അതേസമയം ഹമാസും പലസ്തീന്‍ വംശജരും തമ്മില്‍ സംഘര്‍ഷമുണ്ടാകരുതെന്നും കമല പറഞ്ഞു. ‘ പലസ്തീന്‍കാരും സുരക്ഷിതത്വം അര്‍ഹിക്കുന്നു. യുദ്ധനിയമങ്ങള്‍ പാലിക്കേണ്ടതുണ്ട്. മനുഷ്യര്‍ക്ക് ആവശ്യമായ എല്ലാ പരിഗണനയും സഹായങ്ങളും ഉറപ്പുവരുത്തണം,’ കമല ഹാരീസ് കൂട്ടിച്ചേര്‍ത്തു. പ്രസിഡന്റ് ജോ ബൈഡന്‍ ഇറാന് നല്‍കിയ മുന്നറിയിപ്പും കമല ഹാരീസ് എടുത്തു പറഞ്ഞു. ഇറാന്‍ സംഘര്‍ഷത്തില്‍ ഇടപെട്ടാല്‍ പ്രശ്‌നം ഗുരുതരമാകുമെന്നും കമല ഹാരീസ് പറഞ്ഞു.
advertisement
നേരത്തെ ഹമാസിന്റെ ആക്രമണത്തെ പ്രശംസിച്ച് ഇറാന്‍ രംഗത്തെത്തിയിരുന്നു. ഒക്ടോബര്‍ 7ന് നടന്ന ആക്രമണത്തെയാണ് ഇറാന്‍ പ്രശംസിച്ചത്. അമേരിക്ക പലസ്തീന്‍ പ്രശ്‌നത്തെ മാറ്റിനിര്‍ത്തുകയാണെന്നും ഇറാന്‍ പറഞ്ഞിരുന്നു. ഇസ്രായേല്‍ – ഹമാസ് സംഘര്‍ഷത്തില്‍ അമേരിക്കയ്ക്കും തുല്യപങ്കുണ്ടെന്നും ഇറാന്‍ വൃത്തങ്ങള്‍ പ്രതികരിച്ചിരുന്നു. കൂടാതെ യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കപ്പെട്ടാല്‍ ഇസ്രായേലിനെതിരെ ശക്തമായി തിരിച്ചടിക്കുമെന്ന് ഇറാന്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇറാന്‍ ഇടപെട്ടാല്‍ തങ്ങളും ശക്തമായി തന്നെ തിരിച്ചടിക്കുമെന്ന് ഇസ്രായേലും മുന്നറിയിപ്പ് നല്‍കി.
അതേസമയം വരാനിരിക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിനെപ്പറ്റിയും കമല ഹാരിസ് പ്രതികരിച്ചു. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ബൈഡന് തടസ്സമാകുമോ എന്ന ചോദ്യത്തിനും കമല മറുപടി നല്‍കി. ” ഇത്തരം ഊഹാപോഹങ്ങളില്‍ പ്രതികരിക്കാനില്ല. ബൈഡന്‍ ആരോഗ്യവാനാണ്,” എന്നും കമല ഹാരിസ് പറഞ്ഞു. ” പലരില്‍ നിന്നും പല അഭിപ്രായവും ഞാന്‍ കേട്ടു. ഒന്ന് മാത്രമേ എനിക്ക് പറയാനുള്ളു. ഞാന്‍ എന്റെ ജോലിയില്‍ മാത്രമാണ് ശ്രദ്ധിക്കുന്നത്. ഇത്തരം അഭ്യൂഹങ്ങള്‍ക്ക് മറുപടിയില്ല. വീണ്ടുമൊരു തെരഞ്ഞെടുപ്പിനായി മത്സരിക്കാനൊരുങ്ങുന്ന ഒരു പ്രസിഡന്റ് നമുക്കുണ്ട്,” കമല ഹാരീസ് പറഞ്ഞു.
അതേസമയം വെള്ളിയാഴ്ച രാത്രി വൈകിയും ഗാസയില്‍ കനത്ത വ്യോമാക്രമണമാണ് ഇസ്രയേല്‍ നടത്തിയത്. കര- വ്യോമ ആക്രമണം ശക്തിപ്പെടുത്തിയതായി ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്സും അറിയിച്ചു. ആശയവിനിമയം നഷ്ടമാവുകയും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെടുകയും ഇന്ധനക്ഷാമം രൂക്ഷമാവുകയും ചെയ്തതോടെ ഗാസയിലെ 23 ലക്ഷത്തോളം വരുന്ന ജനത പുറംലോകത്തില്‍ നിന്ന് ഒറ്റപ്പെട്ടതായി രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആശയവിനിമയം സാധ്യമല്ലാത്തതിനാല്‍ ആക്രമണത്തിന്റെ വ്യാപ്തിയും അത്യാഹിതങ്ങളുടെ വിശദവിവരങ്ങളും പുറത്തേക്ക് എത്തുന്നില്ല. ആരോഗ്യസംവിധാനങ്ങളും താറുമാറായി.
മൊബൈല്‍- ലാന്‍ഡ് ലൈൻ- ഇന്റര്‍നെറ്റ് സേവനങ്ങള്‍ പൂര്‍ണ്ണമായും ഇല്ലാതായി. ഇതിനിടെ ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ ഹമാസ് വ്യോമസേനാ മേധാവി അസെം അബു റബാക കൊല്ലപ്പെട്ടു. ഗാസയിലുള്ള തങ്ങളുടെ സ്റ്റാഫുകളുമായി ആശയവിനിമയം സാധ്യമാവുന്നില്ലന്ന് ലോകാരോഗ്യസംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അഥനോം ഗെബ്രിയേസുസ് അറിയിച്ചു. ആരോഗ്യപ്രവര്‍ത്തകരുടെ ജീവനിലും അത്യാവശ്യമുള്ളവര്‍ക്ക് ചികിത്സ ലഭ്യമാക്കുന്നതിലും ആശങ്കയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇസ്രായേല്‍ ആക്രമണത്തില്‍ ഇതുവരെ 7300 പേര്‍ കൊല്ലപ്പെട്ടുവെന്നാണ് കണക്ക്.