സംഭവത്തിൽ 2.5 കോടി രൂപയുടെ നഷ്ടപരിഹാരവും ഗംഭീർ ആവശ്യപ്പെട്ടിട്ടുണ്ട്. ഗംഭീർ ചൂണ്ടിക്കാണിച്ച ലിങ്കുകൾ നീക്കം ചെയ്യാൻ മെറ്റാ, ഗൂഗിൾ, ആമസോൺ എന്നിവർക്ക് നിർദ്ദേശം നൽകുമെന്ന് ഡൽഹി ഹൈക്കോടതി വ്യക്തമാക്കി. മോശം പ്രകടനത്തെത്തുടർന്ന് ഗംഭീർ പരിശീലക സ്ഥാനം രാജിവെച്ചെന്നും സഹതാരത്തെ ആക്രമിച്ചെന്നും കാണിക്കുന്ന തരത്തിലുള്ള വ്യാജ വീഡിയോകൾ ഗൗരവതരമാണെന്ന് ഗംഭീറിന് വേണ്ടി ഹാജരായ അഭിഭാഷകൻ ജയ് അനന്ത് ദെഹാദ്രായ് കോടതിയിൽ പറഞ്ഞു.
ഇന്ത്യൻ ടീമിന്റെ മുഖ്യ പരിശീലകൻ രാജിവെക്കുന്നുവെന്ന് ഡീപ് ഫേക്ക് സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രചരിപ്പിക്കുന്നത് അദ്ദേഹത്തിന്റെ വാണിജ്യ മൂല്യത്തെയും ബ്രാൻഡ് കരാറുകളെയും ഇത് ബാധിക്കുന്നുവെന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടി. ഗംഭീർ പറയാത്ത കാര്യങ്ങൾ അദ്ദേഹം പറഞ്ഞതായി ചിത്രീകരിക്കുന്ന നിരവധി വീഡിയോകൾ പ്രചരിക്കുന്നുണ്ട്. അദ്ദേഹം രാജി പ്രഖ്യാപിക്കുന്നു എന്ന രീതിയിലുള്ള ഒരു വീഡിയോ 2.9 ദശലക്ഷത്തിലധികം ആളുകളാണ് കണ്ടത്. മുതിർന്ന താരങ്ങളുടെ ലോകകപ്പ് പങ്കാളിത്തത്തെക്കുറിച്ച് അദ്ദേഹം സംസാരിക്കുന്നതായി കാണിക്കുന്ന മറ്റൊരു വീഡിയോ 1.7 ദശലക്ഷത്തിലധികം ആളുകൾ കണ്ടു.
advertisement
സോഷ്യൽ മീഡിയയിൽ മാത്രമല്ല, ഓൺലൈൻ വിപണികളിലും ഗംഭീറിന്റെ പേരും ചിത്രവും അനുമതിയില്ലാതെ പോസ്റ്ററുകളിലും മറ്റ് ഉൽപ്പന്നങ്ങളിലും ഉപയോഗിച്ച് വിൽപന നടത്തുന്നതായും പരാതിയിൽ പറയുന്നു. വ്യക്തിഗത സോഷ്യൽ മീഡിയ അക്കൗണ്ടുകൾ, ആമസോൺ, ഫ്ലിപ്കാർട്ട് തുടങ്ങിയ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾ, മെറ്റാ, എക്‌സ്, ഗൂഗിൾ തുടങ്ങിയ കമ്പനികൾ ഉൾപ്പെടെ ആകെ 16 പ്രതികളെ കേസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
