പ്രണബ് മുഖര്‍ജിയുടെ മകന്‍ വിജയിച്ച പശ്ചിമബംഗാളിലെ ജംഗിപൂര്‍ ഉള്‍പ്പെടെയുള്ള സീറ്റുകളാണ് ആവശ്യപ്പെടുക. കേരളത്തിന് പുറത്ത് പത്തോളം സീറ്റുകളില്‍ മത്സരിക്കാനാണ് മുസ്ലിം ലീഗ് തീരുമാനം. കേരളത്തിന് പുറത്ത് കൂടുതല്‍ സീറ്റുകളില്‍ മത്സരിക്കുന്നതിനുള്ള ആലോചനകള്‍ നടക്കുന്നതായി യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് മുനവ്വറലി ശിഹാബ് തങ്ങള്‍ വ്യക്തമാക്കി.
കോണ്‍ഗ്രസ് എതിര്‍പ്പുന്നയിച്ച സാഹചര്യത്തില്‍ മൂന്നാം സീറ്റ് ആവശ്യത്തില്‍ ഉറച്ച് നില്‍ക്കേണ്ടെന്നാണ് മുസ്ലിംലീഗ് തീരുമാനം. ഇതിന് പകരമായി കേരളത്തിന് പുറത്ത് കോണ്‍ഗ്രസിനോട് കൂടുതല്‍ സീറ്റുകള്‍ ചോദിക്കാനാണ് തീരുമാനം. പശ്ചിമ ബംഗാളില്‍ കോണ്‍ഗ്രസ് നേതാവ് പ്രണബ് മുഖര്‍ജിയുടെ മകന്‍ അഭിജിത് മുഖര്‍ജി മത്സരിച്ച ജംഗിപൂര്‍ ആവശ്യപ്പെടും. ഇക്കാര്യം കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കൾ വഴി ദേശീയ നേതൃത്വത്തെ അറിയിക്കും.
advertisement
വസന്ത കുമാറിന്റെ കുടുംബത്തെ സംസ്ഥാന സര്‍ക്കാര്‍ സംരക്ഷിക്കും; മൃതദേഹം ജന്മനാട്ടിലെത്തിച്ചു
പാര്‍ട്ടിക്ക് വേരോട്ടമുള്ള ജാര്‍ഘണ്ഡിലും ഉത്തര്‍പ്രദേശിലും സീറ്റുകളില്‍ മത്സരിക്കാന്‍ ആലോചനയുണ്ട്. ഇവിടെ കോണ്‍ഗ്രസ് സീറ്റ് നല്‍കിയില്ലെങ്കില്‍ ഒറ്റയ്ക്ക് നിന്ന് മത്സരിക്കാനും ആലോചനയുണ്ട്. തമിഴ്‌നാട്ടില്‍ ഡി.എം.കെക്കൊപ്പം നിന്ന് ഒരു സീറ്റില്‍ മത്സരിക്കുന്ന ലീഗ് ഇത്തവണ ഒന്നുകൂടി അധികമായി ചോദിക്കും.
കേരളത്തിന് പുറത്ത് പത്തു സീറ്റുകളിലെങ്കിലും പാര്‍ട്ടി ചിഹ്നത്തിൽ തന്നെ മത്സരിക്കാനാണ് നീക്കം. പാര്‍ട്ടിയെ ദേശീയതലത്തില്‍ ശക്തിപ്പെടുത്തുന്നതിനുള്ള നീക്കങ്ങള്‍ കുറച്ചുകാലമായി ഇ.ടി മുഹമ്മദ് ബഷീറിന്‍റെ നേതൃത്വത്തില്‍ നടക്കുന്നുണ്ട്. പി.കെ കുഞ്ഞാലിക്കുട്ടി മുസ്ലിംലീഗ് ദേശീയ ജനറല്‍സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം കൂടുതല്‍ സീറ്റുകളില്‍ മത്സരിക്കുന്നത് രാഷ്ട്രീയപരമായി അദ്ദേഹത്തിനും നേട്ടമാണ്. ഒപ്പം കേരളത്തില്‍ മൂന്നാം സീറ്റിന് വേണ്ടി ഉയര്‍ന്ന സമ്മര്‍ദം മയപ്പെടുത്താന്‍ കഴിയുകയും ചെയ്യും.