വെള്ളിയാഴ്ച ഇസ്രായേലിന് നേരെ നടന്നത് 83-ാം തരംഗ ആക്രമണമാണെന്ന് ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) അറിയിച്ചു. ഇസ്രായേലിലെ വിവിധ ഇടങ്ങളെയും ഗൾഫിലുടനീളമുള്ള യുഎസ് സൈനിക സൗകര്യങ്ങളെയും ലക്ഷ്യമിട്ട് ദീർഘദൂര, ഇടത്തരം മിസൈലുകളും ഡ്രോണുകളുമാണ് ആക്രമണത്തിലുപയോഗിച്ചത്. ബഹ്‌റൈനിലെ യുഎസ് പേട്രിയറ്റ് വ്യോമ പ്രതിരോധ സംവിധാനത്തിന്റെ അറ്റകുറ്റപ്പണി കേന്ദ്രവും അക്രമിച്ചെന്ന് ഇറാനിയൻ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.
യുദ്ധം രൂക്ഷമാകുന്നുണ്ടെങ്കിലും, ഇന്ത്യ ഉൾപ്പെടെയുള്ള സൗഹൃദ രാജ്യങ്ങൾക്ക് ഹോർമുസ് കടലിടുക്കിലൂടെയുള്ള ഗതാഗതം അനുവദിച്ചിട്ടുണ്ടെന്ന് ഇറാൻ വ്യാഴാഴ്ച വ്യക്തമാക്കിയിരുന്നു. അതേസമയം, ജമ്മു കശ്മീരിലെ ഷിയാ വിഭാഗത്തിൽപ്പെട്ട നിരവധി ആളുകൾ ഇറാന് പിന്തുണയുമായി രംഗത്തെത്തി.
advertisement
രാംബാൻ ജില്ലയിലെ ചന്ദർകോട്ട് മേഖലയിൽ നൂറുകണക്കിന് ആളുകൾ പ്രാദേശിക ഇമാംബാറയിൽ ഒത്തുകൂടുകയും പണം, വീട്ടുപകരണങ്ങൾ, സ്വർണ്ണാഭരണങ്ങൾ എന്നിവ സംഭാവനയായി നൽകുകയും ചെയ്തു. കുട്ടികൾ തങ്ങളുടെ സമ്പാദ്യക്കുടുക്കകൾ പൊട്ടിച്ചാണ് സഹായം നൽകിയത്. ചിലർ ആടുകൾ ഉൾപ്പെടെയുള്ള കന്നുകാലികളെയും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി നൽകി. ബദ്ഗാമിലും സമാനമായ രീതിയിൽ ജനങ്ങൾ ആഭരണങ്ങളും പണവും നൽകി ഇറാനോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചു.
