പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് മുൻ വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോ-സർദാരിയോട് രാജ്യത്തിന്റെ "സമാധാനത്തിനായുള്ള വാദം" ആഗോള വേദിയിൽ അവതരിപ്പിക്കാൻ ആവശ്യപ്പെട്ടു. ഷെരീഫ് തന്നെ ബന്ധപ്പെട്ടുവെന്നും ഒരു പ്രതിനിധി സംഘത്തെ നയിക്കാൻ അദ്ദേഹം ആവശ്യപ്പെട്ടുവെന്നും ഭൂട്ടോ എക്‌സിൽ പറഞ്ഞു.
അന്താരാഷ്ട്ര വേദിയിൽ സമാധാനത്തിനായുള്ള പാക്കിസ്ഥാന്റെ വാദം അവതരിപ്പിക്കുന്നതിനായി ഒരു പ്രതിനിധി സംഘത്തെ നയിക്കണമെന്ന് പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് അഭ്യർത്ഥിച്ചെന്നും ഈ ഉത്തരവാദിത്തം ഏറ്റെടുക്കാനും വെല്ലുവിളി നിറഞ്ഞ സമയങ്ങളിൽ പാക്കിസ്ഥാനെ സേവിക്കാൻ പ്രതിജ്ഞാബദ്ധനായിരിക്കാനും തനിക്ക് ബഹുമതി തോന്നുന്നു എന്നും ഭൂട്ടോ എക്സിൽ കുറിച്ചു.
advertisement
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി പഞ്ചാബിലെ ആദംപൂർ വ്യോമതാവളത്തിൽ പോയി വ്യോമസേനാംഗങ്ങളുമായി സംവദിച്ചതിനെ അനുകരിച്ചു കൊണ്ട് പാകിസ്ഥാൻ പ്രധാനമന്ത്രിയും സിയാൽകോട്ടിലെ ഒരു സൈനിക താവളത്തിൽ സന്ദർശനം നടത്തി സൈനികരെ അഭിസംബോധന ചെയ്ത് ഇന്ത്യയ്ക്കെതിരെ വിജയം നേടി എന്നവകാശപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും ഇന്ത്യയുടെ നടപടികളെ പാകിസ്ഥാൻ അതേപടി പകർത്തുന്നത്.
പ്രതിപക്ഷം ഉൾപ്പെടെ വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്നുള്ള നേതാക്കളും പരിചയസമ്പന്നരായ നയതന്ത്രജ്ഞരുമടങ്ങുന്നതാണ് ഇന്ത്യയുടെ ഓരോ പ്രതിനിധി സംഘവും.ശശി തരൂർ (ഐഎൻസി), രവിശങ്കർ പ്രസാദ് (ബിജെപി), സഞ്ജയ് കുമാർ ഝാ (ജെഡിയു), ബൈജയന്ത് പാണ്ഡ (ബിജെപി), കനിമൊഴി കരുണാനിധി (ഡിഎംകെ), സുപ്രിയ സുലെ (എൻസിപി), ശ്രീകാന്ത് ഏകനാഥ് ഷിൻഡെ (ശിവസേന) പ്രതിനിധി സംഘങ്ങളെ നയിക്കും.
മെയ് 24 ന് കമ്മിറ്റി ആദ്യം സന്ദർശിക്കുന്ന സ്ഥലം ഗയാന ആയിരിക്കുമെന്ന് സിഎൻഎൻ-ന്യൂസ് 18 നോട് വൃത്തങ്ങൾ പറഞ്ഞു. ജൂൺ 2 ന് പ്രതിനിധി സംഘം അമേരിക്കയിലെത്തും.