ആയിരക്കണക്കിന് പിടിഐ അനുഭാവികൾ പങ്കെടുത്ത റാലിയിൽ, സ്ലൊവാക്യയിൽ നടന്ന ബ്രാറ്റിസ്ലാവ ഫോറത്തിൽ നടത്തിയ ജയശങ്കറിന്റെ പ്രസംഗത്തിന്റെ ഒരു ഭാഗം ഇമ്രാൻ ഖാൻ പ്ലേ ചെയ്യുകയും റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിന് എതിരായ യുഎസ് സമ്മർദ്ദത്തെ കാര്യമാക്കാതെ ശക്തമായ നിലപാടെടുത്ത അദ്ദേഹത്തെ അഭിനന്ദിക്കുകയും ചെയ്തു.
പാക്കിസ്ഥാന്റെ അതേ സമയത്താണ് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചത്. എന്നാൽ ഡൽഹിക്ക് ഉറച്ച നിലപാടെടുക്കാനും ജനങ്ങളുടെ ആവശ്യാനുസരണം വിദേശനയം രൂപീകരിക്കാനും കഴിയുന്നു. പിന്നെ എന്തിനാണ് അവർ (പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് സർക്കാർ) ഈ ചരടുവലിക്കുന്നത്, ഇമ്രാൻ ഖാൻ സമ്മേളനത്തിൽ പറഞ്ഞതായി നിരവധി മാധ്യമങ്ങൾ പങ്കുവെച്ച വീഡിയിൽ വ്യക്തമാക്കുന്നു.
advertisement
ജയശങ്കറിന്റെ പ്രസംഗം കാണിക്കുന്നതിന് തൊട്ടുമുമ്പ് ഇമ്രാൻ ഖാൻ ഇങ്ങനെ പറഞ്ഞു - “റഷ്യയിൽ നിന്ന് എണ്ണ വാങ്ങരുതെന്ന് അവർ (യുഎസ്) ഇന്ത്യയോട് ഉത്തരവിട്ടു. ഇന്ത്യ അമേരിക്കയുടെ തന്ത്രപരമായ സഖ്യകക്ഷിയാണ്, പാകിസ്ഥാൻ അല്ല. റഷ്യയുടെ എണ്ണ വാങ്ങരുതെന്ന് യുഎസ് ആവശ്യപ്പെട്ടപ്പോൾ ഇന്ത്യയുടെ വിദേശകാര്യ മന്ത്രി എന്താണ് പറഞ്ഞതെന്ന് നമുക്ക് നോക്കാം.
പ്രസംഗത്തിന്റെ ഭാഗങ്ങൾ കാണിച്ചതിന് ശേഷം, ഇന്ത്യയിൽ നടന്നതിനെ പാകിസ്ഥാനുമായി താരതമ്യപ്പെടുത്തി നിലവിലെ ഷെഹ്ബാസ് ഷെരീഫ് സർക്കാരിനെതിരെ ഖാൻ ആഞ്ഞടിച്ചു. “ജയ്‌ശങ്കർ അവരോട് പറയുകയാണ് നിങ്ങൾ ആരാണെന്ന്? റഷ്യയിൽ നിന്ന് യൂറോപ്പ് ഗ്യാസ് വാങ്ങുന്നുണ്ടെന്നും ജനങ്ങൾക്ക് ആവശ്യമനുസരിച്ച് ഞങ്ങൾ അത് വാങ്ങുമെന്നും ജയ്ശങ്കർ പറഞ്ഞു. ഒരു സ്വതന്ത്ര രാജ്യം ഇങ്ങനെയാണ്, ഇന്ത്യയെ പ്രശംസിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. ഇന്ത്യ ചെയ്തതിന് വിപരീതമാണ് ഷെരീഫ് സർക്കാർ ചെയ്യുന്നതെന്നും റഷ്യൻ എണ്ണ വാങ്ങുന്നതിനുള്ള യുഎസ് സമ്മർദ്ദത്തിന് പ്രധാനമന്ത്രി വഴങ്ങുകയാണെന്നും ഇമ്രാൻ ഖാൻ ആരോപിച്ചു. ജൂൺ 3 ന് ഇന്ത്യ റഷ്യൻ എണ്ണ വാങ്ങുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയവേ, “യൂറോപ്പ് റഷ്യയിൽനിന്ന് വാതകം വാങ്ങുന്നത് യുദ്ധത്തിന് ധനസഹായം നൽകില്ലേ?” എന്നായിരുന്നു ജയശങ്കർ അമേരിക്കയോട് ചോദിച്ചത്.
ഇതാദ്യമായല്ല ഇമ്രാൻ ഖാൻ ഇന്ത്യയുടെ വിദേശനയത്തെ പുകഴ്ത്തുന്നത്. പാകിസ്ഥാനിൽ നിന്ന് വ്യത്യസ്തമായി പരമാധികാര രാഷ്ട്രമായ ഇന്ത്യയോട് ഒരു ശക്തിക്കും നിബന്ധനകൾ നിർദ്ദേശിക്കാൻ കഴിയില്ലെന്ന് ഖാൻ നേരത്തെ ഇന്ത്യയെ പ്രശംസിച്ചിരുന്നു.