മുന്‍ റിപ്പബ്ലിക്കന്‍ പ്രസിഡന്റ് റൊണാള്‍ഡ് റീഗന്‍ നിയമിച്ച സിയാറ്റില്‍ ആസ്ഥാനമായുള്ള യുഎസ് ജില്ലാ ജഡ്ജി ജോണ്‍ കഫനൂര്‍ ആണ് ഉത്തരവിട്ടിരിക്കുന്നത്. ഡെമോക്രാറ്റുകളുടെ ഭരണത്തിലുള്ള നാല് സംസ്ഥാനങ്ങളായ വാഷിംഗ്ടണ്‍, അരിസോണ, ഇല്ലിനോയിസ്, ഒറിഗോണ്‍ എന്നിവ നൽകിയ ഹർജിയിലാണ് താത്കാലിക ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. രണ്ടാമതും ഭരണത്തിലെത്തിയതിന് ശേഷം ട്രംപ് എടുത്ത കടുത്ത കുടിയേറ്റ നയങ്ങള്‍ക്കെതിരായ ആദ്യത്തെ നിയമപരമായ തിരിച്ചടിയാണിത്.
ജഡ്ജി ജോണ്‍ കഫനൂര്‍ പറഞ്ഞത്
'ഈ ഉത്തരവ് ഭരണഘടനാപരമാണെന്ന് ഒരു ബാര്‍ അംഗത്തിന് എങ്ങനെയാണ് വ്യക്തമായി പറയാന്‍ കഴിയുകയെന്ന് എനിക്ക് മനസ്സിലാകുന്നില്ലെന്ന് ട്രംപിന്റെ ഉത്തരവിനെ ന്യായീകരിച്ച യുഎസ് നീതിന്യായ വകുപ്പ് അഭിഭാഷകന്‍ ബ്രെറ്റ് ഷുമേറ്റിനോട് ജഡ്ജി പറഞ്ഞു. ഈ ഉത്തരവ് തന്റെ മനസ്സിനെ അലട്ടുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
advertisement
''നാല് പതിറ്റാണ്ടിലേറെയായി ഞാന്‍ കോടതിയിലുണ്ട്. ഈ ചോദ്യത്തോളം ഇത്ര വ്യക്തമായി അവതരിപ്പിച്ച മറ്റൊരു കേസ് എന്റെ ഓര്‍മയിലില്ല. ഇത് തികച്ചും ഭരണഘടനാ വിരുദ്ധമായ ഒരു ഉത്തരവാണ്,'' ജഡ്ജി പറഞ്ഞു.
അതേസമയം, ഈ ഉത്തരവ് ഭരണഘടനാപരമാണെന്ന് വ്യക്തിപരമായി വിശ്വസിക്കുന്നുണ്ടോയെന്ന് ഷുമേറ്റിനോട് ജഡ്ജി ചോദിച്ചു. ഈ ഉത്തരവ് പ്രകാരം ഇന്ന് യുഎസില്‍ ജനിക്കുന്ന കുഞ്ഞുങ്ങളെ യുഎസ് പൗരന്മാരായി കണക്കാക്കാന്‍ കഴിയില്ലെന്ന് ട്രംപിന്റെ നയത്തെ പരാമര്‍ശിച്ച് വാഷിംഗ്ടണ്‍ സ്റ്റേറ്റ് അസിസ്റ്റന്റ് അറ്റോര്‍ണി ജനറല്‍ ലെയ്ന്‍ പോളോസോള വാദം കേള്‍ക്കുന്നതിനിടെ ജഡ്ജിയോട് പറഞ്ഞു.
ഡൊണാള്‍ഡ് ട്രംപിന്റെ ഉത്തരവ് ഭരണഘടനാപരമാണെന്ന് ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റ് അഭിഭാഷഖന്‍ ബ്രെറ്റ് ഷുമേറ്റ് വാദിച്ചു. എന്നാല്‍, അതിനെ തടയുന്ന ഏതൊരു ജുഡീഷ്യല്‍ ഉത്തരവും അനുചിതമാണെന്നും ഷുമേറ്റ് പറഞ്ഞു. എന്നാല്‍ പോളോസോളയുടെ വാദത്തോട് ഷുമേറ്റ് പ്രതികരിക്കുന്നതിന് മുമ്പ് എക്‌സിക്യുട്ടിവ് ഉത്തരവ് താത്കാലികമായി സ്റ്റേ ചെയ്തുകൊണ്ടുള്ള ഉത്തരവില്‍ ഒപ്പുവെച്ചതായി കഫനൂര്‍ പറഞ്ഞു.
ട്രംപ് ഭരണകൂടം ഇപ്പോള്‍ ഉന്നയിക്കുന്ന വാദങ്ങള്‍ സംബന്ധിച്ച് മുമ്പ് ഒരിക്കലും കോടതിയില്‍ വാദങ്ങള്‍ നടത്തിയിട്ടില്ലെന്നും എക്‌സിക്യൂട്ടീവ് ഉത്തരവ് പ്രാബല്യത്തില്‍ വരുന്നതിന് മുമ്പ് കാലഹരണപ്പെടുന്ന 14 ദിവസത്തെ താല്‍ക്കാലിക നിരോധന ഉത്തരവ് പുറപ്പെടുവിക്കാന്‍ ഒരു കാരണവുമില്ലെന്നും ഷുമേറ്റ് പറഞ്ഞു.
ജന്മാവാകാശ പൗരത്വം: എന്താണ് ട്രംപിന്റെ ഉത്തരവ്
അമ്മയോ അച്ഛനോ യുഎസ് പൗരനോ നിയമപരമായ സ്ഥിരതാമസക്കാരനോ അല്ലാത്ത അമേരിക്കയില്‍ ജനിക്കുന്ന കുട്ടികളുടെ പൗരത്വം അംഗീകരിക്കില്ലെന്ന് ട്രംപിന്റെ എക്‌സിക്യുട്ടിവ് ഉത്തരവില്‍ പറയുന്നു.
ഫെബ്രുവരി 19ന് ശേഷം അമേരിക്കയില്‍ ഇത്തരത്തില്‍ ജനിക്കുന്ന കുട്ടികളെ നാടുകടത്തുമെന്നും സാമൂഹിക സുരക്ഷാ നമ്പറുകള്‍, വിവിധ സര്‍ക്കാര്‍ അനുകൂല്യങ്ങള്‍, പ്രായമാകുമ്പോള്‍ നിയമപരമായി ജോലി ചെയ്യാനുള്ള അനുമതി എന്നിവ നേടുന്നതില്‍നിന്ന് തടയുകയും ചെയ്യുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ജന്മാവകാശ പൗരത്വം ബാധകമാകുന്ന ഏകദേശം 30 രാജ്യങ്ങളില്‍ യുഎസും ഉള്‍പ്പെടുന്നു.
ആഭ്യന്തരയുദ്ധത്തിന് ശേഷമാണ് ഇത്തരത്തില്‍ പൗരത്വം നല്‍കുന്ന ഭരണഘടനാ ഭേദഗതി അമേരിക്ക അംഗീകരിച്ചത്. മുമ്പ് അടിമകളായിരുന്നവര്‍ക്കും സ്വതന്ത്ര ആഫ്രിക്കന്‍ അമേരിക്കക്കാര്‍ക്കും പൗരത്വം ഉറപ്പാക്കുന്നതിനായാണ് ഇത് അംഗീകരിച്ചത്.
ട്രംപിന്റെ ഉത്തരവ് നിലവില്‍ വന്നാല്‍ പ്രതിവര്‍ഷം 1.5 ലക്ഷം നവജാത ശിശുക്കള്‍ക്ക് പൗരത്വം നിഷേധിക്കപ്പെടുമെന്ന് ഡെമോക്രാറ്റിക് പാര്‍ട്ടി അധികാരത്തിലുള്ള സംസ്ഥാനങ്ങള്‍ വ്യക്തമാക്കുന്നു.
ട്രംപ് എക്‌സിക്യുട്ടിവ് ഉത്തരവില്‍ ഒപ്പു വെച്ചതിന് ശേഷം അതിനെ ചോദ്യം ചെയ്ത് ആറ് കേസുകളാണ് ഫയല്‍ ചെയ്തിരിക്കുന്നത്.