ഇന്ത്യയുമായുള്ള സംഘര്‍ഷങ്ങള്‍ രൂക്ഷമായ സാഹചര്യത്തില്‍ പാകിസ്ഥാനാണ് 2025 മേയ് 10-ന് ഓപ്പറേഷന്‍ ബുന്‍യാനുന്‍ മര്‍സൂസ് എന്ന സൈനിക നടപടി ആരംഭിച്ചത്. ഖുര്‍ആനില്‍ നിന്നെടുത്ത “ബുന്‍യാനുന്‍ മര്‍സൂസ്” എന്ന വാക്കിന് അര്‍ഥം “ഉറച്ചതും ശക്തിയുള്ളതുമായ മതില്‍” എന്നോ “ദൃഢമായി ചേർന്നു നിലകൊള്ളുന്ന പ്രതിരോധം ” എന്നോ വരാം. ഈ പേര് പാകിസ്ഥാന്റെ ഐക്യവും പ്രതിരോധശക്തിയും പ്രതിനിധീകരിക്കുന്നു.
പാകിസ്ഥാനിലെ റാവൽപിണ്ടിയിലുള്ള നുർ ഖാൻ, ചക്‌വാലിലെ മുറിദ്, ഝാങ്ങിലെ റഫീഖി വ്യോമതാവളങ്ങളിൽ ആക്രമണമുണ്ടായെന്ന് പാകിസ്ഥാൻ സൈന്യം സ്ഥിരീകരിച്ചു. ഇതേത്തുടർന്ന് പാകിസ്ഥാൻ വ്യോമപാത പൂർണമായി അടച്ചു. ഇസ‌്‌ലാമാബാദിൽനിന്നും 10 കിലോമീറ്ററിൽ താഴെ മാത്രം അകലെയാണ് നുർ ഖാൻ വ്യോമതാവളം. വൻ സ്ഫോടനത്തെ തുടർന്ന് നുർ ഖാൻ വ്യോമതാവളത്തിൽ തീ പടരുന്നതിന്റെ ദൃശ്യങ്ങൾ പാക് മാധ്യമങ്ങൾ പുറത്തുവിടുന്നുവെന്നാണ് വിവരം. എന്നാൽ ഇവയുടെ ആധികാരികത ഉറപ്പാക്കാനായിട്ടില്ല. ചക്‌ലാല വ്യോമതാവളമെന്ന് നേരത്തെ അറിയപ്പെട്ടിരുന്ന നുർ ഖാൻ പാക്കിസ്ഥാന്റെ സുപ്രധാന വ്യോമതാവളങ്ങളിലൊന്നാണ്.
advertisement
അതേസമയം, ജമ്മു കശ്മീരിലെയും രാജസ്ഥാൻ, പഞ്ചാബ് എന്നിവിടങ്ങളിലെയും അതിർത്തി മേഖലകളിൽ പാക് പ്രകോപനം തുടരുകയാണ്. കശ്മീരിലെ രജൗറിയിൽ പാക്കിസ്ഥാൻ നടത്തിയ ഷെല്ലാക്രമണത്തിൽ ജമ്മുകശ്മീർ അഡീഷനൽ ഡിസ്ട്രിക്ട് ഡെവലപ്മെന്റ് കമ്മീഷണർ രാജ്കുമാർ ഥാപ്പ കൊല്ലപ്പെട്ടു.
പാകിസ്ഥാൻ വ്യോമസേനയുടെ രണ്ട് യുദ്ധവിമാനങ്ങള്‍ ഇന്ത്യ വെടിവച്ചിട്ടു. നാല് മിസൈലുകളാണ് ശ്രീനഗറിൽ നിന്ന് പറന്നുപൊങ്ങിയതെന്നാണ് വിവരം. തകർന്നുവീണ യുദ്ധവിമാനത്തിന്റെ ചിത്രങ്ങൾ പുറത്തുവന്നു. പാകിസ്ഥാൻ തുടർച്ചയായി ആക്രമണങ്ങൾ നടത്തിയതിന് പിന്നാലെയാണ് ഇന്ത്യൻ സേന തിരിച്ചടിച്ചത്. അതേസമയം, ഡൽഹി ലക്ഷ്യമിട്ട് പാകിസ്ഥാൻ അയച്ച ഫത്തേ മിസൈൽ ഹരിയാനയിലെ സിർസയിൽ വച്ച് ഇന്ത്യ തകർത്തു.