പനിക്ക് കാരണമായ വൈറസ് ഏതാണെന്ന് വ്യക്തമാക്കുന്ന കേന്ദ്ര റിപ്പോര്‍ട്ട് നാളെ ലഭിക്കും. ഇതിനിടെ പനി മരണങ്ങളെ കുറിച്ച് പഠിക്കാന്‍ ഐഎംഎയിലെ വിദഗ്ധ സംഘത്തെ സര്‍ക്കാര്‍ നിയോഗിച്ചു. ഇവരുടെ റിപ്പോര്‍ട്ട് 72 മണിക്കൂറിനുള്ളില്‍ ലഭിക്കും.
പേരാമ്പ്ര ചങ്ങരോത്ത് പഞ്ചായത്തില്‍ പനി ബാധിച്ചു മരിച്ചവരുടെ രക്ത സാമ്പിളുകള്‍ പുണെയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍ പരിശോധിക്കുകയാണ്. അന്തിമ റിപ്പോര്‍ട്ട് തിങ്കളാഴ്ച ലഭിക്കും. ഇതുവരെ ഏത് വൈറസ് ആണ് രോഗബാധയ്ക്കു കാരണമെന്നു ആരോഗ്യവകുപ്പിന് വ്യക്തമായിട്ടില്ല.
രോഗബാധിതരുമായി അടുത്ത് ഇടപഴകിയവര്‍, ചികിത്സിച്ച ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ എന്നിവരേയും മരിച്ചവരെ പോസ്റ്റ് മോര്‍ട്ടം ചെയ്ത മെഡിക്കല്‍ ടീമിനേയും രോഗനിര്‍ണയ പരിശോധനയ്ക്ക് വിധേയരാക്കും.
advertisement
രോഗലക്ഷണം ഉള്ളവരെ കണ്ടെത്തിയാല്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ എല്ലാ ആശുപത്രികള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിനായി മുഴുവന്‍ സമയ കണ്‍ട്രോൾ റൂം പ്രവര്‍ത്തനം ആരംഭിച്ചു. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസൊലേഷന്‍ വാര്‍ഡും തുടങ്ങി. ഇവിടെ 25 പേര്‍ നിരീക്ഷണത്തിലാണ്. ആവശ്യമാണെങ്കില്‍ സ്വകാര്യ ആശുപത്രികളുടെ സഹായം തേടും. നിലവില്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു. കേന്ദ്രസര്‍ക്കാരിനും ലോകാരോഗ്യസംഘടനയ്ക്കും വിവരം കൈമാറിയിട്ടുണ്ട്.
മൃഗങ്ങളും പക്ഷികളും കടിച്ച പഴങ്ങള്‍ കഴിക്കരുതെന്ന് മുന്നറിയിപ്പുണ്ട്. ചങ്ങരോത്ത് പഞ്ചായത്തില്‍ മണിപ്പാലില്‍ നിന്നുള്ള വിദഗ്ധ സംഘം ഇന്ന് സന്ദര്‍ശനം നടത്തി. വൈറസ് ഏതാണെന്നു കണ്ടെത്താത്ത സാഹചര്യത്തില്‍ മുന്‍കരുതല്‍ മാത്രമാണ് പ്രതിവിധി. വൈറസിനെക്കുറിച്ചും പനിയെക്കുറിച്ചും സോഷ്യല്‍ മീഡിയയില്‍ തെറ്റായ പ്രചരണം നടത്താതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് മന്ത്രി കെ.കെ ശൈലജ അഭ്യര്‍ഥിച്ചു.