''ഇന്ത്യ പാകിസ്ഥാനെ ആക്രമിച്ചാല്‍ ബംഗ്ലാദേശ് ഇന്ത്യയുടെ വടക്കുകിഴക്കന്‍ മേഖലയിലെ ഏഴ് സംസ്ഥാനങ്ങള്‍ പിടിച്ചെടുക്കണം. ഇക്കാര്യത്തില്‍ ചൈനയുമായി സംയുക്ത സൈനിക സംവിധാനത്തെക്കുറിച്ച് ഒരു ചര്‍ച്ച ആരംഭിക്കേണ്ടത് ആവശ്യമാണെന്ന് ഞാന്‍ കരുതുന്നു,'' റഹ്‌മാന്‍ പറഞ്ഞു. 2009ലെ ബംഗ്ലാദേശ് റൈഫിള്‍സ്(ബിഡിആര്‍) കൂട്ടക്കൊല അന്വേഷിക്കുന്ന ദേശീയ സ്വതന്ത്ര അന്വേഷണ കമ്മിഷന്റെ അധ്യക്ഷനാണ് ഫസ്ലുര്‍ റഹ്‌മാന്‍.
ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ ഏപ്രില്‍ 22ന് നടന്ന ഭീകരാക്രണത്തെ തുടര്‍ന്ന് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായി നില്‍ക്കുന്ന സമയത്താണ് റഹ്‌മാന്റെ പ്രകോപനപരമായ പ്രസ്താവന. എന്നാല്‍, റഹ്‌മാന്‍ നടത്തിയ പരാമര്‍ശങ്ങളോട് ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാര്‍ അകലം പാലിച്ചിരിക്കുകയാണ്. ഫസ്ലുര്‍ റഹ്‌മാന്റെ പ്രസ്താവനകള്‍ അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാണെന്ന് മുഹമ്മദ് യൂനുസിന്റെ ഓഫീസിലെ പ്രസ് സെക്രട്ടറി ഷഫീഖുല്‍ ആലം വ്യക്തമാക്കി.
advertisement
''ഇടക്കാല സര്‍ക്കാര്‍ റഹ്‌മാന്റെ കാഴ്ചപ്പാടുകള്‍ ഒരു രൂപത്തിലും പങ്കിടാന്‍ ആഗ്രഹിക്കുന്നില്ല. അത്തരം വാചകങ്ങളെ അംഗീകരിക്കുന്നുമില്ല,'' ഷഫീഖുല്‍ ആലം പറഞ്ഞു. ''ബംഗ്ലാദേശ് എല്ലാ രാഷ്ട്രങ്ങളുടെയും പരമാധികാരത്തെയും സ്വാതന്ത്ര്യത്തെയും ബഹുമാനിക്കുന്നു. മറ്റുള്ളവരില്‍ നിന്ന് അത് പ്രതീക്ഷിക്കുകയും ചെയ്യുന്നു. മേജര്‍ ജനറല്‍ ഫസ്ലുര്‍ റഹ്‌മാന്റെ വ്യക്തിപരമായ അഭിപ്രായങ്ങളിലേക്ക് ബംഗ്ലാദേശ് സര്‍ക്കാരിനെ വലിച്ചിഴയ്ക്കരുതെന്ന് ഞങ്ങള്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു,'' ഷഫീഖുല്‍ ആലം കൂട്ടിച്ചേര്‍ത്തു.
മുഹമ്മദ് യൂനുസിന്റെ ചൈന സന്ദര്‍ശനം
അടുത്തിടെയാണ് മുഹമ്മദ് യൂനുസ് ചൈന സന്ദര്‍ശിച്ചത്. ഇതിന് തൊട്ടുപിന്നാലെയാണ് എഎല്‍എം ഫസ്ലുര്‍ റഹ്‌മാന്റെ വിവാദ പരാമര്‍ശങ്ങളെന്നതും ശ്രദ്ധേയമാണ്. ബംഗ്ലാദേശില്‍ സാമ്പത്തിക നിക്ഷേപം നടത്താൻ ചൈനയെ യൂനുസ് പ്രോത്സാഹിപ്പിച്ചതായി റിപ്പോര്‍ട്ടുണ്ട്. ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ കരയാല്‍ ചുറ്റപ്പെട്ട സ്വഭാവം പ്രത്യേകം പരാമര്‍ശിച്ച് മെച്ചപ്പെട്ട ചൈന-ബംഗ്ലാദേശ് സഹകരണത്തിനുള്ള ഒരു സാധ്യതയായി യൂനുസ് ചൂണ്ടിക്കാട്ടിയിരുന്നു.
''ഇന്ത്യയിലെ കിഴക്കന്‍ മേഖലയിലെ ഏഴ് സംസ്ഥാനങ്ങള ഏഴ് സഹോദരിമാര്‍ എന്നാണ് വിശേഷിപ്പിക്കുന്നത്. അവ കരയാല്‍ ചുറ്റപ്പെട്ട മേഖലയാണ്. ഇന്ത്യയുടെ കരയാല്‍ ചുറ്റപ്പെട്ട പ്രദേശമാണത്. അവര്‍ക്ക് സമുദ്രത്തിലേക്ക് എത്താന്‍ ഒരു മാര്‍ഗവുമില്ല. ഈ മേഖലയിലെ സമുദ്രത്തിന്റെ ഏക സംരക്ഷകര്‍ ഞങ്ങളാണ്. അതിനാല്‍ ഇത് വലിയ ഒരു സാധ്യത തുറന്നുനല്‍കുന്നു. ചൈനീസ് സമ്പദ് വ്യവസ്ഥ വിപുലീകരിക്കാനും ഇത് പ്രയോജനപ്പെടുത്താം. ഉത്പന്നങ്ങള്‍ നിര്‍മിക്കുകയും വിപണം ചെയ്യുകയും ചൈനയിലേക്ക് കൊണ്ടുവരികയും ചെയ്യാം. കൂടാതെ, ലോകത്തിന്റെ മുഴുവന്‍ ഭാഗങ്ങളിലേക്ക് അത് എത്തിക്കാനുമാകും,'' യൂനുസ് പറഞ്ഞു.