അറബി ഭാഷയിലുള്ള ചാനലായ അൽജസീറയുടെ ഓഫീസിൽ ഇസ്രയേൽ സൈന്യം പരിശോധന നടത്തുന്നതിന്റെ ദൃശ്യം ചാനൽ തത്സമയം സംപ്രേക്ഷണം ചെയ്തു. 45 ദിവസേക്ക് ചാനലിന്റെ ബ്യൂറോ അടച്ചു പൂട്ടണമെന്നാണ് ഉത്തരവ്. ഇക്കഴിഞ്ഞ മെയിൽ ഒരു അസാധാരണ ഉത്തരവിലൂടെ കിഴക്കൻ ജറൂസലേമിലുള്ള അൽ ജസീറയുടെ സംപ്രേക്ഷണ കേന്ദ്രത്തിൽ ഇസ്രയേൽ പോലീസ് പരിശോധന നടത്തുകയും ഉപകരണങ്ങൾ പിടിച്ചെടുക്കുകയും സംപ്രേക്ഷണം തടയുകയും ചാനലിന്റെ വെബ്സൈറ്റ് ബ്ലോക്ക് ചെയ്യുകയും ചെയ്തിരുന്നു. ഇത് ആദ്യമായാണ് ഒരു വിദേശ ചാനൽ അടച്ചുപൂട്ടാനുള്ള നീക്കം ഇസ്രയേലിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. എന്നിരുന്നാലും വെസ്റ്റ് ബാങ്കിലും ഗാസാ സ്ട്രിപ്പിലും പ്രവർത്തനം തുടരുമെന്ന് ചാനൽ വൃത്തങ്ങൾ അറിയിച്ചു. ചാനൽ അടച്ചു പൂട്ടാൻ നിർദ്ദേശം നൽകിയതെനന്തെന്ന അസോസിയേറ്റഡ് പ്രസിന്റെ ചോദ്യത്തോട് ഇസ്രയേൽ സൈന്യം ഇതുവരയും പ്രതികരിച്ചിട്ടില്ല. അതേസമയം ജോർദാനിലെ അമാനിൽ നിന്ന് തത്സമയ സംപ്രേക്ഷണം തുടരുന്ന അൽജസീറ പ്രവർത്തിയെ അപലപിച്ചു.
advertisement
ചാനിലെ റിപ്പോർട്ടർ തത്സമയം റിപ്പോർട്ട് ചെയ്തുകൊണ്ടിരുന്നതിനിടെയാണ് ഇസ്രയേൽ സൈന്യം പരിശോധന നടത്തുന്നതും 45 ദിവസത്തേക്ക് ചാനൽ അടച്ചു പൂട്ടണമെന്ന് ആവശ്യപ്പെടുന്നതും. ജീവനക്കാർ ഉടൻ പോകണമെന്നും ആവശ്യപ്പെട്ടു. അൽ ജസീറ ഓഫീസിന്റെ ബാൽകണിയിൽ പ്രദർശിപ്പിച്ചിരുന്ന, 2022ൽ ഇസ്രയേൽ സൈന്യത്തിന്റെ വെടിയേറ്റ് കൊല്ലപ്പെട്ട പാലസ്തീൻ അമേരിക്കൻ മാധ്യമപ്രവർത്തകയായ ഷിറീൻ അബു അക്ലേയുടെ ചിത്രമടങ്ങിയ ബാനർ ഇസ്രയേൽ സൈന്യം കീറിക്കളയുന്നതും ചാനൽ പിന്നീട് സംപ്രേക്ഷണം ചെയ്തു.
45 ദിവസത്തേക്ക് ചാനൽ അടച്ചു പൂട്ടണമെന്ന് കോടതി ഉത്തരവുണ്ടെന്നും നിങ്ങളുടെ സാധനങ്ങളുമായി ഉടൻ ഇവിടം വിടണമെന്നും ഒരു സൈനികൻ ബ്യുറോ ചീഫായ വാലിദ് അൽ ഒമറിയോട് ആവശ്യപ്പെട്ടു. ഓഫീസിലെ രേഖകളും ഉപകരണങ്ങളും സൈന്യം കണ്ടു കെട്ടിയതായും ഒമറി പിന്നീട് പറഞ്ഞു. വെസ്റ്റ് ബാങ്കിന്റെ ഭൂരിഭാഗവും ഇസ്രയേലിന്റെ അധീനതയിലാണെങ്കിലും പാലസ്തീന്റെ പൂർണ നിയന്ത്രണത്തിലുള്ളതാണ് ചാനൽ ബ്യൂറോ സ്ഥിതിചെയ്യുന്ന റമല്ല. ഇവിടെയാണ് ഇസ്രയേൽ സൈന്യം പരിശോധന നടത്തിയത് എന്നതാണ് ആശ്ചര്യപ്പെടുത്തുന്ന മറ്റൊരു കാര്യം.
പാലസ്തീൻ ജേർണലിസ്റ്റ് സിൻഡിക്കേറ്റ് ഇസ്രയേലിന്റെ പ്രവർത്തിയ അപലപിച്ചു. എകപക്ഷിയമായ ഈ സൈനിക നീക്കം മാധ്യമ പ്രവർത്തനത്തിനും മാധ്യമ സ്ഥാപനങ്ങൾക്കും എതിരെയുള്ള പുതിയ അക്രമണമാണെന്നും അവർ പറഞ്ഞു. സംഘർഷങ്ങൾ ഉടലെടുത്ത ഒക്ടോബർ 7 മുതൽ അൽ ജസീറ ഇസ്രയേൽ ഹമാസ് യുദ്ധം 24 മണിക്കൂറും കവർ ചെയ്തിരുന്നു. യുദ്ധ റിപ്പോർട്ടിംഗിന് ഇടയിൽ തന്നെ ഹമാസിന്റെയുമ മറ്റ് സംഘടനക്ളുടെയും വീഡിയേ പ്രസ്ഥാവനകളും അൽ ജസീറയുടെ അറബ് ചാനലിൽ സംപ്രേക്ഷണം ചെയ്തിരുന്നു. ഇത് ഇസ്രയേലിന്റെയും സൈനികരുടെയും സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹു ഉൾപ്പെടെയുള്ളവർ പ്രതികരിച്ചിരുന്നു. എന്നാൽ അൽ ജസീറ ഇത് നിഷേധിക്കുകയാണുണ്ടായത്.