മേയ് ഏഴിന് രാത്രി പാകിസ്ഥാനിലും പാക് അധീന കശ്മീരിലുള്ള തീവ്രവാദ ക്യാമ്പുകള്‍ ഇന്ത്യ ആക്രമിച്ചപ്പോള്‍ പാകിസ്ഥാന്‍ അഞ്ച് ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ വെടിവെച്ചിട്ടുവെന്നതാണ് അദ്ദേഹം നടത്തിയ അവകാശവാദം. പാകിസ്ഥാനിലെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ച് നിരവധി വ്യാജവാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. അതിലൊന്നാണ് അഞ്ച് ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ വെടിവെച്ചിട്ടുവെന്ന കാര്യവും.
ഏപ്രില്‍ 22ന് പഹല്‍ഗാമില്‍ വിനോദസഞ്ചാരികള്‍ക്ക് നേരെ നടന്ന ഭീകരാക്രമണത്തിന് ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന പേരില്‍ ബുധനാഴ്ച പുലര്‍ച്ചെ ഇന്ത്യ തിരിച്ചടി നല്‍കിയിരുന്നു. ഇന്ത്യയുടെ പ്രത്യാക്രമണത്തില്‍ നിരവധി തീവ്രവാദികള്‍ കൊല്ലപ്പെടുകയും 9 ഭീകരതാവളങ്ങള്‍ നശിപ്പിക്കുകയും ചെയ്തു. പാകിസ്ഥാന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ പ്രചരിച്ച നിരവധി വ്യാജ വാര്‍ത്തകളിൽ, ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ വെടിവെച്ചിട്ടെന്ന അവകാശവാദമുള്‍പ്പെടെയുള്ളവ പ്രസ് ഇൻഫൊർമേഷൻ ബ്യൂറോ (പിഐബി) ഫാക്ട് ചെക്ക് നടത്തിയിരുന്നു.
advertisement
അന്താരാഷ്ട്ര മാധ്യമങ്ങള്‍ക്ക് മുന്നില്‍ നാണംകെട്ട് ഖ്വാജ ആസിഫ്
സിഎൻനിന് നല്‍കിയ അഭിമുഖത്തില്‍ ഈ അവകാശവാദത്തിന് ഖ്വാജയോട് തെളിവ് ചോദിച്ചു. അതിന് അദ്ദേഹം നല്‍കിയ മറുപടിയാണ് നാണക്കേടുണ്ടാക്കിയിരിക്കുന്നത്. ''ഇത് സോഷ്യല്‍ മീഡിയയിലെല്ലാം നിറഞ്ഞിരിക്കുകയാണ്. ഞങ്ങളുടെ സോഷ്യല്‍ മീഡിയയില്ല, മറിച്ച് ഇന്ത്യന്‍ സോഷ്യല്‍ മീഡിയയിലാണ് തെളിവുകളുള്ളത്. വെടിവെച്ചിട്ട ഇന്ത്യന്‍ ജെറ്റുകളുടെ അവശിഷ്ടങ്ങള്‍ ഇന്ത്യന്‍ കശ്മീരിലാണ് വീണത്,'' ഖ്വാജ അവകാശപ്പെട്ടു.
''നിങ്ങളോട് ഇന്ന് സംസാരിക്കാനുള്ള കാരണം സോഷ്യല്‍ മീഡിയയിലെ ഉള്ളടക്കത്തെക്കുറിച്ചല്ല. മറിച്ച് സംഭവത്തിലെ കൃത്യമായ തെളിവും വിശദാംശങ്ങളുമാണ് ചോദിക്കുന്നത്. ഉദാഹരണത്തിന്, നിങ്ങള്‍ ആരോപിക്കുന്നത് പോലെ ഈ റാഫേല്‍ ജെറ്റുകള്‍ വീഴ്ത്താന്‍ ഏതെങ്കിലും ചൈനീസ് ഉപകരണങ്ങള്‍ ഉപയോഗിച്ചിരുന്നോ,'' ഖ്വാജയോട് അവതാരക ചോദിച്ചു.
എന്നാല്‍ അവതാരകയുടെ ഈ ചോദ്യത്തില്‍ നിന്ന് ഖ്വാജ ഒഴിഞ്ഞുമാറി. ''ഇന്ത്യയ്ക്ക് ഫ്രാന്‍സില്‍ നിന്ന് വിമാനങ്ങള്‍ വാങ്ങാന്‍ കഴിയുമെങ്കില്‍ പാകിസ്ഥാന് ചൈനയില്‍ നിന്ന് വാങ്ങാം,'' എന്ന് അദ്ദേഹം ഉത്തരം നല്‍കി.
''ചൈനീസ് ഉപകരണങ്ങള്‍ ഇല്ല. ഞങ്ങളുടെ പക്കല്‍ ചൈനീസ് വിമാനങ്ങളുണ്ട്. പക്ഷേ, അവ ഇപ്പോള്‍ ഇസ്ലാമാബാദില്‍ നിര്‍മിച്ച് കൂട്ടിച്ചേര്‍ക്കുകയാണ്. ഇന്ത്യക്ക് ഫ്രാന്‍സില്‍ നിന്ന് വിമാനങ്ങള്‍ വാങ്ങി ഉപയോഗിക്കാമെങ്കില്‍ ഞങ്ങള്‍ക്ക് ചൈനയില്‍ നിന്നോ റഷ്യയില്‍ നിന്നോ യുഎസില്‍ നിന്നോ യുകെയില്‍ നിന്നോ വിമാനങ്ങള്‍ വാങ്ങാം. അവരുടെ (ഇന്ത്യയുടെ) മൂന്ന് വിമാനങ്ങള്‍ വെടിവെച്ചിട്ടതായി അവര്‍ ഇതിനോടകം തന്നെ സമ്മതിച്ചിട്ടുണ്ട്,'' ഖ്വാജ തെറ്റായ കാര്യം വീണ്ടും അവകാശപ്പെട്ടു.
ചൈനീസ് ഉപകരണങ്ങള്‍ ഉപയോഗിച്ചാണോ ജെറ്റുകള്‍ വെടിവെച്ചിട്ടതെന്ന് അവതാരക വീണ്ടും ചോദിച്ചു. അതിന് ഖ്വാജ നല്‍കിയ മറുപടി ഡോഗ്‌ഫൈറ്റില്‍ (യുദ്ധവിമാനങ്ങള്‍ തമ്മില്‍ ആകാശത്ത് വെച്ച് നടത്തുന്ന പോരാട്ടം. വളരെ അടുത്തുനിന്നാണ് ഇത് നടത്തുക) അവ വെടിവെച്ചിട്ടു എന്നാണ്.
''ഡോഗ്‌ഫൈറ്റില്‍ ഇന്ത്യന്‍ വിമാനങ്ങള്‍ വെടിവെച്ചിട്ടു. ഞങ്ങളുടെ വിമാനങ്ങളില്‍ നിന്ന് മിസൈല്‍ തൊടുത്തു. ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് നേരെ വെടിവെച്ചു. നിങ്ങള്‍ ഏത് തരത്തിലുള്ള ഉപകരണങ്ങളെക്കുറിച്ചാണ് ചോദിക്കുന്നത്,'' നാണക്കേട് മറച്ചുകൊണ്ട് മന്ത്രി പറഞ്ഞു.
അടുത്തിടെ ബ്രിട്ടീഷ് മാധ്യമമായ സ്‌കൈന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ മാധ്യമപ്രവര്‍ത്തകയായ യാല്‍ദ ഹക്കീമിന്റെ ചോദ്യത്തിന് മൂന്ന് പതിറ്റാണ്ടുകളായി പാകിസ്ഥാന്‍ അമേരിക്കയ്ക്കും പാശ്ചാത്യ രാജ്യങ്ങള്‍ക്കും വേണ്ടി 'വൃത്തികെട്ട ജോലി' ചെയ്യുന്നുണ്ടെന്ന് ഖ്വാദ പറഞ്ഞിരുന്നു. വളരെക്കാലമായി തീവ്രവാദികള്‍ക്ക് ധനസഹായം നല്‍കുന്നതിലും പരിശീലനം നല്‍കുന്നതിലും പാകിസ്ഥാന്റെ പങ്കിനെക്കുറിച്ച് ചോദിച്ചപ്പോഴാണ് ഖ്വാജ ഈ പരാമര്‍ശം നടത്തിയത്. ഇതും അദ്ദേഹത്തിന് വലിയ നാണക്കേടുണ്ടാക്കിയിരുന്നു.