ബി ജെ പി അധ്യക്ഷൻ അമിത് ഷാ ജൂലായ് നാലിന് കേരളത്തിൽ എത്തി സംസ്ഥാന ഭാരവാഹി യോഗങ്ങളിൽ പങ്കെടുത്തു. ആർ എസ് എസ് നേതൃത്വവുമായി ചർച്ചയും നടത്തി. പാർട്ടി നേതാക്കളുമായി സംസ്ഥാന അധ്യക്ഷ പദവിയിൽ അന്ന് ചർച്ച ഉണ്ടായില്ലെങ്കിലും പ്രഖ്യാപനം വൈകില്ലെന്ന പ്രതീക്ഷയിലായിരുന്നു നേതാക്കൾ.
ഒന്നര മാസം കഴിഞ്ഞിട്ടും പുതിയ അധ്യക്ഷനെ നിയമിക്കാത്തതിൽ അണികളും അസ്വസ്ഥരാണ്. വിവാദങ്ങൾ പലതു വന്നിട്ടും കേരള നേതാക്കൾ കാഴ്ച്ചക്കാരായി നിൽക്കുന്നു എന്ന ആക്ഷേപവും പാർട്ടിയിൽ ശക്തമാണ്. അഭിമന്യു വധം, സി പി എമ്മിന്റെയും കോൺഗ്രസിന്റെയും രാമായണ മാസാചരണം, വൈദികർക്ക് എതിരായ കേസ്, ശശി തരൂരിന്റെ ഹിന്ദു പാകിസ്ഥാൻ പാരാമർശം തുടങ്ങി സാധ്യതയുളള വിഷയങ്ങൾ പലതും വന്നു. അധ്യക്ഷനില്ലാത്തതിനാൽ ഇതൊന്നും വേണ്ടപോലെ പ്രയോജനപ്പെടുത്താനായില്ലെന്ന് മുതിർന്ന നേതാക്കൾ തന്നെ സമ്മതിക്കുന്നു.
advertisement
പുതിയ അധ്യക്ഷൻ എപ്പോൾ വരും എന്ന ചോദ്യത്തിന് അധികം വൈകില്ലായിരിക്കും എന്ന മറുപടി നൽകാനേ കേരള നേതാക്കൾക്ക് കഴിയുന്നുളളു. ഒപ്പം പാർട്ടി ഭരിക്കുന്ന രാജസ്ഥാനിൽ രണ്ട് മാസത്തിലേറെക്കാലം അധ്യക്ഷ പദവി ഒഴിഞ്ഞു കിടന്നു എന്നതും ചിലർ ചൂണ്ടിക്കാട്ടുന്നു.