1991-ൽ റഷ്യയിൽ നിന്ന് ജർമനിയിലേക്ക് കുടിയേറിയ ആളാണ് സലോമൻ. 1997ൽ അദ്ദേഹം ബെർലിനിലെ ജൂതവിരുദ്ധതയെക്കുറിച്ച് വിവരങ്ങൾ സമാഹരിക്കാൻ തുടങ്ങി. 2008-ൽ അദ്ദേഹം തന്റെ ഗവേഷണം പ്രസിദ്ധീകരിക്കുകയും ഒരു അസോസിയേഷൻ സ്ഥാപിക്കുകയും ചെയ്തിരുന്നു.
അറബ് ജനസംഖ്യ കൂടുതലുള്ള ബെർലിനിലെ ഒരു ജില്ലയിൽ മധുരപലഹാരങ്ങൾ വിതരണം ചെയ്തുകൊണ്ടാണ് ചിലർ ഹമാസ് ഇസ്രയേലിൽ നടത്തിയ ആക്രമണം ആഘോഷിച്ചത്. “പലസ്തീൻ സ്വതന്ത്രമാകും” എന്ന് ഉറക്കെ മുദ്രാവാക്യങ്ങൾ മുഴക്കുന്നവരെയും ഇവിടെ കാണാനാകും. ഇസ്രായേലിനെ തകർക്കാനുള്ള ആഹ്വാനവും ചിലർ മുന്നോട്ടു വെയ്ക്കുന്നു. ജർമനിയിലെ പടിഞ്ഞാറൻ നഗരമായ എസെനിൽ അടുത്തിടെ നടന്ന ഒരു യഹൂദ വിരുദ്ധ പ്രതിഷേധത്തിൽ “ഖിലാഫത്ത് ആണ് പരിഹാരം” എന്ന രീതിയിലുള്ള ഇസ്ലാമിക മുദ്രാവാക്യങ്ങളും പ്രത്യക്ഷപ്പെട്ടിരുന്നു. മുൻപൊരിക്കലും ജർമനിയിൽ താൻ ഇത്തരം മുദ്രാവാക്യങ്ങൾ കണ്ടിട്ടില്ലെന്നും സലോമൻ പറഞ്ഞു.
advertisement
യൂറോപ്പിലെ ജൂതന്മാർ ഇന്ന് ഭയത്തോടെയാണ് ഓരോ ദിവസവും തള്ളിനീക്കുന്നതെന്ന് ഞായറാഴ്ച യൂറോപ്യൻ കമ്മീഷനും പറഞ്ഞിരുന്നു. ആറ് ദശലക്ഷത്തിലധികം ജൂതന്മാരെ കൊന്നൊടുക്കിയതിന് ഇപ്പോഴും പ്രായശ്ചിത്തം ചെയ്യുന്ന ജർമനിയിൽ, വീണ്ടും ജൂതവിരുദ്ധ വികാരം ശക്തി പ്രാപിച്ചത് ഭീതിയോടെയാണ് പലരും നോക്കിക്കാണുന്നത്.
ഇസ്രായേൽ-ഹമാസ് സംഘർഷവുമായി ബന്ധപ്പെട്ട് ജർമനിയിൽ ഇതുവരെ 2,000 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് രാജ്യത്തെ ഫെഡറൽ പോലീസ് പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു. നിലവിലെ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ജർമൻ അധികാരികൾ ജൂത സ്ഥാപനങ്ങൾക്ക് ചുറ്റും കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ഇതിനിടെയും ബെർലിനിലെ ഒരു സിനഗോഗിനു നേരെ ആക്രമണം ഉണ്ടായി.
ജർമനിയുടെ ‘ഇരുണ്ട സമയം’ (darkest hours) വീണ്ടും തിരിച്ചു വരികയാണെന്ന് ആഭ്യന്തര രഹസ്യാന്വേഷണ ഏജൻസി മേധാവി തോമസ് ഹാൽഡൻവാങ് അടുത്തിടെ മുന്നറിയിപ്പു നൽകിയിരുന്നു. യഹൂദ വിരുദ്ധതയ്‌ക്കെതിരെ പോരാടാൻ വൈസ് ചാൻസലർ റോബർട്ട് ഹാബെക്ക് സോഷ്യൽ മീഡിയയിലൂടെ ജനങ്ങളോട് അഭ്യർത്ഥിക്കുകയും ചെയ്തു. തീവ്ര ഇടതുപക്ഷ രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽ നിന്നും മുസ്ലീം ഗ്രൂപ്പുകളിൽ നിന്നും ഇതിനായി കാര്യമായ ശ്രമങ്ങൾ ഉയർന്നു വരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.