സ്കോര്‍- കേരളം 363, ആറിന് 265(ഡിക്ലയേർഡ്), ബംഗാള്‍, 180, 339
ആവേശം നിറഞ്ഞുനിന്ന മത്സരത്തിൽ വിജയത്തിനുവേണ്ടി പൊരുതുന്ന ബംഗാളിനെയാണ് ഇന്ന് കണ്ടത്. ഏഴാമതായി ഇറങ്ങി 80 റൺസ് നേടിയ ഷഹബാസ് അഹമ്മദും എട്ടാമതായി ഇറങ്ങിയ 40 റൺസടിച്ച കരൺ ലാലും ചേർന്ന് മുന്നേറിയപ്പോൾ കേരള ക്യാംപിൽ ആശങ്ക പർന്നിരുന്നു. എന്നാൽ ഷഹബാസിനെ ബേസില്‍ തമ്പിയും കരണ്‍ ലാലിനെ എന്‍ പി ബേസിലും പുറത്താക്കി കേരളത്തെ അർഹമായ വിജയത്തിലേക്ക് നയിച്ചു.
കരുത്തരായ ബംഗാളിനെതിരെ ബോളർമാരുടെ കരുത്തിലാണ് കേരളം വിജയം സ്വന്തമാക്കിയത്. ആദ്യ ഇന്നിംഗ്സില്‍ 9 വിക്കറ്റ് വീഴ്ത്തിയ ജലജ് സക്സേന രണ്ടാം ഇന്നിംഗ്സില്‍ നാലു വിക്കറ്റ് വീഴ്ത്തി കേരളത്തിന്‍റെ വിജയത്തിന് ചുക്കാൻ പിടിച്ചു. രണ്ടാം ഇന്നിംഗ്സിൽ ശ്രേയസ് ഗോപാലും ബേസില്‍ തമ്പിയും രണ്ട് വിക്കറ്റ് വീതം നേടി.
advertisement
രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 78 റണ്‍സെന്ന സ്കോറില്‍ അവസാന ദിനം ക്രീസിലെത്തി ബംഗാളിനായി അര്‍ധസെഞ്ചുറി നേടിയ അഭിമന്യു ഈശ്വരൻ സന്ദർശക ക്യാംപിൽ പ്രതീക്ഷയേകി. എന്നാൽ ജലജ് സക്സേന വീണ്ടും കേരളത്തിന്‍റെ രക്ഷകനായി അഭിമന്യുവിനെ പുറത്താക്കി. അനുസ്തൂപ് മജൂംദാറെയും ജലജ് തന്നെ പുറത്താക്കി. അഭിഷേക് പോറലും വേഗത്തിൽ മടങ്ങി. ക്യാപ്റ്റന്‍ മനോജ് തിവാരി പൊരുതി നോക്കിയെങ്കിലും ബിഗ് ഇന്നിംഗ്സ് കളിക്കാനായില്ല.
തിവാരി മടങ്ങിയതിന് പിന്നാലെയാണ് ഷഹബാസും കരണും ചേർന്ന് കേരളത്തിന്‍റെ നെഞ്ചിടിപ്പ് കൂട്ടിയ പാർട്ണർഷിപ്പ് പടുത്തുയർത്തിയത്. ഇരുവരും ചേർന്ന്ന ഏഴാം വിക്കറ്റില്‍ 83 റണ്‍സ് കൂട്ടിച്ചേർത്തു. ഷഹബാസിനെ ബേസിൽ പുറത്താക്കിയതോടെ കേരളം എളുപ്പത്തിൽ ജയം പിടിച്ചെടുക്കുകയായിരുന്നു.
ബംഗാളിനെ പരാജയപ്പെടുത്തിയെങ്കിലും കേരളത്തിന്‍റെ ക്വാര്‍ട്ടര്‍ഫൈനൽ സാധ്യതകൾ ഏറെക്കുറെ അസ്തമിച്ച നിലയിലാണ്. എലൈറ്റ് ഗ്രൂപ്പ് ബിയില്‍ ഈ സീസണിൽ ഇതുവരെ ആറ് കളികളില്‍ ഒരു ജയവും ഒരു തോല്‍വിയും നാല് സമനിലയും ഉൾപ്പടെ 14 പോയന്‍റാണ് കേരളത്തിനുള്ളത്. ആറ് മത്സരങ്ങളില്‍ 30 പോയന്‍റുമായി മുംബൈ ആണ് ഒന്നാം സ്ഥാനത്തുള്ളത്.