ഇറാനുമായുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്നും 'ട്രംപ് കടലിടുക്ക്' അവർ തുറന്നേ മതിയാകൂ എന്നും പ്രസംഗത്തിനിടെ അദ്ദേഹം പറഞ്ഞു. ഉടൻ തന്നെ ക്ഷമാപണം നടത്തിയ ട്രംപ് താൻ ഉദ്ദേശിച്ചത് ഹോർമുസ് കടലിടുക്കാണെന്നും വലിയ തെറ്റാണ് സംഭവിച്ചതെന്നും പരിഹാസത്തോടെ കൂട്ടിച്ചേർത്തു. മാധ്യമങ്ങൾ ഇതിനെ വലിയ അബദ്ധമായി ചിത്രീകരിക്കുമെന്നും എന്നാൽ തനിക്ക് അബദ്ധങ്ങൾ സംഭവിക്കാറില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.
'ഓപ്പറേഷൻ എപിക് ഫ്യൂറി' എന്ന സൈനിക നീക്കത്തിലൂടെ ഇറാന്റെ സൈനിക ശേഷിയെ അമേരിക്ക തകർത്തുകൊണ്ടിരിക്കുകയാണെന്ന് ട്രംപ് പറഞ്ഞു. ഇറാന്റെ ഭീഷണിയിൽ നിന്നും ആണവ ബ്ലാക്ക് മെയിലിംഗിൽ നിന്നും മിഡിൽ ഈസ്റ്റിനെ മോചിപ്പിക്കാൻ തനിക്ക് സാധിച്ചുവെന്നും വ്യക്തമാക്കി. യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചകൾ വളരെ നന്നായി മുന്നോട്ടുപോകുന്നതിനാലാണ് ഏപ്രിൽ 6 വരെ ഇറാന്റെ ഊർജ്ജ നിലയങ്ങൾ ആക്രമിക്കാതെ സമയം അനുവദിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു. എന്നാൽ അമേരിക്കയുമായി യാതൊരു ചർച്ചയ്ക്കും തയ്യാറല്ലെന്ന നിലപാടിൽ ഇറാൻ ഇപ്പോഴും ഉറച്ചുനിൽക്കുകയാണ്.
ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചിട്ടതോടെ ആഗോളതലത്തിൽ എണ്ണവില കുതിച്ചുയരുന്നതിനിടെയാണ് ട്രംപിന്റെ പുതിയ പ്രസ്താവന. യുദ്ധം തുടങ്ങിയ ശേഷമുള്ള ഏറ്റവും വലിയ ഇടിവാണ് ഇതിനോടകം അമേരിക്കൻ ഓഹരി വിപണിയിൽ രേഖപ്പെടുത്തിയത്.
