ദൗത്യത്തിന് മുന്നോടിയായി നടത്തിയ രണ്ടാമത്തെ ഇന്ധനം നിറയ്ക്കൽ പരിശോധനയുടെ ഫലങ്ങൾ നാസ വിദഗ്ധർ വെള്ളിയാഴ്ച ചർച്ച ചെയ്തു. ഔദ്യോഗിക വിവരങ്ങൾ പ്രകാരം നാല് അംഗങ്ങളുള്ള ഈ ദൗത്യം 10 ദിവസം നീണ്ടുനിൽക്കും. 2022-ൽ മനുഷ്യരില്ലാതെ നടത്തിയ ആർട്ടെമിസ് 1 ദൗത്യത്തിന്റെ വിജയത്തെത്തുടർന്നാണ് ആർട്ടെമിസ് 2 വിക്ഷേപിക്കുന്നത്. എസ്എൽഎസ് (Space Launch System) റോക്കറ്റിലും ഓറിയോൺ ബഹിരാകാശ പേടകത്തിലും മനുഷ്യർ ആദ്യമായി യാത്ര ചെയ്യുന്ന ദൗത്യം കൂടിയാണിത്.
ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽ നിന്ന് മാർച്ച് 6-ന് തന്നെ വിക്ഷേപണം നടത്താനാണ് നാസയുടെ ശ്രമം. ഇതിന്റെ ഭാഗമായി ദൗത്യത്തിൽ പങ്കെടുക്കുന്ന മൂന്ന് അമേരിക്കക്കാരും ഒരു കനേഡിയൻ പൗരനും വെള്ളിയാഴ്ച രാത്രി മുതൽ രണ്ടാഴ്ചത്തെ നിർബന്ധിത ആരോഗ്യ ക്വാറന്റൈനിൽ പ്രവേശിക്കും. നാസ ബഹിരാകാശയാത്രികരായ റീഡ് വൈസ്മാൻ, വിക്ടർ ഗ്ലോവർ, ക്രിസ്റ്റീന കോച്ച്, കനേഡിയൻ ബഹിരാകാശ ഏജൻസി ബഹിരാകാശയാത്രികൻ ജെറമി ഹാൻസെൻ എന്നിവരാണ് ചന്ദ്രനെ ചുറ്റാനൊരുങ്ങുന്നത്.
advertisement
സ്പേസ് ലോഞ്ച് സിസ്റ്റം (SLS) റോക്കറ്റിൽ ബഹിരാകാശ സഞ്ചാരികളെ അയക്കുന്നതിനായി മാർച്ച് മാസത്തിൽ അഞ്ച് ദിവസത്തെ വിക്ഷേപണ സമയമാണ് (window) നാസ നിശ്ചയിച്ചിരിക്കുന്നത്. ഇത് സാധ്യമായില്ലെങ്കിൽ ഏപ്രിൽ വരെ കാത്തിരിക്കേണ്ടി വരും. നേരത്തെ ഫെബ്രുവരിയിൽ വിക്ഷേപണം നടത്താൻ ശ്രമിച്ചിരുന്നെങ്കിലും ഇന്ധനം നിറയ്ക്കുന്നതിനിടെ ദ്രവ ഹൈഡ്രജൻ ചോർച്ച കണ്ടെത്തിയതിനെത്തുടർന്ന് അത് തടസ്സപ്പെട്ടിരുന്നു.
തുടർന്ന് സാങ്കേതിക വിദഗ്ധർ ചോർച്ചയുണ്ടായ ഭാഗത്തെ രണ്ട് സീലുകൾ മാറ്റുകയും വ്യാഴാഴ്ച നടത്തിയ പരിശോധന വിജയകരമായി പൂർത്തിയാക്കുകയും ചെയ്തു. അറ്റകുറ്റപ്പണികൾ ഫലപ്രദമായിരുന്നുവെങ്കിലും വിക്ഷേപണത്തിന് മുന്നോടിയായി ഫ്ലൈറ്റ് റെഡിനസ് റിവ്യൂ ഉൾപ്പെടെയുള്ള ചില അധിക ജോലികൾ കൂടി പൂർത്തിയാക്കാനുണ്ടെന്ന് നാസയുടെ ലോറി ഗ്ലേസ് അറിയിച്ചു.കമാൻഡർ റീഡ് വൈസ്മാനും മറ്റ് രണ്ട് സഹയാത്രികരും വ്യാഴാഴ്ച നടന്ന പരിശോധനകൾ നേരിട്ട് നിരീക്ഷിച്ചിരുന്നു. 1972-ൽ അപ്പോളോ 17 ദൗത്യത്തോടെ അവസാനിച്ച നാസയുടെ ആദ്യ ചന്ദ്ര പര്യവേക്ഷണ കാലഘട്ടത്തിന് ശേഷം ചന്ദ്രനിലേക്ക് പറക്കുന്ന ആദ്യത്തെ മനുഷ്യസംഘമായിരിക്കും ഇവർ.
