ഇന്ത്യ, ദക്ഷിണാഫ്രിക്ക, നൈജീരിയ എന്നിവിടങ്ങളിലെ ഇറാൻ എംബസികൾ തങ്ങളുടെ ഔദ്യോഗിക എക്സ് ഹാൻഡിലുകളിലൂടെയാണ് ഉദ്യോഗസ്ഥരുടെ പേര് വിവരങ്ങൾ പുറത്തുവിട്ടത്. സ്കൂളിന് നേരെ മൂന്ന് തവണ ടോമാഹോക്ക് മിസൈലുകൾ തൊടുക്കാൻ ഉത്തരവിട്ടത് ഇവരാണെന്നും ഈ ക്രിമിനലുകൾ 168 നിരപരാധികളായ കുട്ടികളെ കൊലപ്പെടുത്തിയെന്നും ഇറാൻ ആരോപിച്ചു. സ്വന്തമായി കുട്ടികളുള്ള ഈ ഉദ്യോഗസ്ഥർക്ക് എങ്ങനെ ഇത്തരമൊരു ക്രൂരതയ്ക്ക് ന്യായീകരണം നൽകാനാകുമെന്ന് എംബസികൾ ചോദിച്ചു.
യുദ്ധത്തിന്റെ ആദ്യദിനം തന്നെ നടന്ന ഈ ആക്രമണം കൃത്യമായ പ്ലാനിംഗോടെ ചെയ്തതാണെന്ന് ജനീവയിൽ നടന്ന ചർച്ചയിൽ ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാക്ച്ചി പറഞ്ഞു. അധ്യാപകരും വിദ്യാർത്ഥികളുമടക്കം 175-ലധികം പേർ കൊല്ലപ്പെട്ടതായാണ് ഇറാൻ ഔദ്യോഗികമായി സ്ഥിരീകരിക്കുന്നത്. ഇത് യുദ്ധക്കുറ്റമാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഖാഇ വ്യക്തമാക്കി.
അതേസമയം, ഇതൊരു പിഴവാകാൻ സാധ്യതയുണ്ടെന്നാണ് യുഎസ് സൈനിക വിഭാഗത്തിന്റെ പ്രാഥമിക വിലയിരുത്തൽ. കാലഹരണപ്പെട്ട രഹസ്യാന്വേഷണ വിവരങ്ങൾ ഉപയോഗിച്ചതാകാം ദുരന്തത്തിന് കാരണമായതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സ്കൂളിന് സമീപമുള്ള സൈനിക കേന്ദ്രത്തെ ലക്ഷ്യം വെച്ച മിസൈലുകൾ മാപ്പിംഗിലെ പിഴവ് മൂലം സ്കൂളിൽ പതിക്കുകയായിരുന്നു എന്നാണ് യുഎസ് ഉദ്യോഗസ്ഥർ നൽകുന്ന വിശദീകരണം.
സംഭവത്തിൽ അന്വേഷണം തുടരുകയാണെന്ന് യുഎസ് അധികൃതർ അറിയിച്ചു. എന്നാൽ, ഇറാൻ ഉപയോഗിക്കുന്ന ആയുധങ്ങളുടെ കൃത്യതയില്ലായ്മയാണ് ദുരന്തത്തിന് കാരണമെന്നും ഇതിന് ഇറാൻ തന്നെയാണ് ഉത്തരവാദിയെന്നും പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആരോപിച്ചു. ഇതിന് മറുപടിയായി ആക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങൾ ഇറാൻ പുറത്തുവിട്ടു.
