ഇത് പുതിയൊരു തുടക്കത്തിലെ ആരംഭമാണെന്നും ഇരുണ്ട യുഗത്തിന്റെ അന്ത്യമാണെന്നും സിറിയയിലെ വിമതസേനയായ ഹയാത്ത് തഹ്രീർ ഷാമിന്റെ നേതാവ് ടെലഗ്രാമിലൂടെ പ്രഖ്യാപിച്ചു. അസദ് ഭരണത്തിന്റെ കീഴിൽ മാറ്റി പാർപ്പിക്കപ്പെട്ടവർക്കും ജയിലിൽ അടയ്ക്കപ്പെട്ടവർക്കും ഇനി സിറിയയിലേക്ക് വരാമെന്നും എല്ലാവരും സമാധാനത്തോടെ ജീവിക്കുന്ന പുതിയൊരു സിറിയ ആയിരിക്കും എന്നും വിമത സേനയുടെ പോസ്റ്റിൽ പറഞ്ഞു.
ഡമാസ്കസിലേക്ക് വിമതസേന കടന്നതിനു പിന്നാലെ പ്രസിഡൻറ് വിമാനത്തിൽ അജ്ഞാത സ്ഥലത്തേക്ക് പാലായനം ചെയ്തെന്ന് വാർത്ത ഏജൻസിയായ റോയിട്ടേഴ്സ് ഉന്നത സിറിയൻ സർക്കാർ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്തു. വിമതർ ഡമാസ്കസിലേക്ക് കടക്കും മുമ്പാണ് അസദ് ഇവിടെ നിന്നും മാറിയതെന്നാണ് വിവരം. സിറിയയിലെ പ്രധാന നഗരങ്ങൾ പിടിച്ചടക്കിയ ശേഷമാണ് തലസ്ഥാന നഗരമായ ഡമാസ്കസിലേക്ക് വിമതർ കടന്നത്. ഡമാസ്കസിന്റെ വിവിധ ഭാഗങ്ങളിൽ വെടിവെപ്പുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സിറിയൻ സൈന്യവും സുരക്ഷാ സേനയും ഡമാസ്കസ് രാജ്യാന്തര വിമാനത്താവളം ഉപേക്ഷിച്ചു പോയതായും വർഷങ്ങളായി അസദ് സർക്കാരിനെ പിന്തുണയ്ക്കുന്ന സംഘടനയായ ഹിസ്ബുള്ളയും തലസ്ഥാന പ്രദേശങ്ങൾ ഉപേക്ഷിച്ചു പോയെന്നും ബന്ധപ്പെട്ട വിവിധ വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്ത ഏജൻസിയായ എ.എഫ്.പി റിപ്പോർട്ട് ചെയ്തു.
advertisement
അതേസമയം അധികാരം കൈമാറാൻ തയാറാണെന്നും ജനങ്ങൾ തെരഞ്ഞെടുത്ത ഏത് നേതൃത്വത്തിന്റെയും കൂടെ സഹകരിക്കാൻ തയ്യാറാണെന്നും സിറിയൻ പ്രധാനമന്ത്രി മുഹമ്മദ് അൽ ജലാലി പറഞ്ഞു. സിറിയയിൽ നടക്കുന്ന സംഭവവികാസങ്ങൾ യുഎസ് പ്രസിഡൻറ് ജോ ബൈഡൻ നിരീക്ഷിച്ചു വരികയാണെന്ന് വൈറ്റ് ഹൗസ് പ്രസ്താവനയിലൂടെ അറിയിച്ചു.
