അമേരിക്ക-ക്ലാസ് ആംഫിബിയസ് ആക്രമണ കപ്പലായ ട്രിപ്പോളിയിൽ കേവലം സൈനികർ മാത്രമല്ല ഉള്ളത്. യുദ്ധവിമാനങ്ങൾ, സ്ട്രൈക്ക് ഫൈറ്ററുകൾ, ട്രാൻസ്പോർട്ട് വിമാനങ്ങൾ, കരയിലും കടലിലും ഒരുപോലെ ആക്രമണം നടത്താൻ ശേഷിയുള്ള ആധുനിക ആയുധങ്ങൾ എന്നിവയും ഈ സേനയുടെ ഭാഗമാണ്.
തന്ത്രപ്രധാനമായ സ്ഥലങ്ങൾ സുരക്ഷിതമാക്കുക, ആവശ്യമെങ്കിൽ ഉദ്യോഗസ്ഥരെ ഒഴിപ്പിക്കുക, തീരദേശ ലക്ഷ്യങ്ങളിൽ മിന്നൽ ആക്രമണം നടത്തുക എന്നിവയാണ് ഇത്തരം യൂണിറ്റുകളുടെ പ്രധാന ദൗത്യം. മേഖലയിലേക്ക് പതിനായിരത്തോളം അധിക സൈനികരെ അയക്കുന്നതിനെക്കുറിച്ച് പെന്റഗൺ ആലോചിക്കുന്നതിനിടയിലാണ് ഈ പുതിയ നീക്കം. നിലവിൽ 82-ാമത് എയർബോൺ ഡിവിഷനിൽ നിന്നുള്ള അയ്യായിരത്തോളം സൈനികർ ഇതിനോടകം തന്നെ മേഖലയിൽ നിലയുറപ്പിച്ചിട്ടുണ്ട്.
advertisement
അമേരിക്കയുടെ നീക്കങ്ങളെ അതീവ ഗൗരവത്തോടെയാണ് ഇറാൻ കാണുന്നത്. തങ്ങൾ ആദ്യം ആക്രമണം നടത്തില്ലെന്നും എന്നാൽ രാജ്യത്തിന്റെ സാമ്പത്തിക കേന്ദ്രങ്ങളോ എണ്ണക്കയറ്റുമതി കേന്ദ്രങ്ങളോ ലക്ഷ്യം വെച്ചാൽ ശക്തമായി തിരിച്ചടിക്കുമെന്നും ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ മുന്നറിയിപ്പ് നൽകി.
"ഞങ്ങൾ ഒരു യുദ്ധത്തിന് തുടക്കമിടില്ല, എന്നാൽ ഞങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ ആക്രമണമുണ്ടായാൽ മറുപടി അതിശക്തമായിരിക്കും." - പെഷേഷ്കിയാൻ എക്സിൽ (X) കുറിച്ചു.
പേർഷ്യൻ ഗൾഫിലെ ഇറാന്റെ പ്രധാന എണ്ണക്കയറ്റുമതി കേന്ദ്രമായ ഖാർഗ് ദ്വീപ് ഉൾപ്പെടെയുള്ള തന്ത്രപ്രധാനമായ സ്ഥലങ്ങളെ ലക്ഷ്യമിട്ടാകാം അമേരിക്കൻ നീക്കമെന്ന് സൂചനകളുണ്ട്. ഇസ്രായേലും അമേരിക്കയും ഉൾപ്പെട്ട ഈ സംഘർഷം ഒരു യുദ്ധത്തിലേക്ക് പടരുമോ എന്ന ആശങ്കയിലാണ് ലോകരാജ്യങ്ങൾ.
