അമേരിക്കന്‍ സര്‍വകലാശാലകളില്‍ പ്രവേശനം തേടുന്ന വിദേശവിദ്യാര്‍ഥികളെ യുഎസ് സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കുന്ന രീതിയില്‍ മാറ്റമുണ്ടാകുമെന്ന് സ്‌റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ ചൊവ്വാഴ്ച പുറത്തിറക്കിയ ഒരു ഉത്തരവില്‍ സൂചിപ്പിച്ചിരുന്നു.
ദേശീയ സുരക്ഷയെക്കുറിച്ചും ജൂതവിരുദ്ധത വര്‍ധിക്കുന്നതിലെ ആശങ്കയും ചൂണ്ടിക്കാട്ടി വിദേശവിദ്യാര്‍ഥികളുടെ പ്രവേശനം കര്‍ശനമാക്കാന്‍ ട്രംപ് ഭരണകൂടം തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി സ്വീകരിച്ച നിരവധി നടപടിക്രമങ്ങളിലെ ഏറ്റവും പുതിയതാണ് ഈ നീക്കം.
അമേരിക്കയിലേക്ക് ഉന്നതവിദ്യാഭ്യാസത്തിനായി പോകുന്ന മിക്ക ഇന്ത്യന്‍ വിദ്യാര്‍ഥികളും അംഗീകൃത സ്ഥാപനങ്ങളില്‍ മുഴുവന്‍ സമയ അക്കാദമിക് പഠനത്തിനായി എഫ്-1 വിസയ്ക്കാണ് അപേക്ഷിക്കുന്നത്. വൊക്കേഷന്‍ അല്ലെങ്കില്‍ നോണ്‍-അക്കാദമിക് പ്രോഗ്രാമുകളില്‍ ചേര്‍ന്നവര്‍ക്ക് എം-1 വിസയ്ക്കും അപേക്ഷിക്കാവുന്നതാണ്. പ്രവേശനം നേടുക, എസ്ഇവിഐഎസ് (Student and Exchange Visitor Program) ഫീസ് അടയ്ക്കുക, യുഎസ് എംബസിയിലോ കോണ്‍സുലേറ്റിലോ നേരിട്ട് അഭിമുഖത്തിന് ഹാജരാകുക എന്നിവയാണ് വിസ പ്രക്രിയയില്‍ ഉള്‍പ്പെടുന്നത്.
advertisement
യുഎസ് സ്ഥാപനങ്ങളില്‍ കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വിശാലമായ ശ്രമത്തിന്റെ ഭാഗമായാണിത്. ഹാര്‍വാര്‍ഡ് പോലെയുള്ള അമേരിക്കയിലെ പ്രധാന സര്‍വകലാശാലകളെ ട്രംപ് ഭരണകൂടം കര്‍ശനമായി വിമര്‍ശിച്ചിരുന്നു. സർവകലാശാലകൾ ഉദാര പ്രത്യശാസ്ത്രങ്ങളും ജൂതവിരുദ്ധതയും പ്രോത്സാഹിപ്പിക്കുന്നുവെന്നതാണ് പ്രധാന ആരോപണം.
ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ വിദേശവിദ്യാര്‍ഥികള്‍ക്കുള്ള പ്രവേശനം തടഞ്ഞ് കഴിഞ്ഞയാഴ്ച ട്രംപ് ഭരണകൂടം ഉത്തരവിട്ടിരുന്നു. ഈ ഉത്തരവില്‍ ഒരു വാദം കേള്‍ക്കുന്നത് വരെ ഒരു ജഡ്ജി ഇത് താത്കാലികമായി തടഞ്ഞുവെച്ചിരിക്കുകയാണ്.
ഇതിനിടെ സര്‍വകലാശാലയെ കൂടുതല്‍ സമ്മര്‍ദത്തിലാക്കുക എന്ന ലക്ഷ്യത്തോടെ ഹാര്‍വാര്‍ഡുമായുള്ള 100 മില്ല്യണ്‍ ഡോളറിന്റെ ഫെഡറല്‍ കരാറുകള്‍ റദ്ദാക്കുമെന്ന് ഭരണകൂടം അറിയിച്ചിരുന്നു.
സാമ്പത്തിക സഹായം നല്‍കുന്നതിനുള്ള കരാറുകള്‍ നിര്‍ത്തലാക്കുന്നത് സര്‍ക്കാരും അമേരിക്കയിലെ ഏറ്റവും പഴക്കം ചെന്ന സര്‍വകലാശാലയും ആഗോള ഗവേഷണ ശക്തികേന്ദ്രവുമായ ഹാര്‍വാര്‍ഡും തമ്മിലുള്ള ബിസിനസ്സ് ബന്ധം അവസാനിപ്പിക്കുന്നതിന്റെ സൂചനയാണ്.
''വിദേശ വിദ്യാര്‍ഥികളെ വിലക്കാന്‍ ശ്രമിക്കുന്നത് ഹാര്‍വാര്ഡിലെ ആയിരക്കണക്കിന് വിദ്യാര്‍ഥികളുടെയും ഗവേഷകരുടെയും ഭാവി അപകടത്തിലാക്കും. അമേരിക്കയില്‍ വിദ്യാഭ്യാസം നേടാനും സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കാനും രാജ്യത്തുടനീളമുള്ള കോളേജുകളിലേക്കും സര്‍വകലാശാലകളിലേക്കുമെത്തിയ എണ്ണമറ്റ വിദേശവിദ്യാര്‍ഥികള്‍ക്ക് മുന്നറിയിപ്പായി ഈ നടപടി മാറുന്നു,'' ഹാര്‍വാര്‍ഡ് പ്രസിഡന്റ് അലന്‍ ഗാര്‍ബര്‍ ഒരു പ്രസ്താനവയില്‍ അറിയിച്ചു.