അമേരിക്കയിൽ ഹിന്ദുക്കൾ പലതരത്തിലുള്ള വിവേചനത്തിന് ഇരയാവുന്നുണ്ടെന്ന് പ്രമേയം പറയുന്നു. ഹൈന്ദവ സംസ്കാരത്തെക്കുറിച്ചും ആചാരങ്ങളെക്കുറിച്ചും തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കപ്പെടുന്നു. സ്കൂളുകളിലും കോളേജുകളിലുമെല്ലാം ഹിന്ദു വിദ്യാർത്ഥികൾ പരിഹസിക്കപ്പെടുന്നു. അവർക്ക് വിവേചനം നേരിടേണ്ടി വരുന്നതായും മോശം പദപ്രയോഗങ്ങൾക്ക് ഇരയാക്കപ്പെടുന്നതായും പ്രമേയത്തിൽ വ്യക്തമാക്കുന്നു.
“ജനപ്രതിനിധി സഭയിലുള്ളവർ അമേരിക്കയ്ക്ക് ഹിന്ദുസമൂഹം നൽകിയിട്ടുള്ള സംഭാവനകളെ മാനിക്കണം. ഹിന്ദുക്കളായ അമേരിക്കക്കാരെ സ്വാഗതം ചെയ്യുകയും അവരോട് സാഹോദരരെന്ന പോലെ ഇടപെടുകയും ഒരു സമൂഹം വളർത്തിയെടുക്കുന്നതിന് വേണ്ടി ശ്രമിക്കുകയും വേണം. ഹിന്ദുക്കൾക്ക് നേരെ നടക്കുന്ന ആക്രമണങ്ങളെയും ഹിന്ദുഫോബിയയെയും ശക്തമായി അപലപിക്കണം. ഹിന്ദു സമൂഹത്തിനെതിരായ അസഹിഷ്ണുത അവസാനിപ്പിക്കണം. പൊതു ഇടത്തിൽ ഈ പ്രമേയം പരമാവധി പ്രചരിപ്പിക്കണം,” തനേദർ അവതരിപ്പിച്ച പ്രമേയത്തിൽ ആവശ്യപ്പെടുന്നു.
advertisement
അമേരിക്കൻ സമൂഹത്തിൽ ഹിന്ദുഫോബിയ വളർന്നുവരുന്നുണ്ട്. ഹിന്ദുക്കൾക്കെതിരായ ആക്രമണവും ഹൈന്ദവ ആരാധാലയങ്ങൾക്കെതിരായ ആക്രമണവും ഓരോ വർഷവും വർധിച്ച് വരുന്നു. ഇത് നിർഭാഗ്യകരമാണെന്നും ജനപ്രതിനിധി സഭ ഈ വിഷയം ഗൗരവത്തോടെ ഉൾക്കൊള്ളണമെന്നും പ്രമേയം വ്യക്തമാക്കി.
1900 മുതൽ ഇതുവരെ ഏകദേശം 4 മില്യൺ ഹിന്ദുക്കൾ അമേരിക്കയിലെത്തിയിട്ടുണ്ടെന്നാണ് കണക്ക്. അവർ പലവിധ സാഹചര്യങ്ങളിൽ നിന്ന് വന്നിട്ടുള്ളവരാണ്. ഹിന്ദു സമൂഹം അമേരിക്കയുടെ പുരോഗതിക്ക് വേണ്ടി നൽകിയിട്ടുള്ള സംഭാവനകൾ വിലമതിക്കാനാവാത്തതാണ്. വ്യാവസായിക മേഖലയിലും സാമ്പത്തിക മേഖലയിലും ഉണ്ടായിട്ടുള്ള പുരോഗതിക്ക് ഹിന്ദുക്കളായ അമേരിക്കക്കാരോട് രാജ്യം കടപ്പെട്ടിരിക്കുന്നുവെന്നും പ്രമേയം കൂട്ടിച്ചേർക്കുന്നു.
രാജ്യത്ത് ഹിന്ദു ക്ഷേത്രങ്ങൾ ആക്രമിക്കപ്പെടുകയും തകർക്കപ്പെടുകയും ചെയ്യുന്നത് വർധിച്ചുവരികയാണ്. ഇക്കാര്യത്തിൽ അടിയന്തര ശ്രദ്ധ വേണമെന്നാവശ്യപ്പെട്ട് ഇന്ത്യൻ അമേരിക്കൻ പ്രതിനിധികളായ രാജാ കൃഷ്ണമൂർത്തി, റോ ഖന്ന, തനേദാർ, അമി ബേര, പ്രമീള ജയപാൽ എന്നിവർ ചേർന്ന് രണ്ടാഴ്ച മുമ്പ് നീതിന്യായ വകുപ്പിന് പരാതി നൽകിയിരുന്നു. വിഷയത്തിൽ പ്രതികരിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
“ന്യൂയോർക്ക് മുതൽ കാലിഫോർണിയ വരെയുള്ള മേഖലകളിൽ ഹിന്ദു ക്ഷേത്രങ്ങൾക്ക് നേരെയുണ്ടായിട്ടുള്ള ആക്രമണങ്ങളിൽ അമേരിക്കയിലെ ഹിന്ദു സമൂഹത്തിന് അതിയായ ആശങ്കയുണ്ട്. ആരാണ് ആക്രമണം നടത്തിയതെന്ന് കണ്ടെത്താൻ ഇതുവരെ പോലീസിന് സാധിച്ചിട്ടില്ല. അതിനാൽ തന്നെ ഹിന്ദു സമൂഹം ഭയത്തോടെയും വിഷമത്തോടെയുമാണ് ഇവിടെ കഴിയുന്നത്. സമൂഹത്തിലെ ഒരു വിഭാഗത്തെ പ്രത്യേകിച്ച് ലക്ഷ്യമിട്ടുള്ള ആക്രമണം അവസാനിപ്പിക്കാൻ നീതിന്യായ വകുപ്പ് ഇടപെടണമെന്ന് ഇവർ നൽകിയ കത്തിൽ ആവശ്യപ്പെട്ടു.
ആക്രമണങ്ങളുടെ എണ്ണം വർധിക്കുന്നതും സംഭവിക്കുന്ന സമയവുമെല്ലാം ഇതിന് പിന്നിലെ ലക്ഷ്യങ്ങളുടെ കാര്യത്തിൽ കൂടുതൽ ആശങ്കകൾ ഉണ്ടാക്കുന്നുണ്ട്. അമേരിക്കയിലെ ഹിന്ദു സമൂഹം പലപ്പോഴും ഒറ്റപ്പെടുകയും അവഗണിക്കപ്പെടുകയും ചെയ്യുന്നുണ്ട്. എല്ലാ മതവിഭാഗങ്ങൾക്കും ന്യൂനപക്ഷവിഭാഗങ്ങൾക്കും എതിരായ ആക്രമണങ്ങൾ ചെറുക്കപ്പെടേണ്ടതുണ്ട്. ഇക്കാര്യത്തിൽ കൂട്ടായ ഇടപെടൽ ഉണ്ടാവണമെന്നും കത്തിൽ ആവശ്യപ്പെടുന്നുണ്ട്.