്ധത്തിലേർപ്പെടുന്നതിന് പകരം കാമം മാത്രമേയുള്ളു താൽപര്യമുണ്ടോ എന്ന് ചോദിക്കുന്നതാവും നല്ലത്. ആണായാലും പെണ്ണായാലും ഒന്നോർക്കുക, ഒരു ബന്ധത്തിലേക്ക് ഒരാൾ വരുന്നത് മറ്റേയാളെ വിശ്വസിക്കുന്നത് കൊണ്ടാണ്. ഒരു കാര്യം കൂടി, ആ അറുപത് കാരിയുടെ പ്രണയത്തിന് അയാൾ അർഹനായിരുന്നില്ല, അത് മനസിലാക്കാൻ പറ്റാതിരുന്നിടത്താണ് അവർ പരാജയപ്പെട്ടത്. അതിന് അവരല്ല ക്രൂശിക്കപ്പെടേണ്ടത്, അവനാണ്. അവനാണ് അവരെ ചതിച്ചത് ..